I'am walking,but please don't expect me to walk with you

Wednesday 26 August 2020

 അമ്മ ഉണ്ടായിരുന്നു

---സോണി കുമ്പളച്ചോല

അമ്മ ഉണ്ടായിരുന്നു
നന്നായി ഓലമെടഞ്ഞ് വളഞ്ഞു
ഇരുന്നു തേഞ്ഞ്
ആരോടെന്നില്ലാതെ ചിരിക്കുന്നത്
ഞാൻ കേട്ടതാണ് കടയിലെ പറ്റു ബുക്കിൽ അമ്മയുടെ പേര്
ഉണ്ടായിരുന്നു
അമ്മ നെഞ്ചോട്
ചേർത്ത് പിടിക്കുമ്പോൾ
സ്നേഹത്തിൻ്റെ ഗന്ധം അറിഞ്ഞതാണ് സത്യമായും അമ്മ
ഉണ്ടായിരുന്നു
തേങ്ങ പെറുക്കി
നന്നായി കറിവെക്കു
മാ യി രു ന്നു
അമ്മ ഒറ്റക്ക്
കരയുന്നത്
സത്യമായും
ഞാൻ കണ്ടതാണ്
എടുത്ത് കാട്ടിത്തരാൻ
ദാരിദ്ര്യം മടഞ്ഞു
തീർത്ത കുറെ
കരിച്ചോലകളെ
തെളിവിനുള്ളൂ
അമ്മ ജീവിച്ചിരുന്നു.
**********************************

(സോണി കുമ്പളച്ചോലയുടെ “അമ്മ ഉണ്ടായിരുന്നു” 

എന്ന കവിതയുടെ ഒരു വായന)




ജീവജാലങ്ങൾ ആദ്യമറിയുന്ന നേരിന്റെ പേരാണ്അമ്മ.ജീവിതായോധനത്തിന് മക്കളെ സജ്ജീകരിക്കാനായി “കൊത്തിമാറ്റുമ്പോഴും”, അമ്മമണത്തിലേക്കുതിരിച്ചുവരാൻ മക്കളാഗ്രഹിക്കുന്നു.ജീവിതത്തിന്റെ വിഹ്വലതകളിലും അനിശ്ചിതത്വങ്ങളിലുംപെട്ടുഴലുമ്പോൾ,ഓരോരുത്തരുമാഗ്രഹിച്ചുപോവുക നിസ്വാർത്ഥവും സാന്ത്വനകരവുമായ ചേർത്തുപിടിക്കലുകളാണല്ലോ.
“അമ്മ ഉണ്ടായിരുന്നു”എന്ന കവിതയിൽ ആഖ്യാതാവ്,അമ്മയുടെ
സ്മൃതിസാന്നിദ്ധ്യം തേടുകയാണ്.ജീവിതം കണ്ടെടുക്കാനുള്ള തത്രപ്പാടുകൾക്കിടയിൽ,ഓല മെടഞ്ഞ്മെടഞ്ഞ് തേഞ്ഞുപോയ അമ്മയ്ക്ക് തൻെറ ജീവിതത്തെ മെടഞ്ഞെടുക്കാനാവുന്നുമില്ല.അതുകൊണ്ടുതന്നെ,കടയിലെ പറ്റുപുസ്തകത്തിലെ വെട്ടിമാറ്റപ്പെടാത്ത ഒരുപേരായി,നേരായി അമ്മ ആഖ്യാതാവിന് അനുഭവപ്പെടുന്നു.
നിസ്വയെങ്കിലും, സ്നേഹധാരാളിയാണമ്മ. തൻെറ സ്നേഹത്തിൻെറ നറുംഗന്ധത്തിലേയ്ക്ക് അവർ മക്കളെ ചേർത്തുവയ്ക്കുന്നു.മക്കൾക്കായി നല്ല കറികളുണ്ടാക്കുന്നു-തൻെറ ജീവിതാനുഭവങ്ങളുടെ ഉചിതമായ പാകപ്പെടുത്തലിലൂടെ അവർനല്ല കറികളണ്ടാക്കുന്നു.അതുകഴിക്കുന്ന മക്കൾ നല്ല കറിയെന്ന് അടയാളപ്പെടുത്തുന്നത് അമ്മയുടെ ജീവിതംതന്നെ.നടുമുറിയേ പണിയെടുത്ത് തളരുമ്പോൾ, അവർ ജീവിതത്തെനോക്കി ചിരിക്കുകയും,തൻെറ ഏകാന്തതകളെ കണ്ണീരണിയിക്കുകയും ചെയ്യുന്നു.അതാണ് അമ്മ. അമ്മ ഇക്കവിതയിലാകെ ഒരു പ്രപഞ്ചസ്പന്ദനമായി നിറയുന്നു.
അമ്മയെന്ന സങ്കല്പം, യാഥാർത്ഥങ്ങളോടേറ്റുമുട്ടുമ്പോൾ പ്രായേണ വിസ്മൃതമായേക്കാം.അതാവും, ആഖ്യാതാവ്, അമ്മ ഉണ്ടായിരുന്നു എന്ന് തന്നെത്തന്നെ വിശ്വസിപ്പിക്കാനെന്നോണം ആവർത്തിച്ചുകൊണ്ടിരിക്കുന്നത്,അങ്ങനെയൊരു നിസ്വാർത്ഥസ്നേഹം യഥാർത്ഥത്തിലുണ്ടായിരുന്നു എന്ന് തന്നെത്തന്നെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇത്, മറ്റുള്ളവരെ ബോധ്യപ്പെടുത്താനാവാതെ വിഷമിക്കുകയാണ് ആഖ്യാതാവ്.അമ്മയന്ന് ഇരുന്നുതേഞ്ഞ്,ചിരിച്ചുകൊണ്ട് മെടഞ്ഞെടുത്ത ഓലകളിന്ന് കരിയോലകളായി മാറിയിരിക്കുന്നു.”കായിൻപേരിൽ പൂ മതിക്കു”ന്നൊരുകാലത്ത്, അമ്മയെന്ന നിസ്വാർത്ഥതയെപ്പറ്റി എത്രപറഞ്ഞാലും, മറ്റുള്ളവരത് വിശ്വസിക്കില്ലെന്നതാണ് ,അവരെയൊന്നും തനിക്ക് വിശ്വസിപ്പിക്കാനാവുന്നില്ലല്ലോ എന്നതാണ് കവിയുടെ ദുരന്തം.മനസ്സുകൊണ്ടും ഭാവനകൊണ്ടുംതൊട്ടറിഞ്ഞകാര്യങ്ങളെ, അന്യമനസ്സുകളിൽ അനുഭവവേദ്യമാക്കാനാവുന്നില്ലെന്നത് എക്കാലത്തേയും കവികളനുഭവിക്കുന്ന പ്രശ്നംതന്നെ.
ലളിതമായ ശൈലിയുടെ സുഭഗമായവിന്യാസം ഇക്കവിതയിലുണ്ട്. ഏറ്റവും ലളിതവും,പ്രാപ്യവുമായിരിക്കുമ്പോഴും കൈകാര്യംചെയ്യുന്ന പ്രമേയംപോലെതന്നെ, ഗഹനവും ദുർജ്ഞേയവുമായ ഒരുവിനിമയലോകംകൂടി ഇക്കവിത ആത്മാവിൽ പേറുന്നുണ്ടെന്നു കാണാം.(കുറേക്കാലം കവിതയിൽനിന്ന് വിട്ടുനിന്നതിൻെറ ചില ചെറിയപ്രശ്നങ്ങളുണ്ടെങ്കിലും, അവയൊന്നും എടുത്തുപറയേണ്ടവയല്ല എന്നുംകുടി പറയേണ്ടിയിരിക്കുന്നു.)
സോണി കുമ്പളച്ചോല “അമ്മ ഉണ്ടായിരുന്നു” എന്ന കവിതയിലൂടെ, ശക്തമായൊരു തിരിച്ചുവരവ് നടത്തിയിരിക്കുന്നു എന്ന് പറയാതെവയ്യ.അദ്ദേഹത്തിന് എല്ലാആശംസകളും നേരുകയാണ്.
-ബാലകൃഷ്ണൻ മൊകേരി

Saturday 18 July 2020


എഴുത്തുവഴികളിലൂടെ
ബാലകൃഷ്ണൻ മൊകേരി


          എഴുത്തുവഴികളിലൂടെ ഒരു തിരിഞ്ഞുനോട്ടം നടത്തുമ്പോള്‍ വായനയിൽമുഴുകിയൊരു ബാല്യത്തിലേക്കാണ് ചെന്നെത്തുക. അന്ന്, ഞങ്ങള്‍ക്ക് ലോകത്തെയറിയാൻ മറ്റുവഴികളൊന്നുമുണ്ടായിരുന്നില്ല. രണ്ടാംക്ലാസിലും മൂന്നാംക്ലാസിലും പഠിപ്പിച്ച, കേശവൻനമ്പൂതിരിയെന്ന നമ്പൂരിമാഷ്, ഒരുപാട് കഥകള്‍ പറഞ്ഞുതരുമായിരുന്നു. ബാലസാഹിത്യപുസ്തകങ്ങള്‍ ക്ലാസിൽകൊണ്ടുവന്ന് അദ്ദേഹം വായിച്ചുതരികയും, ചിത്രങ്ങള്‍ കാണിച്ചുതരികയും ചെയ്യുമായിരുന്നു. അതാകണം ഞങ്ങളുടെബാല്യത്തിന് ഭാവനയുടെ ചിറകുകള്‍മുളയ്ക്കാൻ പ്രധാനകാരണമായിത്തീര്‍ന്നിട്ടുണ്ടാവുക. പിന്നീടങ്ങോട്ട് വായനയുടെ കാലമായിരുന്നു.ക്ലാസിൽകിട്ടുന്ന ലൈബ്രറിപുസ്തകങ്ങളും, മൊകേരി, പാതിരിപ്പറ്റ തുടങ്ങിയ സ്ഥലങ്ങളിലെ ലൈബ്രറികളിൽചെന്നെടുക്കുന്ന പുസ്തകങ്ങളും , കുപ്പിപൊട്ടിയൊരു മുട്ടവിളക്കിൻെറ നേര്‍ത്തവെളിച്ചത്തിൽ ഉറക്കമൊഴിഞ്ഞ് വായിക്കുന്നൊരു പയ്യനെ എനിക്കു കാണാനാവുന്നുണ്ട്. രാത്രി രണ്ടുമണിയോ മൂന്നുമണിയോ ആവുമ്പോള്‍, ഉറക്കം ഞെട്ടുന്ന അമ്മ, "എണ്ണ തീ‍ര്‍ത്തുകളേണ്ട, വെളക്കു കെട്ത്തിക്കള" എന്ന് പറയുന്നതും, അതിൻെറ മുന്നിൽ, നിസ്സഹായതയോടെ, അവൻ വിളക്കണച്ച് കിടക്കുന്നതും എനിക്കു കാണാം.
         അന്ന് കൂടുതലായി വായിച്ചിരുന്നത്, ഡിറ്റക്ടീവ് നോവലുകളായിരുന്നു.അതുകൊണ്ടുതന്നെ, അത്തരം കഥകളെഴുതാനിഷ്ടമായിരുന്നു.തലേക്കൊല്ലത്തെ, കോംപോസിഷൻ നോട്ടുകളുടെ എഴുതാത്ത പേജുകളൊക്കെ തുന്നിക്കെട്ടി, പുസ്തകമാക്കി അതിലായിരുന്നു എൻെറ കുറ്റാന്വേഷണ നോവലുകള്‍ പിറക്കുക.. അവയൊക്കെ ക്ലാസിലെ കൂട്ടുകാര്‍ക്ക് വായിക്കാൻ കൊടുക്കുകയും, അവരതിൻെറ ബാക്കിയായ പേജുകളിൽ,ഉശിരൻ അഭിപ്രായങ്ങളെഴുതുകയും ചെയ്യും. ഭാഗ്യത്തിനോ നിര്‍ഭാഗ്യത്തിനോ , മുട്ടത്തുവര്‍ക്കി,കാനം മുതലായവരുടെ പ്രേമകഥകള്‍, അതേപോലുള്ള മറ്റ് പ്രണയകഥകള്‍ മുതലായവയൊന്നും വായിക്കാൻ ഇഷ്ടമുണ്ടായിരുന്നില്ല. ( മുട്ടത്തു വര്‍ക്കിയുടെ ഒരുകുടയും കുഞ്ഞുപെങ്ങളും പഠിക്കാനുണ്ടായിരുന്നു, അതു വായിച്ചു, പിന്നെ അദ്ദേഹം തര്‍ജ്ജമചെയ്ത ഡോക്ടര്‍ ഷിവാഗോ എന്ന നോവലും)
ഹൈസ്കൂളിൽ ഒമ്പതാംക്സാസിൽ പഠിക്കുമ്പോഴാണ് എൻെറ ആദ്യത്തെ കഥ, "ഇരിങ്ങൽ പാറ" ജവഹര്‍ ബാലഭവൻെറ തളിര് മാസികയിൽ പ്രസിദ്ധീകരിച്ചുവന്നത്. സുഗതകുമാരി റ്റീച്ചറായിരുന്നു അതിൻെറ പത്രാധിപര്‍. പിന്നീട് അതിൽ തുടര്‍ച്ചയായി കഥകളെഴുതുമായിരുന്നു. പ്രതിഫലമായി ,കഥ വന്ന കോപ്പി അയച്ചുതരും,അത്രമാത്രം.( വട്ടോളിസ്കൂളിലെ മുറുവശ്ശേരി വിജയൻമാസ്റ്ററക്കാലത്ത്,ഞാനെഴുതിയ ഒരു കവിത, എൻ്റെ ആദ്യകവിത,സ്കൂളിലെ കൈയെഴുത്തുമാസികയിൽ ചേര്‍ത്തതോര്‍ക്കുന്നു.)ആദ്യത്തെ പ്രതിഫലംഎൻെറ കിട്ടിയത് ബാലരമയില്‍നിന്നാണ്, പതിനഞ്ചുരൂപ. മടപ്പള്ളി കോളേജിൽ പ്രീഡിഗ്രിക്കു പഠിക്കുമ്പോഴും തളിരിലും ബാലരമയിലും മറ്റും എഴുതുമായിരുന്നു. അക്കാലത്ത് "കൊങ്ങിണിപ്പൂക്കള്‍" എന്നപേരിൽ ഒരു നോവലുമെഴുതി. അത്, ഒരു നോട്ടുപുസ്തകത്തിലെഴുതി, മുമ്പൊക്കെ ചെയ്തതുപോലെ കൂട്ടുകാര്‍ക്ക് വായിക്കാൻകൊടുക്കുകയും, അവരതിൽ , അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയുംചെയ്തിട്ടുണ്ട്. ഒരു പ്രീഡിഗ്രിക്കാരൻെറ ലോകപരിചയമാണതിലുണ്ടായിരുന്നതെങ്കിലും, ആയിടയ്ക്കാരംഭിച്ച നാട്ടിലൂടെയുള്ള കെനാൽനിര്‍മ്മാണവും, അനുബന്ധസംഭവങ്ങളുമൊക്കെ, ആ നോവലിൽ പശ്ചാത്തലമാവുന്നുണ്ട് ( ഈയിടെ, പഴയ പുസ്തകങ്ങള്‍ക്കിടയിൽനിന്ന്, അത് കണ്ടെത്തിയപ്പോള്‍, വായിച്ചുനോക്കിയതാണ്, പഴയ പയ്യൻ കൊള്ളാലോ എന്നുതോന്നുകയും ചെയ്തു !)

              ഡിഗ്രികാലഘട്ടത്തിലാണ്, കവിത പിന്നെ, എന്നെത്തേടിയെത്തിയത്. ..എസ്.എഫിൻെറ കോഴിക്കോടുജില്ലാ സമ്മേളനത്തിൻെറഭാഗമായി നടത്തിയ ജില്ലാതല കവിതാരചനയിലും, എസ്.എഫ്.ഐയുടെ സംസ്ഥാനസമ്മേളനത്തിൻെറ ഭാഗമായി സംസ്ഥാനാടിസ്ഥാനത്തിൽ നടത്തിയ കവിതാരചനയിലും ഒന്നാംസ്ഥാനം ലഭിച്ചതോടെ, കവിതയാണെൻെറ വഴിയെന്ന് തോന്നിത്തുടങ്ങി. ദേശാഭിമാനി വാരികയിൽ, ബാലകൃഷ്ണൻ മൊകേരി എന്ന പേരിൽ "പ്രളയം "എന്നകവിതയും, മാതൃഭൂമി ബാലപംക്തിയിൽ, ഋശ്യശൃംഗനെന്ന തൂലികാനാമത്തിൽ കവിതയും ഒരേആഴ്ചയാണ് പ്രസിദ്ധീകരിച്ചുവന്നത്. പിന്നെ, ദേശാഭിമാനിയിൽ ഇടയ്ക്കൊക്കെ കവിത വരും, മാതൃഭൂമി ബാലപംക്തിയിൽ തൂലികാനാമത്തിലും.അന്ന്, മടപ്പള്ളികോളേജിൽ എഴുത്തുകാരുടെ ഒരു കൂട്ടംതന്നെ വിദ്യാര്‍ത്ഥികളായുണ്ടായിരുന്നു-സി.എഛ്.രാജൻ, മോഹൻദാസ്മൊകേരി,വി.ആര്‍.സുധീഷ്, എം.സുധാകരന്‍,സൂര്യഗോപൻ,എം.റഷീദ്,എം.മുഗളീധരൻ, ഭാസ്കരൻ വടക്കയിൽ, സത്യൻ മാടാക്കര മുതയായവരൊക്കെ അതിൽപെടുന്നവരാണ്. മടപ്പള്ളിക്കാലത്താണ്, കേരള സാഹിത്യഅക്കാദമിയുടെ ,വടകരവെച്ചു നടന്ന ചെറുശ്ശേരി ഉത്സവത്തിൽ കവിതഅവതരിപ്പിക്കാൻ ഭാഗ്യംകിട്ടിയത്.മടപ്പള്ളിയിലെ ഞങ്ങളുടെ അദ്ധ്യാപകരായ കടത്തനാട്ടുനാരായണൻ മാഷും,കെ.പി.വാസുമാഷുമൊക്കെ അതിൻെറ സംഘാടകസമിതിയിലുള്ളതുകൊണ്ടായിരുന്നു ഞങ്ങള്‍ക്കാ അവസരം കൈവന്നത്.
              1980 ൽ ബ്രണ്ണൻകോളേജിൽ. എം.എൻ.വിജയൻമാഷും, തോന്നയ്ക്കൽ വാസുദേവൻമാഷും എൻ.പ്രഭാകരൻ മാഷുമൊക്കെ അവിടെ മലയാളംവകുപ്പിലുണ്ടായിരുന്നു.മലയാളം അസോസിയേഷൻ ഡോ.എം.എസ്.മേനോനായിരുന്നു അക്കൊല്ലം ഉദ്ഘാടനം ചെയ്തത്. അവിടെ, വെച്ച്, ആ ആഴ്ചത്തെ ദേശാഭിമാനിവാരിക പ്രസിദ്ധീകരിച്ച കന്യാസ്ത്രീകള്‍ എന്ന കവിത ഞാനവതരിപ്പിച്ചതും, ഉറച്ചുചൊല്ലാമായിരുന്നു എന്ന് വിജയൻമാസ്റ്റര്‍ എന്നോടു പറഞ്ഞതും ഞാൻ മനസ്സിലെന്നും കാത്തുവെയ്ക്കുന്ന
ഓ‍ര്‍മ്മയാണ്. അവിടെ എൻെറ സഹപാഠിയായിരുന്നു ഡോ.പ്രഭാകരൻ പഴശ്ശി. ദേശാഭിമാനി സ്റ്റഡിസര്‍ക്കിളിൻെറ നേതൃത്വത്തിൽ, ഡോക്ടര്‍ തോന്നയ്ക്കൽ വാസുദേവൻമാഷോടും പ്രഭാകരൻ പഴശ്ശിയോടുമൊത്ത് കണ്ണൂര്‍ജില്ലയുടെ പലഭാഗങ്ങളിലുമന്ന് കവിയരങ്ങുകളിൽ സംബന്ധിച്ചിട്ടുണ്ട്. അങ്ങനെ , മട്ടന്നൂരിൽവെച്ചുനടന്ന കവിയരങ്ങിൽവെച്ചാണ്, കരിവെള്ളൂര്‍ മുരളിയേട്ടനെ പരിചയപ്പെടുന്നത്.
             1984 , അധ്യാപകനായി നരിപ്പറ്റ,ആര്‍.എൻ.എം. ഹൈസ്കൂളിൽ ചേര്‍ന്നതോടുകൂടി, എഴുത്തുജീവിതം കുറേക്കാലത്തേക്കു നിശ്ചലമായിരുന്നു. വളരെ അപൂര്‍വ്വമായേ പിന്നീടെഴുതാറുണ്ടായിരുന്നുള്ളൂ.എഴുതാനുള്ള ഒരു സ്പാര്‍ക്ക് മനസ്സിലുണരുന്നത്, പലപ്പോഴും ക്ലാസ്സുകളിൽ വെളിപ്പെടുത്തപ്പെട്ടുപോവുകയും, അങ്ങനെ എഴുതാനുള്ള ത്വര നശിക്കുകയുംചെയ്ത ഒരുപാടനുഭവങ്ങളുണ്ട്.
ഇപ്പോള്‍, അവിടെനിന്ന് സ്വതന്ത്രനായശേഷം, എഴുത്തിൻെറ ലോകം എനിക്കുമുന്നിൽ തുറന്നുവന്നിട്ടുണ്ടെന്നാണ് ഞാൻ കരുതുന്നത്.കന്യാസ്ത്രീകള്‍, ഓര്‍മ്മമരം എന്നീ രണ്ടു കവിതാസമാഹാരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Friday 29 May 2020

ഒരു സ്കൂളോര്‍മ്മ

കൊറോണക്കാലമല്ലേ, വീട്ടി‍ല്‍ത്തന്നെയിരിപ്പാണ്. പുസ്തകം വായിക്കാനുള്ളമനസ്സ്, പലപ്പോഴും ഉണ്ടാകാറില്ല. വൈകുന്നേരം, പച്ചക്കറിക്കൃഷിയുമായി പറമ്പിലോട്ടിറങ്ങും.വെണ്ടയും കുമ്പളവും മറ്റു പച്ചക്കറികളുമെല്ലാം നട്ടിട്ടുണ്ട്.അത്യാവശ്യം ജൈവവളങ്ങളും, കമ്പോസ്റ്റുമൊക്കെ ഇട്ടുകൊടുക്കാറുണ്ട്. നന്നായി വളരുന്നുമുണ്ട്.പൂത്തു കായപിടിക്കാന്‍ തുടങ്ങുമ്പോഴാണ് പ്രശ്നം. അടുത്തെങ്ങും ഈ പരിപാടി ഇല്ലാത്തതുകൊണ്ട്, ലോകത്തുള്ള മുഴുവന്‍ കീടങ്ങളും അതിലേക്കുവന്നിറങ്ങുകയാണ്. പൂ വിരിയുകയൊന്നും വേണ്ട, അതിനുമുമ്പേ,തിരിയിട്ടതി‍ല്‍ അടുത്തതലമുറയെ കുത്തിവെച്ച് അവയെന്നോട് പോരിനിറങ്ങിക്കഴിഞ്ഞു. അത്യാവശ്യം ജൈവ കീടനാശിനികളും, മറ്റു മാര്‍ഗ്ഗങ്ങളുമുപയോഗിക്കുന്നുണ്ട്, എന്നാലും ഫലം കുറവുതന്നെയാണ്. പക്ഷേ, പ്രകൃതി പച്ചയണിഞ്ഞു കാണാനുള്ള മോഹംകൊണ്ട്, പരിപാടി ഉപേക്ഷിച്ചിട്ടൊന്നുമില്ല.
കൃഷിയെപ്പറ്റി പറയാനായിരുന്നില്ല ഞാനൊരുങ്ങിയത്. അങ്ങോട്ട് വൈകുന്നേരമേ ഇറങ്ങാറുള്ളൂ. ബാക്കിയുള്ള സമയം വീട്ടുജോലികള്‍പങ്കിട്ടുചെയ്യും. ഭക്ഷണം കഴിച്ച്, അങ്ങനെയിരിക്കുമ്പോള്‍, വെറുതേ, ജീവിതത്തിന്‍െറ വലിയൊരുഭാഗം ചെലവഴിച്ച സ്കൂളിനെപ്പറ്റി ഓ‍ര്‍ത്തുപോയതാണ്. നരിപ്പറ്റ രാമ‍ര്‍നമ്പ്യാര്‍ സ്മാരക ഹൈസ്കൂള്‍. മുപ്പത്തിരണ്ടുകൊല്ലം ഞാനവിടെ അദ്ധ്യാപകനായിരുന്നു. ഇരുപത്താറുകൊല്ലം ഹൈസ്കൂള്‍ വിഭാഗത്തിലും, സ്കൂളില്‍ ഹയര്‍സെക്കന്‍െററിവന്നപ്പോള്‍, ആറുകൊല്ലം അവിടെയും. എത്രയോ കുട്ടികളെ പരിചയപ്പെടാനായി.ആ നാടുമായി എന്‍െറ ജന്മദേശത്തേക്കാളും ബന്ധവുമായി.എത്രയെത്ര അനുഭവങ്ങള്‍.എല്ലാം പലപ്പോഴായി ഓ‍മ്മകളുടെ ആകാശത്തില്‍ നക്ഷത്രങ്ങള്‍പോലെ തിളങ്ങിക്കാണാറുണ്ട്.
ജീവിതത്തിന്‍െറ പല ഘട്ടങ്ങളിലും കൂടെത്തന്നെനടന്ന്, കുളിര്‍കാറ്റുപോലെ ആശ്വസിപ്പിക്കുന്ന പല ഓ‍ര്‍മ്മകളുമുണ്ടാവും ഇക്കൂട്ടത്തില്‍.അത്തരമൊരനുഭവത്തെയാണ് ഞാനീകുറിപ്പിലൂടെ പങ്കുവെക്കാനാഗ്രഹിക്കുന്നത്.
1984ലാണ് ഞാന്‍ സ്കൂളി‍ല്‍ അദ്ധ്യാപകനായി എത്തിയതെന്നു സൂചിപ്പിച്ചല്ലോ. 1984-1987 കാലത്താണ് ഈ സംഭവം. അന്നൊക്കെ,സ്കൂള്‍യുവജനോത്സവം, അക്ഷരാര്‍ത്ഥത്തില്‍ സ്കൂളിന്‍െറ ആഘോഷംതന്നെയായി രുന്നു.കുട്ടികളേക്കാള്‍ മത്സരബുദ്ധിയോടെ അദ്ധ്യാപകരും രംഗത്തുണ്ടാവും. രണ്ടുമൂന്നുദിവസമായിട്ടാവും പരിപാടിപാടികള്‍നടക്കുക. ദിവസങ്ങള്‍ക്കുമുമ്പുതന്നെ, അദ്ധ്യാപകര്‍ മത്സരവേദികളിലവതരിപ്പിക്കാനുള്ള സാമഗ്രികളൊക്കെ സ്വരുക്കൂട്ടിയിട്ടുണ്ടാവും.കുട്ടികള്‍, പഠിച്ചവതരിപ്പിച്ചാല്‍മാത്രം മതി.മറ്റുസമയങ്ങളില്‍ വളരെ സ്ട്രിക്റ്റായ അദ്ധ്യാപകര്‍പോലും ആ സമയത്തു് പുഞ്ചിരിതൂകിക്കൊണ്ടാണ് കുട്ടികളുമായി ഇടപഴകുക.നാടകമത്സരംപോലും ,ഹൗസുകള്‍തമ്മില്‍ നടക്കുന്നതിനാല്‍ നാലെണ്ണമുണ്ടാവും.ശിവന്‍മാഷും രവീന്ദ്രന്‍ മാഷും അശോകന്‍മാഷും ഞാനുമൊക്കെയാണ്, മലയാളം അദ്ധ്യാപകരെന്നനിലയില്‍ നാടകത്തിന്‍െറചുമതലവഹിക്കുക (അന്ന്, സ്കൂളില്‍ യുവജനോത്സവത്തിനുവരുന്ന വിധികര്‍ത്താക്കള്‍, പല സബ്ബ് ജില്ലാമത്സരങ്ങളേക്കാളും നിലവാരംപുലര്‍ത്തുന്നുണ്ട്, ഈ സ്കൂളിലെ മത്സരങ്ങള്‍ എന്നുപറഞ്ഞുകേട്ടിട്ടുണ്ട്.പഴയകാലം, സുവര്‍ണ്ണകാലം എന്ന് തള്ളാന്‍ ഇനി മടിക്കേണ്ടതില്ലല്ലോ!)
ഞങ്ങളന്ന് അവതരിപ്പിച്ചത്, പി.എ.എംഹനീഫിന്‍െറ നെന്മണികള്‍ എന്ന ഏകാങ്കമായിരുന്നു. ദിവസവും സ്കൂള്‍ വിട്ടാല്‍ കുറേനേരം റിഹേഴ്സല്‍നടത്തുമായിരുന്നു. നാടകത്തലേന്ന്, സ്റ്റേജ് റിഹേഴ്സല്‍നടത്താന്‍ സ്കൂളില്‍ത്തന്നെ താമസിക്കും.പിറ്റേന്ന്, നാടകം. വൈകുന്നേരമായി. നാടകം കഴിഞ്ഞു.റിസല്‍റ്റ് വന്നു.ഞങ്ങളുടെ നാടകത്തിന് സ്ഥാനങ്ങളൊന്നുമില്ല. ഞാന്‍ കുട്ടികളെ സമാധാനിപ്പിച്ചു, സാരമില്ലെടോ, നമുക്ക് അടുത്ത വര്‍ഷം നോക്കാം. അപ്പോഴാണ് , മറ്റൊരനൗ​ണ്സ്മെന്‍െറ് വരുന്നത്.- ബെസ്റ്റ് ആക്ടര്‍ നെന്മണികളെന്ന നാടകത്തില്‍ തൊഴിലാളിയായി അഭിനയിച്ച കുട്ടിയാണ്.ആ കുട്ടി സ്റ്റേജില്‍ വരണം. ക്ഷീണിച്ചിരുന്ന ഞങ്ങള്‍ക്ക് ആ വാക്കുകള്‍ ഉത്തേജനമായി.അഭിനയിച്ച കുട്ടിയെ സ്റ്റേജിലേക്കയച്ചു.അവന് ഒരു സമ്മാനമുണ്ടായിരുന്നു. അവന്‍ സമ്മാനംവാങ്ങുമ്പോള്‍, ഞങ്ങളെല്ലാരും തിമര്‍ത്തു കൈയടിച്ചു.
പിന്നെയാണ്, എന്നെ രോമാ‍ഞ്ചംകൊള്ളിച്ച ആ സംഭവമുണ്ടായത്. ബെസ്റ്റ് ആക്ടര്‍ സമ്മാനവുമായി എനിക്കരികിലേക്ക് ഓടിവരുന്നു. കിതച്ചുകൊണ്ട്, അവന്‍ സമ്മാനം എനിക്കുനേരെ നീട്ടുന്നു. ഇത് സാറിനാണ് അവന്‍ പറഞ്ഞു.
ഞാനാകെ കോള്‍മയിര്‍ക്കൊണ്ടുപോയി.കണ്ണുനിറയുന്നത്, ആരും കാണാതെ തുടച്ചു.ഞാനതു വാങ്ങി അവനുതന്നെ നല്കി. ഈസമ്മാനം, നിന്‍െറ അഭിനയത്തിനാണ് കിട്ടിയത്. അത്, നീ സൂക്ഷിക്കണം ഞാനവനെ പറഞ്ഞുമനസ്സിലാക്കി. എങ്കിലും, മടിയോടെയാണവന്‍ ആ സമ്മാനവുമായി വീട്ടിലേക്കുപോയത്.അന്ന്, വീട്ടിലേക്കുമടങ്ങുമ്പോഴൊക്കെ ഞാനാകുട്ടിയെപ്പറ്റിത്തന്നെ ആലോചിക്കുകയായി, രുന്നു. ഇങ്ങനെയൊരു കുട്ടിയോ, അതും ഇക്കാലത്ത്.(അവന്‍ പില്ക്കാലത്ത് അദ്ധ്യാപകന്‍തന്നെയായിമാറിയെന്നത് തികച്ചും സ്വാഭാവികംതന്നെയല്ലേ)

Tuesday 10 March 2020


മതിലുകളില്ലാത്ത 
ചങ്ങരംകുളം യു.പി.സ്കൂള്‍




ഏറെ പറയാനുണ്ടാവുന്നൊരവസ്ഥയില്‍ പലപ്പോഴും വാക്കുകള്‍മുട്ടിനില്ക്കാറുണ്ട്. അവനവനുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്നൊരു സ്ഥാപനത്തേയോ,വ്യക്തിയേയോകുറിച്ച് പറയാന്‍തുടങ്ങുമ്പോഴും ഇതേ അവസ്ഥതന്നെയാണ്.നൂറിന്റെ തികവിലും നിറവിലുമെത്തിനില്ക്കുന്ന ചങ്ങരംകുളം യു.പി.സ്കൂളിനെപ്പറ്റി പറയാനൊരുങ്ങുന്ന എന്റെ മനസ്സില്‍ ഓര്‍മ്മകളുടെ പ്രളയമാണ്, ഏതൊക്കെ കാര്യങ്ങള്‍ പങ്കുവെക്കണമെന്ന തീരുമാനമെടുക്കാനാവാത്ത അവസ്ഥ.അന്നത്തെ ഞങ്ങളുടെ സ്കൂളിന് ചുറ്റുമതിലുകളുണ്ടായിരുന്നില്ല, അതിനാല്‍, മതിലുകളാല്‍തടവിലാക്കപ്പെടാത്ത ഓര്‍മ്മകളാണ് ഞാനിവിടെ പങ്കുവെയ്ക്കുന്നത്.
ഒന്നാംക്ലാസുമുതല്‍ ഏഴാം ക്ലാസുവരെ ഞാന്‍ പഠിച്ച വിദ്യാലയമാണിത്.(എന്റെ നാവില്‍ ഹരിശ്രീകുറിച്ചത് കായക്കൊടി, ആക്കല്‍, എല്‍.വി.എല്‍പി. സ്കൂളില്‍വെച്ച്, ബാലകൃഷ്ണമാരാര്‍മാഷായിരുന്നു.എങ്കിലും, ഒന്നാംക്ലാസുമുതല്‍ ഞാന്‍ ഈ യു.പി.സ്കൂളിന്റെ വിദ്യാര്‍ത്ഥിതന്നെയാണ്)
തൈവെച്ചപറമ്പത്ത്ജാനുറ്റീച്ചറാണ്, അക്ഷരലോകത്തിലേക്ക് നൂറുകണക്കിന് കുട്ടികളെയെന്നപോലെ, എന്നേയും കൈപിടിച്ച് നയിച്ചത്. അതേപോലെ, കഥകളുടെ അനശ്വരലോകത്തിലേക്ക് ഞങ്ങള്‍ക്ക് ചിറകുതന്നത് നമ്പൂതിരിമാഷായിരുന്നു.ചീക്കോന്നുമ്മലെ ഗോവിന്ദന്‍മാഷും, ഗോപാലക്കുറുപ്പുമാഷും നളിനിറ്റീച്ചറും ഹിന്ദിയുടെ കല്യാണിറ്റീച്ചറും,സുശീലറ്റീച്ചറും, കണാരന്‍മാഷും എന്നിങ്ങനെ ഗുരുജനങ്ങളുടെ നിരനീളുന്നു.ക്ലാസെടുക്കാത്തവരും, ഏതൊക്കെയോതരത്തില്‍ ഓരോവിദ്യാര്‍ത്ഥിയുമായി അടുപ്പമുള്ളവരായിരുന്നു.
എന്റെ പഠനകാലത്ത് ചന്തമ്മന്‍ മാസ്റ്റുറും, പിന്നീട്, കണാരന്‍മാസ്റ്ററും ഹെഡ്മാസ്റ്റര്‍മാരായിരുന്നു.
ജൂണ്‍ ജൂലായ് മാസങ്ങളില്‍ സ്കൂള്‍ ഗ്രൗണ്ടിലൂടെ നീര്‍ച്ചാലുകള്‍ ഒഴുകിയിരുന്നു. അതിന്റെ ഓരത്ത് പൂഴിയില്‍ കിണറുകള്‍ കുഴിച്ചുകളിക്കുകയെന്നതായിരുന്നു ഞങ്ങളുടെ അന്നത്തെ ഭ്രാന്ത്.അങ്ങനെ കളിക്കുന്നകുട്ടികള്‍ക്കടുത്തേക്ക്, ഒച്ചകേള്‍പ്പിക്കാതെ ചന്തമ്മന്‍മാസ്റ്റര്‍ വരും. വായുവില്‍ പുളയുന്ന ചൂരലിന്റെ സീല്‍ക്കാരവും, പടേ എന്നഒച്ചയും കേട്ട്, ഞങ്ങളെല്ലാം ക്ലാസിലേക്ക് പറക്കും( മാഷ്, പക്ഷേ, കുട്ടികളെയായിരുന്നില്ല അടിച്ചത്.പേടിപ്പിക്കാനായി തന്റെ ഖദര്‍മുണ്ടിന്റെ പിന്‍ഭാഗത്തായിരുന്നു അദ്ദേഹത്തിന്റെ അടിവീണിരുന്നത്. പക്ഷേ, ആ ഒച്ചമതിയായിരുന്നു ഞങ്ങള്‍ക്കെല്ലാം പേടിച്ചോടാന്‍.)
ഒരിക്കലെപ്പൊഴോ, സ്കൂള്‍സാഹിത്യസമാജമാണോന്നറിയില്ല, കുട്ടികളെയെല്ലാം വലിയ ഹാളിലിരുത്തിയിരിക്കയായിരുന്നു.അവിടെവച്ച്(കുഞ്ഞനന്തന്‍ മാഷോ ബാലകൃഷ്ണക്കുറുപ്പുമാഷോ എന്ന് വ്യക്തമായ ഓര്‍മ്മയില്ല) മാഷ്, വൈലോപ്പിള്ളിയുടെ മാമ്പഴം അവതരിപ്പിച്ചത് ഓര്‍ക്കുന്നു. അതിന്റെ സര്‍വ്വതലസ്പര്‍ശിയായ വ്യാഖ്യാനംകൂടി വന്നപ്പോള്‍, കുട്ടികളെല്ലാം ഏങ്ങലടിക്കുകയായിരുന്നു.
സ്കൂളിനു ചുറ്റുവട്ടത്തുള്ളവരും, കായക്കൊടിയില്‍നിന്ന് വരുന്നവരുമൊക്കെയായിരുന്നു അന്നത്തെ വിദ്യാര്‍ത്ഥികള്‍. കുട്ടികളില്‍, ജാതി-മത-രാഷ്ട്രീയ-സാമ്പത്തിക വേര്‍തിരിവുകളൊന്നുമില്ലാത്ത കാലമായിരുന്നു. തെറ്റുകളാരുചെയ്താലും, ശിക്ഷവേണമെന്നകാര്യത്തില്‍, ആര്‍ക്കും എതിരഭിപ്രായമുണ്ടായിരുന്നില്ല. കുസൃതി കാണിച്ചാലും, പഠിച്ചില്ലെങ്കിലും, അദ്ധ്യാപകര്‍ കുട്ടികളെ ശിക്ഷിച്ചിരുന്നു. മക്കളുടെ നന്മയ്ക്കുവേണ്ടിയാണ് അത്തരം ശിക്ഷകളെന്ന് രക്ഷിതാക്കള്‍ക്ക് അന്നൊക്കെ, ഉറച്ച വിശ്വാസവുമുണ്ടായിരുന്നു.
മാലാഞ്ചരി നാണുമാസ്റ്റര്‍ പി..ടിയായി ചേര്‍ന്നത് ആയിടയ്ക്കായിരുന്നു. അതിനുശേഷം, സ്പോര്‍ട്സിലും, ഗെയിംസിലുമെല്ലാം ചങ്ങരംകുളം യു.പി.സ്കൂള്‍ നിറഞ്ഞുതുടങ്ങി.( സബ്ബ്-ജില്ലാ കായികമേള മിക്കപ്പോഴും വട്ടോളി ഹൈസ്കൂള്‍ഗ്രൗണ്ടിലായിരുന്നു.സി.കെ.യു.പി.എന്നു കേള്‍ക്കുമ്പോള്‍ കൈയടിച്ചാര്‍ക്കുവാനും, അന്ന് അവിടെമാത്രം ലഭ്യമായ ഐസ് ഫ്രൂട്ട് തിന്നാനുമായി ഞങ്ങളെല്ലാവരും അന്ന് വട്ടോളിയിലേക്കുപോകുമായിരുന്നു.
സ്കൂളിലൊരു സുവര്‍ണ്ണജൂബിലി ഹാള്‍ പണിതതിന്റെ ഓര്‍മ്മയുണ്ട്.( 1969 ലോ 1970ലോ ആണ്) കല്ലിന്റെ തൂണുകളും, റോഡിന്റെ ഭാഗത്ത് വലിയ ചുമരുമായി, രണ്ടോ മൂന്നോ ക്ലാസ്മുറികള്‍ക്ക് സൗകര്യമുള്ളൊരു ഹാളായിരുന്നു അത്. ഒരു ദിവസം, ക്ലാസ് നടക്കുമ്പോഴാണ് അത് ഓടുമേയാന്‍തുടങ്ങിയത്.മാലാഞ്ചേരിയുടെ നേതൃത്വത്തില്‍ ഏഴാംക്ലാസിലുള്ള മുതിര്‍ന്ന കുട്ടികളില്‍ചിലരാണ് ചാരിവച്ച ഏണിയിലൂടെ ഓടുകള്‍ മുകളിലേക്കു കയറ്റിയിരുന്നത്.ഞങ്ങളന്ന്, നാലാം ക്ലാസിലോ, അഞ്ചാംക്ലാസിലോ മറ്റോ ആണ് പഠിച്ചിരുന്നത്. ഞങ്ങളൊക്കെ അസൂയയോടെ ഓടുകയറ്റുന്ന ചേട്ടന്മാരെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.പെട്ടെന്നാണ്, അതിന്റെ മേല്ക്കൂര നേരെ പടിഞ്ഞാറ് ഭാഗത്തേക്കമര്‍ന്ന്, വളരെ പതുക്കെ നിലംപൊത്തിയത്.പേടിച്ച കുട്ടികള്‍ കൂട്ടക്കരച്ചിലായി.ഏണിയില്‍നിന്ന്, കൂട്ടികളോട് ഓടുകള്‍വാങ്ങി പണിക്കാര്‍ക്കു കൈമാറിയിരുന്ന മാലാഞ്ചേരി നാണുമാസ്റ്റരുടെ കാല്‍മുട്ടിന് ക്ഷതംപറ്റിയത്രേ.( അതിന്റെ ബുദ്ധിമുട്ട്, അദ്ദേഹത്തിന് ഇപ്പോഴും ഉണ്ടാകാറുണ്ടത്രേ) മറ്റാര്‍ക്കും പരിക്കൊന്നും പറ്റിയിരുന്നില്ല.കുറേ, ഓടും മരവും പോയെന്നുമാത്രം.വീണ്ടും പണിതതാണ് ആ,ഹാള്‍.
ഓരോ കൊല്ലം കഴിയുന്തോറും സഹപാഠികളില്‍പലരും പഠിപ്പു നിര്‍ത്തുമായിരുന്നു.അന്നത്തെ ജീവിതസാഹചര്യവും അതായിരുന്നല്ലോ..ഇന്ന്, പുതിയ വിദ്യാഭ്യാസ രീതിയുടെ ഭാഗമായി വന്നെത്തിയ പലകാര്യങ്ങളും ചങ്ങരംകുളം യു.പി.സ്കൂളിലെ അന്നത്തെ അദ്ധ്യാപകന്മാര്‍ അന്നേ പ്രാവര്‍ത്തികമാക്കിയിരുന്നു.സാഹിത്യ സമാജങ്ങളും,കൈയെഴുത്തുമാസികകളും, ലൈബ്രററി പുസ്തകങ്ങള്‍ ക്ലാസില്‍ കൊണ്ടുവന്ന് കുട്ടികള്‍ക്കു വായിച്ചുകൊടുക്കലും-അങ്ങനെ പലതും.സ്കൂള്‍ ലൈബ്രറിയുടെ ചുമതല അന്ന് കാര്‍ത്തികേയന്‍മാസ്റ്റര്‍ക്കായിരുന്നു. അദ്ദേഹം, ക്ലാസ് ലീഡര്‍വശം കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള പുസ്തകം ഏല്പിക്കുകയും,അവ വായിച്ചുകഴിഞ്ഞ് തിരിച്ചേല്പിച്ചാല്‍, വീണ്ടും അത്രതന്ന വേറെ പുസ്തകങ്ങള്‍തരികയും ചെയ്യുമായിരുന്നു.(സഹപാഠികള്‍ പലരും വായനയോട് താത്പര്യമുള്ളവരല്ലാത്തതിനാല്‍, അവയൊക്കെ വായിച്ചുതീര്‍ക്കലായിരുന്നു അന്ന് എന്റെ വിനോദം.)
കൂടെ പഠിച്ചവരില്‍ മിക്കവാറുംപേരെ ഓര്‍മ്മയുണ്ട്.എന്റെ വീട്ടിന്നടുത്തും, സ്കൂള്‍ പരിസരത്തുമൊക്കെയുള്ളവരായിരുന്നു അവര്‍. പലരും, തുടര്‍ന്നുള്ള പഠനം ഒഴിവാക്കി ജീവിതരംഗത്തേക്കിറങ്ങിപ്പോയി. തുടര്‍ന്നു പഠിച്ചവര്‍ താരതമ്യേന കുറവായിരുന്നു. തുടര്‍പഠനത്തിനുമൊന്നിച്ചുള്ളവരെപ്പറ്റിയാണ് വ്യക്തമായ ഓര്‍മ്മകളുള്ളത്.മടപ്പള്ളി കോളേജില്‍നിന്നും കെമിസ്ട്രി പ്രൊഫസറായി വിരമിച്ച ജമാലുദ്ദീന്‍-അയാളെക്കുറിച്ചൊരോര്‍മ്മയുണ്ട്.അയാള്‍ അന്നേ പഠനത്തില്‍ മാത്രംതാത്പര്യമുള്ള ആളായിരുന്നു.അഞ്ചാംക്ലാസിലാണ് ജമാല്‍ ഞങ്ങളുടെ കൂടെ ചേര്‍ന്നത്. ഒരുദിവസം, ഡ്രില്ലിന്റെ പീരിയഡില്‍ ഞങ്ങളെല്ലാം സന്തോഷത്തോടെ ഗ്രൗണ്ടിലേക്കുപോകുകയായിരുന്നു. ജമാല്‍ ക്ലാസില്‍ത്തന്നെ ഇരിക്കുന്നു. ഞാന്‍ അയാളോട് ഡ്രില്‍,ഡ്രില്‍ എന്നാര്‍ത്തു. ദേഷ്യത്തിലായിരുന്നു ജമാലിന്റെ പ്രതികരണം. കുറൂളിക്കണ്ടികുഞ്ഞബ്ദുല്ലയായിരുന്നു എന്നെ അന്ന് രക്ഷപ്പെടുത്തിയതെന്നോര്‍ക്കുന്നു.
മോഹന്‍ദാസ് മൊകേരി, രണ്ടാംക്സാസിലോമറ്റോ ആണ് ഈ സ്കൂളിലേക്കുവന്നത്. ഒരു തുണിസഞ്ചിയില്‍(ബാഗ്) പുസ്തകങ്ങളൊക്കെയിട്ടാണ് മോഹന്‍ദാസ് വന്നത്. ആ സഞ്ചിയില്‍ അദ്ധ്യാത്മരാമായണവും ഭാഗവതവുമൊക്കെ അയാള്‍ സ്കൂളില്‍ കൊണ്ടുവരാറുണ്ടായിരുന്നു. അടുത്തിരിക്കുന്നവര്‍ക്കുമാത്രം അതൊക്കെ കാണിച്ചുകൊടുക്കുകയും ചെയ്യും. ഞങ്ങള്‍ അകലെയിരുന്ന് അസൂയപ്പെടും.
ലീഡര്‍തെരഞ്ഞെടുപ്പിന്റെവകയായി മര്‍ദ്ദനമേറ്റ ഒരനുഭവവും ഇവിടെവച്ച് എനിക്കുണ്ടായിട്ടുണ്ട്.
ചെറിയ ക്ലാസുമുതലേ, ഞങ്ങളുടെ ക്ലാസ് ലീഡര്‍ അന്നത്തെ എന്റെ അടുത്തകൂട്ടുകാരനായിരുന്ന ഏച്ചിത്തറചന്ദ്രനായിരുന്നു. ഏഴാംക്ലാസിലെത്തിയപ്പോള്‍, അയാളെന്നോട് തനിക്കിനി ലീഡറാവാന്‍ വയ്യെന്നും, എതിര്‍സ്ഥാനാര്‍ത്ഥിയായ കുറുന്തോക്കണ്ടി ജയരാജന് വോട്ടുചെയ്യണമെന്നും പറഞ്ഞു.( അതേ, കായക്കൊടി ഹയര്‍സെക്കന്റെറി സ്കൂളില്‍നിന്ന് സയന്‍സ് അദ്ധ്യാപകനായി വിരമിച്ച ജയരാജന്‍മാഷുതന്നെ )മറ്റു സഹപാഠികളോടും ഇക്കാര്യം ഞാനാവശ്യപ്പെടണ​മെന്ന് ചന്ദ്രന്‍ പറഞ്ഞു. അതനുസരിച്ച്, പറ്റുന്നോരോടൊക്കെ ഞാനിതു പറഞ്ഞെങ്കിലും, അവരാരും അത് ചെവിക്കൊണ്ടില്ല.അദ്ധ്യാപകന്‍വന്ന് തെരഞ്ഞെടുപ്പിന്റെപരിപാടി ആരംഭിച്ചു. രഹസ്യബാലറ്റായിരുന്നില്ല. അദ്ദേഹം പറഞ്ഞു : ചന്ദ്രന് വോട്ടുചെയ്യുന്നവര്‍ നില്ക്കൂ.
ഞാനും ജയരാജനും ഒരു പെണ്‍കുട്ടിയുമൊഴികെ എല്ലാരും എണീറ്റുനിന്നു. "ഇനി ജയരാജന് വോട്ടുചെയ്യുന്നവര്‍ നില്ക്കൂ"
ഞങ്ങള്‍ മൂന്നുപേര്‍ മാത്രം.ചന്ദ്രന്‍ ക്ലാസ് ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു.
മാഷ് ക്ലാസില്‍നിന്നു പോയശേഷം, ക്സാസിലുണ്ടായിരുന്ന മുതിര്‍ന്നകുട്ടികള്‍ എന്റെനേരെ തിരിഞ്ഞു :"നീയെന്താടാ, ചന്ദ്രന് വോട്ടുചെയ്യാതിരുന്നേ "ന്നും പറഞ്ഞുകൊണ്ടവര്‍ എന്നെപിടിച്ചുതള്ളുകയും, തല്ലുകയും ചെയ്തു.ചന്ദ്രന്‍ പറഞ്ഞിട്ടാണെന്ന എന്റെ വാക്കുകളവര്‍ ചെവിക്കൊണ്ടതേയില്ല.ഞാനിരുന്ന് കരഞ്ഞു.(ചന്ദ്രന്‍ എന്തുകൊണ്ടാണ്, താന്‍ പറഞ്ഞിട്ടാണിവന്‍ അങ്ങനെചെയ്തതെന്ന് പറയാതിരുന്നതെന്ന് എനിക്കിന്നുമറിയില്ല. ഒരുപക്ഷേ, പേടിച്ചിട്ടുതന്നെയായിരിക്കും)പിന്നീട്,ചന്ദ്രന്‍ സംഭവം അദ്ധ്യാപകരെ അറിയിക്കുകയും, ഭീകരന്മാര്‍ക്ക് ശിക്ഷകിട്ടുകയും ചെയ്തു.പക്ഷ, അതോടെ മറ്റൊന്നു സംഭവിച്ചു. ചന്ദ്രനും ഞാനും പരസ്പരം മിണ്ടാതായി.ഇരിക്കുന്നത് തൊട്ടുതൊട്ടുതന്നെ, പക്ഷേ, മിണ്ടില്ല.പലരും അത് രാജിയാക്കാന്‍ ശ്രമിച്ചുവെങ്കിലും അക്കൊല്ലം മുഴുവന്‍ പിണക്കം നീണ്ടുനിന്നു. അവസാനത്തെ പരീക്ഷ കഴിഞ്ഞശേഷം, ഞങ്ങള്‍ സ്കൂള്‍മുറ്റത്തു തമ്മില്‍കണ്ടു.
ഞാന്‍ ഉരിയാടി :എന്താ ചന്ദ്രാ?
അവന്‍ എന്നോടും ഉരിയാടി :എന്താ ബാലകൃഷ്ണാ?
അതോടെ ഞങ്ങളുടെ ദീര്‍ഘമായ പിണക്കം തീര്‍ന്നു!.
(ഞങ്ങളുടെ സൗഹൃദം ഇപ്പോഴും നിലനില്ക്കുന്നുണ്ട്)
എന്തൊരു കാലമായിരുന്നു അത്...
ഈ സ്കൂളുമായി ഏഴാംക്ലാസുവരെ പഠിച്ച ബന്ധം മാത്രമാണോ എനിക്കുള്ളത് ?!
കോളേജില്‍ പഠിക്കുമ്പോള്‍, ഏപ്രിലിന്റെ പരീക്ഷക്കാലത്ത് ഈ വിജനമായ ക്ലാസ് മുറികളിലിരുന്നാണ് ഞാന്‍ പരീക്ഷകള്‍ക്കായി തയ്യാറെടുത്തിരുന്നത്. സായാഹ്നങ്ങളില്‍,ടി.പി.സുരേന്ദ്രനും(ബാബുമാഷ്),ജനമേജയനും,സി.പി.രമേശനും, ടി.പി.സദാനന്ദനും ഞാനും ഭാവിയെപ്പറ്റി സ്വപ്നങ്ങള്‍ നെയ്തതും,അനീതികളെപ്പറ്റി രോഷംകൊണ്ടതും, മോഹഭംഗങ്ങളില്‍ തളര്‍ന്ന് അട്ടംനോക്കി മലര്‍ന്നുകിടന്നതും ഇവിടെയായിരുന്നു.(തങ്ങള്‍ മാഷ്, ജനലിലൂടെ, "അതാരാടോ?” എന്നു ചോദിക്കുന്നതുവരെ ഞങ്ങളിവിടെ ഇരുന്നു.ശില്പി ആര്‍ട്സ് &സ്പോര്‍ട്സ് ക്ലബ്ബ്,ബാബുവിന്റെ മനസ്സില്‍ തെളിഞ്ഞതും,ഒരുപാട് വിനോദയാത്രകളാവിഷ്ക്കരിച്ചതും ഈ ബഞ്ചുകളിലിരുന്നായിരുന്നു.(എന്റെ വിവാഹവും ഈസ്കൂളില്‍വച്ചുതന്നയായിരുന്നല്ലോ!)
ഈയിടെ ആവഴിപോകുമ്പോള്‍ സ്കൂള്‍ കോമ്പൗണ്ടിന്റെ നാലുഭാഗത്തും ഉയര്‍ന്നുനില്ക്കുന്ന മതിലുകള്‍ ഈ പഴയ വിദ്യാര്‍ത്ഥിയോട് എന്തെങ്കിലും പറയാന്‍ ശ്രമിക്കുന്നുണ്ടോ, ആവോ !
........................................................................................................................................