I'am walking,but please don't expect me to walk with you

Monday 21 January 2019

ചന്തമ്മൻെറ
പ്രതികരണം

ചാനലില് ചർച്ചകള് കത്തിപ്പടരുകയും ചീറ്റിപ്പോവുകയുമൊക്കെചെയ്യുന്നതിനിടയില്, കാഷായവസ്തധാരിയായ ഒരാള് കോടതിവിധിയെപ്പറ്റി രോഷംകൊള്ളുകയായിരുന്നു.(രോഷം തുടങ്ങിയ വികാരാദികളും കാഷായവും തമ്മിലെന്ത് എന്നൊന്നും ചോദിക്കരുത്)
അദ്ദേഹം :" വിശ്വാസിയല്ലാത്ത ഒരു ജഡ്ജി എങ്ങനെയാണ് ശബരിമലക്കാര്യത്തില് വിധിപറയുക!?, അയാളെപ്പോഴെങ്കിലും ശബരിമലയില് പോയിട്ടുണ്ടോ?, അയാള് അയ്യപ്പവിശ്വാസിയാണോ?"
ദിനേശൻെറ കടയിലെ ഉപ്പുപെട്ടിപ്പുറത്തിരിക്കുകയായിരുന്നു ചന്തമ്മച്ചൻ. ദിനേശൻെറ ടി.വിയില് നോക്കി,വറുത്ത നിലക്കടല തൊലിനീക്കി തിന്നുകയായിരുന്നു അദ്ദേഹം.കാഷായത്തിൻെറ വാദം കേട്ടയുടനെവന്നു ചന്തമ്മച്ചൻെറ പ്രതികരണം
"എല്ല മനേ, അന്നേരം കൊലക്കസിൻെറ ശിക്ഷവിധിക്കണേങ്കില്,ജഡ്ജിപോയിറ്റ് , ആരേങ്കിലും കൊല്ലണ്ടിവര്വല്ലോ!!?, എന്താ കഥ!""
(ഞാനും ദിനേശനും, അതിനു മറുപടിപറഞ്ഞില്ല.കാരണം, ചന്തമ്മച്ചൻ ചോദിച്ചത്, ടി.വി.സ്ക്രീനിലെ പ്രഭാഷകനോടുതന്നെയായിരുന്നു )


Saturday 5 January 2019

പൊക്കച്ചൻ
പൊക്കച്ചൻ ദേഷ്യത്തിലായിരുന്നു. എന്തുപറ്റിയെടോ എന്ന് ദിനേശനോട് ഞാൻ ആംഗ്യഭാഷയില് അന്വേഷിച്ചു.അവൻ കൈമലർത്തിക്കാണിച്ചു.
ദിനേശൻെറ കടയുടെ മുന്നിലൂടെ അച്ചാലും മുച്ചാലും നടക്കുകയായിരുന്നു മൂപ്പർ. തലയിലെ കെട്ട് അഴിക്കുകയും, വീണ്ടും മുറുക്കിക്കെട്ടുകയും ചെയ്യുന്നുണ്ട്.എന്തോ പന്തികേടുണ്ട്.
പെട്ടെന്നാണ് കല്യാണിയമ്മ കടയിലേക്ക് വന്നത്."ദിനേശാ ഈട പാല്ണ്ടേനോ?"
"ഇണ്ട് കല്യാണ്യമ്മേ"
"എന്നാലൊരു പാക്കറ്റ് താ."അവർ പറഞ്ഞു
ദിനേശനോട് സംസാരിച്ച്, തിരിഞ്ഞുനോക്കുമ്പോഴാണ് കല്യാണിയമ്മ പൊക്കച്ചനെ കാണുന്നത്.ഒരു നിമിഷം അവർ പൊക്കച്ചനെ ശ്രദ്ധിച്ചു.എന്നിട്ട്, ഇങ്ങനെ ചോദിച്ചു:
"ഇനിക്കെന്ത്ന്നാ പൊക്കാ പറ്റ്യേത് ?, കാലുമ്മല് ഇറ്മ്പ് കേര്വാൻ നേരേല്ലാത്തപോലെ, ഞ്ഞ് കൊറേരായല്ലോ ഇങ്ങനെ നടക്ക്ന്ന് ?!"
പൊക്കച്ചൻ തലയിലെകെട്ട് ഒന്നുകൂടി അഴിക്കുകയും മുറുക്കുകയും ചെയ്തു.
"ഉയീ, മളേ കല്യാണ്യേ, ഞ്ഞെപ്പേനും ബന്നേ?"
"ഞാനിപ്പം ബന്നിറ്റേള്ളൂ. ഇനിക്കെന്നാ പറ്റ്യേ ?!"
"ഞ്ഞിയൊന്നും കേക്ക്ന്നില്ലേ, ശബരിമലേലെ കൊരോദം ?"
"അയിനെന്താക്കളേ.പെണ്ണ്ങ്ങള് ആടകാര്യാല്, മലേന്താ ഇടിഞ്ഞുപോവ്വോ !?"
"അത്യെന്യാ കല്യാണ്യേ, ഞാനും ചോയിക്ക്ന്നേ,എല്ലപ്പാ, പോന്ന്യോല് പോട്ടെ, അയിന് ഈറ്റിങ്ങക്കെന്താ?!"
പെരാന്ത് !
"അത്യെന്യാ കല്യാണ്യേ, ഞാനും നിരീക്ക്ന്നേ." "എനീപ്പോ, ഇക്കോരോദം സയിച്ചൂടാണ്ട്, ഓറാറ്റം രാജിവെച്ചൂട്വോ?"
ആര്?
"അയ്യപ്പൻ തന്നെ വേറ്യാരാ"
പൊക്കച്ചൻ വീണ്ടും തലക്കെട്ടഴിച്ച് മുറുക്കിക്കെട്ടി.
ഞാനും ദിനേശനും പരസ്പരംനോക്കി അമ്പരന്നു നില്ക്കുകയായിരുന്നു. അതും ഒരു സാധ്യതതന്നെയല്ലേ എന്നായിരുന്നു അപ്പോഴത്തെ ചിന്ത.