I'am walking,but please don't expect me to walk with you

Thursday 4 April 2024

 

വില്പനക്കാരൻ
-ബാലകൃഷ്ണൻ മൊകേരി
വണ്ടി എത്താൻ രണ്ടുമണിക്കൂർ വൈകി.എന്നാലും റോഡ് യാത്രയേക്കാളും ഭേദം.അവിടെയാവുമ്പോ, ജാമും സോസുമൊക്കെകാണും.സാരമില്ല എന്നു സമാധാനിച്ചു.ദീർഘശ്വാസം വിട്ടു. സ്റ്റേഷനിലിറങ്ങിയാൽ തുടർനടപടി എന്തെന്നു നിരൂപിച്ചവാറെ, ആട്ടോറിക്ഷ മനസ്സിൽ തെളിഞ്ഞു.
വണ്ടി ഏങ്ങിയും ചുമച്ചും കൊയിലാണ്ടിയിലെത്തി.
ഒരു മെലിഞ്ഞ നിദ്ര എവ്വിധമോവന്ന് എന്നെ മുട്ടിയുരുമ്മാൻതുടങ്ങി.
അവളെ പേടിപ്പിച്ചോടിച്ചു.
പിന്നെ വന്നത് ഒരു പരുത്ത സ്പർശം.നോക്കി. കിളിരമുള്ള ഒരു പയ്യൻ.
കണ്ണടവെച്ചിട്ടുണ്ട്.ആടിന്റെ കണ്ണുകൾ.ചപ്രശ മുടി !
മുഷിഞ്ഞ ജീൻസ്.അതിലുംമുഷിഞ്ഞ മണം.തോളിലെ തുണിസഞ്ചിയിൽ എന്തൊക്കെയോ വീർപ്പുമുട്ടുന്നു.ഒരു പഴങ്കാല ബുദ്ധിജീവിയുടെ ലക്ഷണമെല്ലാമുണ്ട്,പുകയുന്ന ദിനേശ്ബീഡിയൊഴികെ.
ന്താണ് ?!
അയാൾ സഞ്ചിതുറന്ന്, നാലഞ്ച് പുസ്തകമെടുത്ത് എന്റെ മടിയിലേക്കിട്ടു.
മറിച്ചുനോക്കി.
എം.ടി., മുകുന്ദൻ,മാധവിക്കുട്ടി, പത്മരാജൻ,പിന്നെ ബെന്യാമിനും.
ഒക്കെ വായിച്ചതാണ്.തിരിച്ചുകൊടുക്കുമ്പോൾ പറഞ്ഞു.
പയ്യൻ അസഹിഷ്ണുവായി.പുസ്തകം വാങ്ങുമ്പോൾ, തിരിച്ചും മറിച്ചും എന്നു പിറുപിറുത്തു.
പിറുപിറുപ്പു കേൾക്കെ ദേഷ്യംവന്നു.
തിരിച്ചുവിളിച്ചു.
അതൊരുകോപ്പി തരൂ.
ഏതാണ് സർ? ബുജി വിനയനായി.
താനിപ്പോ പറഞ്ഞില്ലേ ഒരു പുസ്തകത്തിന്റെ പേര്? , മറിച്ചും തിരിച്ചും, അതുതന്നെ
അതു കേട്ടാറെ, പയ്യൻ വിനയം അഴിച്ചുവച്ചു.
അതു പുസ്തകമല്ല. നിങ്ങളെന്റെ കൈയിൽനിന്ന് പുസ്തകംവാങ്ങി തിരിച്ചുംമറിച്ചും നോക്കി അപ്പാടെ തിരിച്ചുതന്നില്ലേ ? വാങ്ങിയില്ലല്ലോ . അതിനെതിരെ പ്രതികരിച്ചതാണ്.
അതുവ്വോ?
ഇവൻ വധ്യൻതന്നെയെന്നുതീരുമാനമായി.
വിസ്തരിച്ചു ചിരിച്ചു.
എടോ, തനിക്കെന്നെ അറിയാമോ ?
ഇല്ല, ആരാ?
വിക്കെയെൻ.
അതാരാ?
കേട്ടിട്ടില്ലേ?
ഇല്ല.
താൻ പുസ്തകവില്പനക്കാരനായിട്ടും വീക്കെയെന്റെ രചനയൊന്നും കണ്ടിട്ടില്ലേ ?
ഇല്ല. ഞാൻ വെറും വില്പനക്കാരൻ.വില്പനക്കാരെന്തിനാ പുസ്തകം വായിക്കുന്നത് ? ഓരോരുത്തരു പലതുമെഴുതി പുസ്തകമാക്കും. ഞങ്ങളതു വിറ്റാൽപോരേ ?
ഇവൻ കൊള്ളാമല്ലോ. വില്ക്കുമ്പോൾ, പുസ്തകത്തിനെപ്പറ്റി പറയേണ്ടിവരില്ലേ ?
പറയൂലോ. നല്ലകടലാസ്സാണ്,ബട്ടർപേപ്പറാണ്, ഇത്രപേജുണ്ട്, വിലയിത്രയാണ് എന്നൊക്കെ പറയും. എന്നിട്ട് ആളുകളുടെ മടിയിലിട്ടുകൊടുക്കും. അവരതെടുത്തുമറിച്ചുനോക്കിയാൽമതി, ഞാനതവരെക്കൊണ്ട് വാങ്ങിപ്പിക്കും.
അതെങ്ങനെ ?
അതോ, സ്ത്രീകളൊക്കെയുള്ള കമ്പാർട്ടുമെന്റാണെങ്കിൽ, അവരുടെ മുന്നിൽ ചെറുതായിങ്ങനെ നാണംകെടുത്തിയാൽ മതി. അവരപ്പോൾ ഒന്നിനുപകരം രണ്ടുപുസ്തകം വാങ്ങും !.
താനാളുകൊള്ളാലോ !, എന്നിട്ട്, പുസ്ത്കവില്പനക്കാരാ , താൻ
,വീക്കെയെന്നെപ്പറ്റി കേട്ടിട്ടേയില്ലെന്നാണോ?
എന്തിനാമാഷേ ചുമ്മായിങ്ങനെ പറയുന്നത്?. പ്രശസ്തരായ എഴുത്തുകാരുടെ കൃതികളേ ഞാൻ വില്ക്കാറുള്ളൂ.
അതുനന്നായി.തനിക്കുഭാവിയുണ്ട്. സമീപഭാവിയിൽത്തന്നെ താനൊരു പ്രസാധകനായിത്തീരട്ടെ! .വിഡ്ഢികളായ എഴുത്തുകാരുടെ ചോരയൂറ്റി മണിമാളിക പണിയാനാവട്ടെ!
അയാൾ എനിക്കു നന്ദിപറഞ്ഞുകൊണ്ട് അടുത്ത ഇരയെത്തേടി പോയി.
********************************************************
All reactions:
Raveendran Ak, Sruthi Thazhikapurath and 43 others


No comments:

Post a Comment