I'am walking,but please don't expect me to walk with you

Thursday 7 September 2023

(മറുപുറം മാധവേട്ടൻ കഥകള്-5)
 മറുപുറം കഥകള്‍ 5
സന്യസ്തൻ
ബാലകൃഷ്ണൻ മൊകേരി
ഓണം വെക്കേഷൻ തുടങ്ങാറായിരുന്നു.
വെക്കേഷന് നമുക്കല്ലാർക്കുംകൂടി ഒരു യാത്രപോയാലോ എന്നായിരുന്നു ചർച്ച.യാത്ര എല്ലാർക്കും ഇഷ്ടമാണ്.
ഒരു നാലുദിവസത്തെ പരിപാടി.
എങ്ങോട്ടാ ?ഞാൻ ചോദിച്ചു.
മൈസൂരിലേക്കു പോകാം , ജയരാജൻ പറഞ്ഞു.
അതുകൊള്ളാം ,ശ്രീധരൻ മാഷ് പറഞ്ഞു.
എങ്ങനെ പോകും ? ബസ്സിലോ, സ്പെഷ്യൽ വണ്ടിയിലോ ? പാട്ടുപാടുന്ന ചന്ദ്രൻമാഷാണ്. നമുക്ക് കരുണന്റെ ട്രാവലര് ഏല്പിക്കാം.അവനാകുമ്പോള്, നമ്മുടെസുഹൃത്തുതന്നെയാണല്ലോ.
ബസ്സിൽപോകുന്നതാ നല്ലത്. ജയരാജൻ പറഞ്ഞു. യാത്രയുടെ ഹരം അതാണ്.
പക്ഷേ, സ്വകാര്യവണ്ടിയിലായാൽ, നേരയങ്ങ് പോകാമല്ലോ.സിഎഛ് മോഹനൻ പറഞ്ഞു. ബസ്സ് കാത്തുനിന്ന് സമയം നഷ്ടപ്പെടുത്തുകയും വേണ്ട.
അതു ശരിയാ. ജയരാജൻ പറഞ്ഞു. നമുക്ക് കരുണന്റെ വണ്ടി ബുക്കുചെയ്യാം.അതിൽ പന്ത്രണ്ടാള്ക്കുവരെ പോകാം.
ഹിമാലയത്തിലാണ് പോകേണ്ടത്,അതൊരനുഭവംതന്നെയാകും ശ്രീധരൻമാഷ് പറഞ്ഞു.ആ മഞ്ഞും,തണുപ്പും അതൊരു രസമല്ലേ
അതുകേട്ടുകൊണ്ടാണ് മാധവേട്ടൻ കയറിവന്നത്.
എന്താ ഹിമാലയയാത്രയക്ക് ഒരുങ്ങുകയാണോ ? അയാള് ചോദിച്ചു.
നമുക്കൊന്ന് ഹിമാലയയാത്ര നടത്തണം മാധവേട്ടാ. ചുരുങ്ങിയ പക്ഷം, ഉത്തരേന്തൻ സംസ്ഥാനങ്ങളിലെങ്കിലും.എന്താ ? രാജൻമാഷ് ചോദിച്ചു.
നല്ലതാണ്. മാധവേട്ടൻ പറഞ്ഞു. പക്ഷേ, ഇതുപോലെ മുൻകൂട്ടി പ്ലാൻ ചെയ്തയാത്രയല്ല. ഒരുദിവസം ചുമ്മാ അങ്ങിറങ്ങുക.എന്നിട്ട്, ഓരോസ്ഥലത്തും കുറച്ചുദിവസം താമസിച്ച്, അവിടുത്തെ ജനത്തേയും ജീവിതത്തേയും പഠിച്ച്, ഒരവധൂതനെപ്പോലെ അലയുക. മാധവേട്ടന്റെ കണ്ണുകള് തിളങ്ങുന്നുണ്ടായിരുന്നു
മാധവേട്ടൻ അങ്ങനെ പോയിട്ടുണ്ടോ ? ചുഴിഞ്ഞെടുക്കൽ ശ്രീധരൻ മാഷിന്റെ ഹോബിയാണല്ലോ!
പോയിട്ടുണ്ട്, മാധവേട്ടൻ പറഞ്ഞു.കുറേദിവസം അവിടെ താമസിക്കുകയും ചെയ്തു.
നേരോ ? ഞങ്ങള് മാധവേട്ടനെ അസൂയയോടെ നോക്കി.കുറേ മുമ്പാണോ ?
അതെ, മാധവേട്ടൻ പറഞ്ഞു.1972 നുശേഷമാണ്. എഴുപത്തി നാലിലോ മറ്റോ. എഴുപത്തിരണ്ടിലാണല്ലോ മുകുന്ദന്റെ ആ നോവലിറങ്ങിയത്.
ഏതുനോവൽ ?ജയരാജൻ ചോദിച്ചു. അക്കാലത്ത് ജയരാജൻ പുസ്തകങ്ങള് വായിക്കുമായിരുന്നു.
ഹരിദ്വാരിൽ മണികള് മുഴങ്ങുന്നു എന്ന നോവൽ.
രമേഷും സുജയും കഥാപാത്രങ്ങളായ നോവൽ അല്ലേ മാധവേട്ടാ ?ഉമയാണ് ചോദിച്ചത്. ഇംഗ്ലീഷദ്ധ്യാപികയായിരുന്നെങ്കിലും, മലയാളസാഹിത്യം അവരുടെ ഇഷ്ടവിഷയമായിരുന്നു.
അതെ ,മാധവേട്ടൻ പറഞ്ഞു.അതും അക്കാലത്തെ മറ്റുകൃതികളും വായിച്ചുനടന്ന യുവത്വമായിരുന്നു.മുടിനീട്ടിവളർത്തിനടന്ന് ,സാമൂഹ്യാചാരങ്ങളെ പുച്ഛത്തോടെ കണ്ട കാലം. കഞ്ചാവും ചരസ്സും, മറ്റു ലഹരികളുമായി യുവതയാകെ അസ്തിത്വവാദത്തിലാകൃഷ്ടരായി നടന്നൊരുകാലം
യുവതയാകെ എന്നു പറയാമോ ? ശ്രീധരൻമാഷ് ചോദിച്ചു. മാധവേട്ടനെപ്പോലെയുള്ള ,ജീവിക്കാൻ ബുദ്ധിമുട്ടില്ലാതിരുന്ന ചില ചെറുപ്പക്കാർ. അവരിലൊരാളല്ലേ, പില്ക്കാലത്ത് എം.മുകുന്ദനോട്, അദ്ദേഹമാണ് തങ്ങളുടെ ജീവിതം നശിപ്പിച്ചതെന്ന് പറഞ്ഞത് ?
അങ്ങനെയൊരുകഥ കേട്ടിട്ടുണ്ട് മാധവേട്ടൻ പറഞ്ഞു. ശരിയാവും.
മാധവേട്ടന്റെ യാത്രയെപ്പറ്റി പറയൂ, ഞാൻ നിര്ബ്ബന്ധിച്ചു.
പറയാം. മാധവേട്ടൻ തുടര്ന്നു. ഡിഗ്രിപരീക്ഷയുടെ റിസൽറ്റു വന്നു.ഞാൻ ജയിച്ചിരുന്നു.വീടും. അവിടുത്തെ യാഥാസ്ഥിതികാന്തരീക്ഷവും എന്നെ മടുപ്പിക്കുകയായിരുന്നു.ഒരു യാത്രപോകാം എന്നു തീരുമാനിച്ചു. അമ്മയോടു സമ്മതംവാങ്ങി, കുറച്ചു പണവും സംഘടിപ്പിച്ച്, നേരെ വടകരയ്ക്കുപോയി.ട്രെയിൻടിക്കറ്റെടുത്തു. ഹരിദ്വാറിലെത്തുകയെന്നതായിരുന്നു മോഹം. യു.പിയിലാണ്. വണ്ടികള് മാറിമാറിക്കയറി, ഒടുവിലവിടെയെത്തി.
ഗംഗാതീരത്തെ നഗരം .സന്യാസിമാര് അലഞ്ഞുനടക്കുന്ന തെരുവുകള്.ആ നഗരംതന്നെ മയക്കത്തിലാണെന്നുതോന്നി.ഒരു റൂമെടുത്ത് അവിടെ ചുറ്റിനടന്നു. ലഹരിയുടെ ഇടനിലക്കാര് തേടിവന്നു. ഭൂമിയിലും ആകാശത്തിലുമല്ലാതെ കുറേദിനങ്ങള്. യൂറോപ്യൻമാരൊക്കെ അവിടെ അലയുന്നുണ്ടായിരുന്നു
ഒരാഴ്ചയോ ഒരുമാസമോ രണ്ടുമാസമോ എത്രയെന്നറിയില്ല, കഴിഞ്ഞുപോയി. പൈസ തീർന്നു.ഒരു ഹോട്ടലിൽ പണിക്കുനിന്നു.ശാപ്പാട്കിട്ടും. ആ ഹോട്ടലിന്റെ മുന്നിലായി, ഗംഗാതീരത്ത് ഒരു സന്യാസി ധ്യാനത്തിൽമുഴുകിഇരിക്കുന്നുണ്ടായിരുന്നു.ഹോട്ടൽമുതലാളിക്ക് അദ്ദേഹത്തെ വലിയ വിശ്വാസമായിരുന്നു. ചായയും പലഹാരാദികളും, സ്വാമിക്ക് കൊണ്ടുപോയിക്കൊടുക്കുക എന്റെ ജോലിയായിരുന്നു.മെലിഞ്ഞ ശരീരം ,അർദ്ധനഗ്നൻ, ജടപിടിച്ച മുടി.തീജ്വാലവമിക്കുന്ന മിഴികള്,ചൈതന്യമുള്ള മുഖം .മിക്കപ്പോഴും മൗനവ്രതം.ഒരുപാടാളുകള്, അദ്ദേഹത്തെ നമസ്കരിക്കാനും,കാഴ്ചയർപ്പിക്കാനും മറ്റും വരുമായിരുന്നു.പലതരം പഴങ്ങളായിരുന്നു പലപ്പോഴും കാണിക്ക. പണവുമുണ്ടായിരുന്നു. രാത്രി മനുഷ്യരടങ്ങിയാൽ സ്വാമി പണമൊക്കെ എണ്ണിയെടുത്ത്, എന്റെ മുതലാളിയെയാണ് ഏല്പിച്ചിരുന്നത്.അദ്ദേഹമാണ് സ്വാമിക്ക് കഞ്ചാവും ഭംഗുംമറ്റും കൊടുത്തിരുന്നത്. അതിന്റെ ലഹരിയിലായിരുന്നു സ്വാമി മുഴുവൻ സമയവും! ഒരുദിവസം, രാത്രി ഹോട്ടലിലെ പണികഴിഞ്ഞ് സ്വാമിയുടെ അടുത്തെത്തിയ എന്നോടദ്ദേഹം ചോദിച്ചു, എവിടെയാ നിന്റെ നാട് ?
ഞെട്ടിപ്പോയി ഞാൻ. ഹരിദ്വാറിലെ സന്യാസിക്ക്, മലയാളം വശമോ ?
വടകരയാണ് സ്വാമീ.ഞാൻ പറഞ്ഞു.
ഞാനും വടകരയാണ്, സ്വാമി പറഞ്ഞു. തോടന്നൂർ.
ഉവ്വോ ?പൂര്വ്വാശ്രമത്തിലെ പേരെന്തായിരുന്നു സ്വാമീ?
നീലകണ്ഠൻ നമ്പ്യാർ.ഇപ്പോള് നിർവ്വാൺ ബാബ.തുടർന്നദ്ദേഹം എന്നെപ്പറ്റി അന്വേഷിച്ചു.
എന്താ നിന്റെ പേര് ? നീയെന്തിനാണിവിടെ വന്നത് ?
മാധവൻ, ജീവിതത്തിന്റെ അർത്ഥംതേടി അലയുകയായിരുന്നു സ്വാമീ.
എന്നിട്ടോ ? കണ്ടെത്തിയോ ?
ഇല്ല. കൈയിലെ പൈസ തീർന്നു.
അതുകൊണ്ടാണോ ഹോട്ടലിൽ പണിയെടുക്കുന്നത് ?
അതെ സ്വാമീ.
പൈസ കൈയിലില്ലെങ്കിൽ, മോക്ഷംപോലും കിട്ടില്ല.ഞാനും പണ്ട് ഏറെ കഷ്ടപ്പെട്ടു. ഒടുവിലാണ് മനസ്സിലായത്,പൈസയുണ്ടാക്കാൻ പറ്റിയ ഏറ്റവും നല്ല പണി ഇതാണെന്ന്.ഒരു ബുദ്ധിമുട്ടുമില്ല. പത്മാസനത്തിലങ്ങിരുന്നാൽമതി.പണത്തിനോട്, ഭൗതിക സുഖങ്ങളോട് ഒരു താത്പര്യവും കാണിക്കരുത്. പക്ഷേ, പിന്നീട്, പണവും സൗകര്യങ്ങളും നമ്മെ തേടിവരും.ഇന്ത്യക്കാര്ക്ക് നന്നായി ശോഭിക്കാനാവുന്ന മറ്റേതു ജോലിയുണ്ട് ?നിനക്ക് താത്പര്യമുണ്ടെങ്കിൽ,മാധവാ,
ഇവിടെ എന്റെ ശിഷ്യനായിനിന്നോ . മുതലാളിയോട് ഞാൻ പറയാം.
നില്ക്കാം സ്വാമീ. ഞാൻ പറഞ്ഞു.
എന്നെ കാണുന്നില്ലേ ? കുപ്പായം പാടില്ല. ഒരു കാവിമുണ്ട്മാത്രം ഉടുക്കണം. നെറ്റിയിൽ കളഭംതേക്കണം. കഴുത്തിലൊരു രുദ്രാക്ഷമാല വേണം.
ശരി സ്വാമീ. ഞാൻ പറഞ്ഞു.
മുതലാളി സന്തോഷത്തോടെ അതു സമ്മതിച്ചു. അന്നുമുതൽ ഞാനാ സ്വാമിയുടെ അനുചരനായി. രാത്രി വൈകി കാണിക്ക എണ്ണിത്തിട്ടപ്പെടുത്തുക, അതിരാവിലെയും, രാത്രിയും സ്വാമിക്ക് ഭക്ഷണം എത്തിക്കുക, (മറ്റുനേരങ്ങളിൽ അദ്ദേഹം ഭക്ഷണംകഴിക്കില്ല.}ലഹരിസാമഗ്രികള് വാങ്ങി സ്റ്റോക്കുചെയ്യുക ,ഭക്തർക്ക് നിര്ദ്ദേശങ്ങള് നല്കുക അങ്ങനെയങ്ങനെ ദിവസങ്ങള്. ഞാനും ലഹരിയിൽ മുഴുകാൻ തുടങ്ങി. പിന്നെ പൊരിവെയിൽപോലും നിലാവായി അനുഭവപ്പെടാൻ തുടങ്ങി. സ്വാമിയെ അനുകരിക്കാൻ ശ്രമിച്ചുനോക്കി ഞാൻ. ലഹരിയുടെ കാര്യത്തിൽ ശരിക്കും അനുയായിയായി. പക്ഷേ, സ്വാമി കുളിക്കില്ലായിരുന്നു, ആദ്യം വിഷമംതോന്നിയെങ്കിലും, ക്രമേണ ഞാനും കുളിഉപേക്ഷിച്ചു. പക്ഷേ, സ്വാമി പല്ലുതേക്കാറില്ല. ഒന്നുരണ്ടുദിവസം ഞാനതു ശ്രമിച്ചുനോക്കി,ആവുന്നില്ല. പല്ലുതേക്കാതെയെങ്ങനെയാ ..എനിക്കു മടുത്തുതുടങ്ങി.ഉള്ളിൽനിന്ന് നാടും വീടും വിളിക്കാൻതുടങ്ങി..........
ഒരാഴ്ചകഴിഞ്ഞപ്പോള് സ്വാമി എന്നോടു പറഞ്ഞു, മാധവാ, നിനക്കീ ജീവിതരീതി പിന്തുടരാനാവുന്നില്ലല്ലേ ? നിന്റെ വഴി അവധൂതന്റേതല്ല.നീ കുടുംബത്തിലേക്കു തിരിച്ചുപോ.
അത്രയും ദിവസം പരിചരിച്ചതിന്റെ കൂലിയെന്നോണം, നല്ലൊരു സംഖ്യയുംതന്നു സ്വാമി.
പിറ്റന്നുതന്നെ ഞാൻ മടക്കയാത്ര ആരംഭിച്ചു,
നാലഞ്ചുദിവസംകൊണ്ട് വീട്ടിലെത്തി.
നമ്മുടെ നാടിന്റെ സവിശേഷതകളറിയണമെങ്കിൽ, അത് നമ്മിലെപ്രകാരം രൂഢമൂലമായിരുന്നു എന്നറിയണമെങ്കിൽ, കുറച്ചുകാലം നമ്മള് നാട്ടിൽനിന്നകന്ന് താമസിക്കണമെന്ന് അങ്ങനെ ഞാൻ മനസ്സിലാക്കി
മാധവേട്ടൻ ഒരു പുഞ്ചിരിയോടെ പറഞ്ഞുനിർത്തി.
ആ ബാബയെ പിന്നീട് കണ്ടിരുന്നോ ? ആരോ ചോദിച്ചു.
ഒരിക്കൽമാത്രം.മാധവേട്ടൻ പറഞ്ഞു.വടകര റെയിൽവേ സ്റ്റേഷനിൽവെച്ച്.ഞാൻ തിരുവനന്തപുരത്തിനുപോകാൻ നില്ക്കുമ്പോള്, വന്നുനിന്ന വണ്ടിയിൽനിന്ന് കോട്ടും സൂട്ടുമണിഞ്ഞ ഒരാള് ഇറങ്ങിവന്നു.അദ്ദേഹത്തിന്റെ അതേമുഖം. ഞാൻ അമ്പരന്ന് നോക്കിനില്ക്കെ, അദ്ദേഹം നടന്ന് എന്റെ അരികിലെത്തി. മാധവനല്ലേ എന്നുചോദിച്ചു. ഞാനാ മുഖത്തുനോക്കി അദ്ഭുതംകൂറിയപ്പോള്, അദ്ദേഹം പറഞ്ഞു. ബാബതന്നെയാണ്. അമ്മയെ ഒന്നുകാണാൻ വന്നതാ.
ഈ വേഷം സ്വാമീ ?
മറ്റതെന്റെ തൊഴിൽ യൂനിഫോമല്ലേ, ബാബ ചിരിച്ചു.
എന്തോക്കെയോ സംസാരിക്കണമെന്നുണ്ടായിരുന്നു.പക്ഷേ, അപ്പോഴേക്കും എനിക്കു പോകാനുള്ള വണ്ടി വന്നു.
ശരി, മാധവൻ പോയ്ക്കോളൂ, സ്വാമി പറഞ്ഞു. നമുക്കിതുപോലെ എന്നെങ്കിലും കാണാം.
ഞാൻ വണ്ടിയിൽ കയറി. അദ്ദേഹം ഗേറ്റിലേക്കുനടന്നുപോകുന്നത് കാണാമായിരുന്നു.
പിന്നീട് ?
കണ്ടിട്ടേയില്ല.
അപ്പോഴേക്കും നാണുവേട്ടന്റെ അസിസ്റ്റന്റ് ചായയും കടിയും കൊണ്ടുവന്നിരുന്നു.ഞങ്ങളെല്ലാരും അതിലേക്കു ശ്രദ്ധതിരിച്ചു.

 

No comments:

Post a Comment