I'am walking,but please don't expect me to walk with you

Wednesday 5 July 2023

 

കഥ
മറുപുറം മാധവേട്ടൻ (1)
-ബാലകൃഷ്ണൻ മൊകേരി
കുറേ മുമ്പാണ്.
അന്ന് ഞങ്ങളുടെ സന്ധ്യകൾ യുറീക്കകോളജിലെ വരാന്തകളിലായിരുന്നു. യുറീക്കയിലെ സന്ധ്യകൾ പലപ്പോഴും മാധവേട്ടന്റെ ദർശനങ്ങളാൽ ചൈതന്യവത്തായിരുന്നു.വെറും മാധവേട്ടനല്ല, മറുപുറം മാധവേട്ടൻ.എന്തിന്റേയും മറുപുറംകാണാനും കാണിച്ചുതരാനും മൂപ്പർക്ക് പ്രത്യേക വൈഭവമുണ്ടായിരുന്നു.നാട്ടിലെ ഏതോ ഫ്യൂഡൽ തറവാട്ടിലെ അവസാന കണ്ണി. അന്നത്തെ കാലത്ത് ബിരുദമൊക്കെ നേടിയ ആളാണ്.ജോലിക്കൊന്നും പോയില്ല. അതിന്റെ ആവശ്യവുമുണ്ടായിരുന്നില്ല.കാരണവന്മാർ മറ്റുള്ളവരെ ചൂഷണംചെയ്ത് ഏറെ മുതൽ സമ്പാദിച്ചിരുന്നു.അമ്മയും മരിച്ചതോടെ, അതിനെല്ലാം ഏക അവകാശി അയാളായിരുന്നു.അയൽക്കാരെയൊക്കെ കണ്ടറിഞ്ഞ് സഹായിച്ചിരുന്നു.ആരു സഹായംചോദിച്ചാലും കൊടുക്കും.അതിനാൽത്തന്നെ അയാൾ നാട്ടുകാര്ക്ക് പ്രിയപ്പെട്ടവനായി.
മാധവേട്ടന്റെ വീട്ടിൽ ഒരുപാട് പുസ്തകങ്ങളുണ്ടായിരുന്നു. അതാർക്കും അങ്ങനെ കൊടുക്കുന്ന പതിവില്ലായിരുന്നു.മറ്റെല്ലാ മുറികളും തുറന്നിട്ടാലും,പുസ്തകഅലമാരകൾ താക്കോലിട്ട് പൂട്ടിവെക്കുമായിരുന്നു അയാൾ!അന്ന് ഞങ്ങളെപ്പോലുള്ളവരുടെ പ്രധാനപരിപാടി പുസ്തകവായനയായിരുന്നു.മൊകേരിയിലെ ലൈബ്രറിയിൽനിന്നുമാത്രമല്ല, നാഴികകൾക്കപ്പുറമുള്ള പാതിരിപ്പറ്റയിലെ സാമൂഹ്യവിഹാരകേന്ദ്രംലൈബ്രറിയിൽനിന്നുപോലും ഞങ്ങൾ പുസ്തകം എടുക്കുമായിരുന്നു.(മാധവേട്ടന്റെ പരിചയക്കാരായതിനുശേഷം, പലപ്പോഴും ഞങ്ങളാവീട്ടിൽ പോവുകയും, ലൈബ്രറിയുടെ കതകുകൾമാധവേട്ടൻ ഞങ്ങൾക്കായി തുറന്നുതരികയും ഉണ്ടായിട്ടുണ്ട് )
ബിരുദപ്പരീക്ഷ കഴിഞ്ഞപ്പോൾ, മൊകേരിക്കാരായ കുറച്ചു ചങ്ങാതിമാർചേര്ന്ന് യുറീക്ക എന്നപേരിൽ ഒരു പാരലൽകോളേജ് ആരംഭിച്ചു. റ്റ്യൂഷൻ ക്ലാസുകളും, സമാന്തരക്ലാസുകളുമൊക്കെയായി സ്ഥാപനം വളരാൻതുടങ്ങി. നമ്മുടെ കെ. ജയരാജനായിരുന്നു പ്രിൻസിപ്പാൾ. അക്കാലത്ത് ഞങ്ങളെല്ലാം, രാവിലെ യുറീക്കയിലെത്തിയാൽ, തിരിച്ചുപോവുക രാത്രിയിലാണ്. ക്ലാസില്ലാത്തപ്പോൾ അവിടെയിരുന്ന് ചുമ്മാ കത്തിവെക്കും. ജയരാജൻ അന്ന് കക്കട്ടിൽ ലീലാടാക്കീസിൽ വരുന്ന എല്ലാസിനിമയും കാണുമായിരുന്നു അങ്ങനെ അയാൾപോയ ഒരുദിവസമാണ് മാധവേട്ടൻ കയറിവന്നത്.കഷണ്ടികയറിയ തലയും, ഖദർവസ്ത്രങ്ങളുമായി , തിളങ്ങുന്ന കണ്ണുകളുള്ള ഒരു മധ്യവയസ്കൻ.
ജയരാജനില്ലേ ?
ഇല്ല
എപ്പോ വരും ?
ഒമ്പതുമണി കഴിയണം. ഫസ്റ്റ് ഷോ കാണാൻ പോയതാണ്.
അയാൾ ഞങ്ങള്ക്കടുത്തുള്ള ബഞ്ചിലിരുന്നു. ഞാൻ മാധവൻ, ഇവിടെ അടുത്താണ് വീട് അയാൾ പറഞ്ഞു.നിങ്ങളൊക്കെ ഇവിടുത്ത മാഷന്മാരാണോ ?
അതെ.
പിന്നെ, ഞങ്ങളുടെ സംഭാഷണത്തിൽ അയാളും പങ്കുചേർന്നു. വിജയനും ആനന്ദും മുകുന്ദനുമൊക്കെ ചർച്ചയിൽവന്നു. അങ്ങനെ ആദ്യംതോന്നിയ അകൽച്ച ഇല്ലാതായി. നമുക്കോരോ ചായകുടിച്ചാലോ ? മാധവേട്ടൻ ചോദിച്ചു.
കുടിക്കാം, ഞങ്ങളെണീറ്റു.
നമുക്ക് നാണുവേട്ടനോട് വിളിച്ചുപറഞ്ഞ് ഇങ്ങോട്ടു വരുത്തിക്കാം. മാധവേട്ടൻ പറഞ്ഞു. എന്നിട്ട് , താഴെയുള്ള ലീനീഷ്ഹോട്ടലിൽ വിളിച്ച് ചായകടികൾ എത്തിക്കാൻ പറഞ്ഞു.അവിടെ എത്ര തിരക്കാണെങ്കിലും, യുറീക്കയിലേക്കാണെങ്കിൽ നാണുവേട്ടൻ പയ്യന്റെ കൈയിൽ കൊടുത്തയക്കും. ചായകുടിച്ചു.വീണ്ടും സംസാരം. തിരിച്ചുപോകുമ്പോള്, മാധവേട്ടൻ പറഞ്ഞു, ചായയുടെ പൈസ നിങ്ങളാരും കൊടുക്കേണ്ട. അവിടെ എനിക്ക് അക്കൗണ്ടുണ്ട്.ഞങ്ങൾക്ക് സന്തോഷം.
ഒരു വൈകുന്നേരം, ഞാനവിടെ ഒറ്റയ്ക്കിരിക്കുകയായിരുന്നു.കോളേജ്കാലത്തെപ്പറ്റിയൊക്കെ ചിന്തിച്ചപ്പോൾ, എവിടെനിന്നോ വിഷാദത്തിന്റെ ഒരല എന്നെ വലയംചെയ്യുകയായിരുന്നു.അപ്പോഴാണ് മാധവേട്ടൻ കയറിവന്നത്.
ഒറ്റയ്ക്കേയുള്ളൂ ? എന്തുപറ്റി ? ആകെ മൂഡിയായിങ്ങനെ ?
ഒന്നൂല്ല മാധവേട്ടാ, ഞാനെന്തൊക്കെയോ ആലോചിച്ചങ്ങനെ.....
ഒന്നും ആലോചിക്കരുത്, മാധവേട്ടൻ പറഞ്ഞു. ചിന്തിക്കുന്നവർക്ക് വിഷമിക്കാനേ നേരംകാണൂ
ഒന്നും ചിന്തിക്കരുതെന്നാണോ ?
അല്ല, ചിന്തിക്കണം. കാര്യങ്ങളുടെ മറുപുറംകൂടി ചിന്തിക്കണം.
മറുവശംകൂടിചിന്തിച്ചാൽ വിഷമം നീങ്ങുമോ ?
എടോ, മിക്കസംഗതികളും, അതിന്റെ ജൈവസന്ദർഭത്തിൽനിന്ന് അടർത്തിമാറ്റി കണ്ടുനോക്കൂ.പലപ്പോഴും നമ്മളറിയാതെ പൊട്ടിച്ചിരിച്ചുപോവും.
മനസ്സിലായില്ല മാധവേട്ടാ
ദാ, താഴെ റോഡിൽനോക്ക്,ഒരു തകർപ്പൻ പ്രതിഷേധപ്രകടനം വരുന്നതുകണ്ടോ ? അതിവിപ്ലവക്കാരാണ്.തീപ്പാറുന്ന മുദ്രാവാക്യങ്ങള്.ഭീതിയുണര്ത്തുന്ന ശരീരഭാഷ.കണ്ടോ ?
താഴെനോക്കിയപ്പോൾ ശരിക്കും പേടിതോന്നി. എന്തെങ്കിലും സംഭവിച്ചേക്കുമോ ?
മാധവേട്ടന്റെ ശബ്ദം എന്നെ ഉണർത്തി.
ഇനിനീ അവരുടെ ശബ്ദം ഓഫ്ചെയ്യ്.എന്നുവച്ചാൽ, അവർക്ക് ഒച്ചയില്ലെന്നുകരുത്. എന്നിട്ട് അവരുടെ ചലനങ്ങളും ശരീരഭാഷയുംമാത്രം ശ്രദ്ധിക്ക്
ഞാൻ അങ്ങനെചെയ്തുനോക്കി.അവർക്കിപ്പോൾ ശബ്ദമില്ല.ഒരു നിശ്ശബ്ദാനുഷ്ഠാനംപോലെ ജാഥ റോഡിലൂടെ കടന്നുപോകുന്നു.ചിലരുടെ ആംഗ്യങ്ങളും ചലനങ്ങളും എന്നെ ചിരിപ്പിച്ചു. ചിലരുടെഭാവങ്ങള്കണ്ട് പൊട്ടിച്ചിരിച്ചുപോയി.
നോക്കിയപ്പോള്, മാധവേട്ടനും ചിരിക്കുകയായിരുന്നു.
ഇപ്പോ നിന്റെ മൂഡ് മാറീല്ലേ ? മാധവേട്ടൻ ചോദിച്ചു. ഏതുകാര്യത്തെയും അനുഭവങ്ങളേയും മാറിനിന്ന് കാണാൻ ശ്രമിക്കണം. അപ്പോൾ നമ്മെ തളർത്താനും തകർക്കാനും ആർക്കും കഴിയില്ല.
താഴെ റോഡിൽ ജാഥയൊക്കെയല്ലേ ? നമുക്കിന്ന് ഹോട്ടലിൽപോയിത്തന്നെ ചായകുടിക്കാം, മാധവേട്ടൻ എണീറ്റു.
*******************************************

 

നാട്ടിൻപുറം 3
കുഞ്ഞിമാണിയമ്മ
-ബാലകൃഷ്ണൻ മൊകേരി
രഘുവിന് ആവേശമായിരുന്നു.താനൊരു സര്ക്കാര്ജോലിക്കാരനായിരിക്കുന്നു.
പോസ്റ്റുമാൻ.
ഒരുപാടുകാലം പോസ്റ്റുമാനായിരുന്ന ചരിവിൽ ചെക്കോട്ടി റിട്ടയര്ചെയ്ത ഒഴിവിലാണ് രഘു ജോയിൻചെയ്തത്.
പോസ്റ്റുമാസ്റ്റര് രാഘവേട്ടൻ എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞുകൊടുത്തിരുന്നു.
കത്തുകള്, അതതു ദിവസംതന്നെ നല്കണം.ആളെ തിരിച്ചറിഞ്ഞശേഷമേ തപാലുരുപ്പടികള് കൈമാറാവൂ.
അങ്ങനെയങ്ങനെ ...
ആദ്യത്തെ കത്ത് രഘു പുറത്തെടുത്തു
കുഞ്ഞിമാണിയമ്മ,
കുളത്തുംകര വീട്,
പോസ്റ്റ്........
ചെമ്മൺ നിരത്തിലൂടെ വടക്കോട്ട്ഒരു കിലോമീറ്റര്.ഒരു വളവ്.
വളവുകഴിഞ്ഞാൽ ഇടത്തുഭാഗത്ത് പുഞ്ചപ്പാടം.
പാടത്തിന്റെ നടുവിലെ നടവരമ്പിലൂടെ നടന്ന് ,വയൽ കഴിഞ്ഞാൽ കരയ്ക്കായി വലിയൊരു കുളം. പിന്നിൽ പറമ്പ്.അതാണ് കുളത്തുംകര.
പോസ്റ്റാപ്പീസിനടുത്തുള്ള ചായക്കടക്കാരൻ കൃത്യമായി പറഞ്ഞുകൊടുത്തിരുന്നു.
ഇതാ, കുളം.കുളത്തിന്റെ വടക്കുഭാഗത്ത് ഓടിട്ട പഴയ വീട്.
പറമ്പിന്റെ തിണ്ടിൽ ഒരു വയസ്സിത്തള്ള ഉണ്ടായിരുന്നു.
പുല്ലുപറിക്കുകയാണ്.
അവര് രഘുവിനെ കണ്ടു.
മനേ, ഇഞ്ഞേട്യേനും ?
ഞാൻ കൊറച്ചപ്രത്താ രഘു പറഞ്ഞു.
എന്ത്ന്നാ ഇന്റെ പേര് ?
രഘു
ആരെ മോനാ ?
കണാരന്റെ.
ഏത് കണാരനാ മനേ ? കറുത്ത കണാരനോ, കുറിയ കണാരനോ ?
ങേ, രഘു അമ്പരന്നു. ഈ സ്ത്രീ എന്തൊക്കെയാ ചോദിക്കുന്നത് ! പഞ്ചായത്തിലെ സകലആളുകളേയും ഇവര്ക്കറിയാമെന്നു തോന്നുന്നു.
പ്ലാവുള്ള പറമ്പത്ത് കണാരൻ.
അങ്ങനെ പറ മനേ. അത് കറുത്തകണാരൻ.ഓന്റെ ഓള് മാതേന്റെ മോനാ ഞ്ഞി,ല്ലേ ?പല്ലുന്തി മാതേന്റെ
രഘുവിന് അരിശം നുരഞ്ഞുകേറുന്നുണ്ടായിരുന്നു. ഈ കിളവിയൊടെന്താ പറയ്യ ? അയാള്, ദേഷ്യമടക്കി.
അവര് തുടരുന്നുണ്ടായിരുന്നു. കണാരനിപ്പോ പഴേ ലോഗ്യക്കാരത്തി അമ്മിണിയോട് എടപാടൊന്നൂല്ലാലോ ? അമ്മിണിക്ക് ഓൻ ജീവനാരുന്നു. പക്കേങ്കില്, ഓള അമ്മാമൻ നാണു സമ്മതിക്കണ്ടേ ?
അച്ഛന്റെ പ്രണയകഥകേട്ട രഘുവിന് നാണവും വരുന്നുണ്ടായിരുന്നു. കത്തുകൊടുത്തിട്ട് വേഗം പോകാം.
ഇവിടെങ്ങാനൊരു കുളത്തിങ്കര കുഞ്ഞിമാണിയമ്മ ഉണ്ടോ ?
എന്തേനും മനേ ?
ഓര്ക്കൊരു കത്തുണ്ടേനും കൊടുക്കാൻ.രഘു കത്ത് ഉയര്ത്തിക്കാട്ടി.
കുഞ്ഞിമാണി ഞാന്തന്യാ. ബംഗ്ലൂര്ള്ള എളേ ചെക്കനയക്ക്ന്ന കത്താ. ഇമ്മാസം കത്ത് ബന്നില്ലാലോന്ന് നിരീക്ക്മ്പളക്ക് കത്ത് വന്നു. ങ്ങ് താ മനേ, അവര്, തിണ്ടിലിരുന്ന് ,ഇടവഴിയിൽനില്ക്കുന്ന രഘുവിനുനേരെ കൈനീട്ടി.
ഞ്ഞാ പുതിയ ചെക്കോട്ടി ,ല്ലേ? എനക്ക് തിരിഞ്ഞിറ്റില്ലേനും. എപ്പോം ചെക്കോട്ട്യാ കത്തുകൊണ്ട്വേര്വ. ഓൻ പിരിഞ്ഞോ ?
ഉം.
പോല്ല മനേ,ഇഞ്ഞീ തീപ്പറക്ക്ന്ന വേലുംകൊണ്ട് വന്നേല്ലേ, പൊരേല് ബാ, ഇനിക്കൊരു പിഞ്ഞാണി ചായപ്പൊടീട്ട ബെള്ളം തരാം,ചക്ക പുയ്ങ്ങ്യേതും ണ്ട്.. ബാവ്വാനേ
ഇപ്പോ ബേണ്ട.
അവരുടെ ക്ഷണം സ്വീകരിക്കാതെ നടക്കുമ്പോള്, രഘുവിന് ആശ്വാസംതോന്നി.
**************************************

Tuesday 4 July 2023

നാട്ടിൻപുറം 2
എന്ന് സ്വന്തം
-ബാലകൃഷ്ണൻ മൊകേരി
സ്കൂളുകൾ മഹാപ്രപഞ്ചങ്ങളാണ്.അവിടെയില്ലാത്തതൊന്നുമില്ല. അവിടെ,പുറംലോകത്തെന്നപോലെ പലതും നിരന്തരം സംഭവിക്കാറുണ്ട്. അവയിൽ പലതും പിന്നീടോർക്കുമ്പോൾ, രസകരമായ ഒരുകഥപോലെ തോന്നാറുണ്ട്,ഞങ്ങളുടെ സ്കൂളിൽ മാത്രമല്ല, എല്ലാ വിദ്യാലയങ്ങളിലും ഇങ്ങനെതന്നെയാണ്.അതുകൊണ്ടുതന്നെ, ഞങ്ങളദ്ധ്യാപകർ കോഴ്സുകളിലും മറ്റും കണ്ടുമുട്ടുമ്പോള്, ഇത്തരം അനുഭവങ്ങൾ പരസ്പരം പങ്കുവെക്കാറുമുണ്ട്.(ഇതൊരു മുൻകൂർജാമ്യമാണ്. ഞാനിവിടെ പങ്കുവെക്കുന്ന അനുഭവങ്ങൾ എന്റെ വിദ്യാലയത്തിൽത്തന്നെ സംഭവിച്ചതാവണമെന്നില്ലെന്നർത്ഥം !)
അച്ചടക്കം അന്നും പരമപ്രധാനമായിരുന്നു. ഞങ്ങളെല്ലാരും ചെറുപ്പക്കാരായിരുന്നെങ്കിലും, പാഠപുസ്തകത്തിനൊപ്പം ചൂരൽവടിയും ക്ളാ സുകളിൽ കൊണ്ടുപോകുമായിരുന്നു.അദ്ഭുതപ്പെടേണ്ട, അന്ന് മിക്കവാറും എല്ലാ സ്കൂളുകളിലും ഇങ്ങനെതന്നെയാണ്.
കുട്ടികൾ വല്ലകാരണവശാലും സ്കൂളിൽ വരാതിരുന്നാൽ, പിറ്റേന്നുവരുമ്പോൾ, രക്ഷിതാവെഴുതിയ ലീവ് ലറ്റർ നിർബ്ബന്ധമായിരുന്നു. ഇക്കാര്യം, സ്കൂള് തുറക്കുന്ന ജൂൺമാസത്തിൽത്തന്നെ കുട്ടികളെ തെര്യപ്പടുത്തുമായിരുന്നു.ക്ലാസ് റ്റീച്ചർമാർ, ആദ്യത്തെ പിരീഡുതന്നെ ഇവ ശേഖരിച്ച്, സ്റ്റാഫ്റൂമിൽ അവരുടെ മേശവലിപ്പിൽ വെക്കുകയോ,, കമ്പിയിൽ കോർത്ത് കസാരക്കൈയ്യിൽ തൂക്കിയിടുകയോ ചെയ്യും.
ഒരു ദിവസം എന്റെ ഫ്രീ പിരീഡിൽ, ഞാൻ സേതുരാമൻമാഷുടെ കസേരയിലിരുന്ന് ,അടുത്തസീറ്റിലുള്ള പരീക്കുട്ടിമാഷോടു സംസാരിക്കുകയായിരുന്നു. സംഭാഷണമൊക്കെ കഴിഞ്ഞ് വെറുതെയിരിക്കുമ്പോൾ, എന്റെ ശ്രദ്ധ കസേരക്കൈയ്യിലെ ലീവ് ലറ്ററുകളിലായി. അതിൽനിന്ന് ഒന്ന് പുറത്തെടുത്തു, വെറുതെ വായിച്ചുനോക്കി.
ഞെട്ടിപ്പോയി ഞാൻ.കത്ത് ഇങ്ങനെയായിരുന്നു
എന്റെ എത്രയുംപ്രിയപ്പെട്ട സേതുരാമൻമാഷ് അറിയുന്നതിന്,
നമ്മുടെ മകൻ ഇന്നലെ ക്ലാസിൽ വരാതിരുന്നത് അവന് വയറുവേദനയായതുകൊണ്ടാണ്. അതിനാൽ, അന്നത്തെദിവസം ലീവ് അനുവദിക്കണം
എന്ന്, സ്വന്തം
അമ്മുക്കട്ടിയമ്മ (ഒപ്പ്)
അവിവാഹിതനായ സേതുരാമൻ മാസ്റ്റർക്കുവന്ന ലീവ് ലറ്ററാണ്!
പരീക്കുട്ടിമാഷേ, ഇതുകണ്ടോ, ഞാനാ ലറ്റർ അദ്ദേഹത്തിനു നേരെ നീട്ടി.
അദ്ദേഹം അതുവായിച്ച് പൊട്ടിച്ചിരിച്ചു.
എടോ, ഇത് നീ വിചാരിക്കുന്നതുപോലെയൊന്നുമല്ല. ഈ അമ്മുക്കുട്ടിയമ്മ, എന്റെ അയൽക്കാരിയാണ്. അവരുടെ ഭർത്താവ്, കോമക്കുറുപ്പ് ഗൾഫിലാണ്. അയാൾക്ക് കത്തെഴുതിയെഴുതി, ലീവ് ലറ്ററും ആ ഫോർമാറ്റിലായിപ്പോയതാ!
ഞാനുംപൊട്ടിച്ചിരിച്ചുപോയി. ഗൾഫുകാർ ഒരുപാടുള്ള നാടാണ്.നാളെ ഇത്തരമൊരു ലീവ് ലറ്റർ എനിക്കും കിട്ടിയേക്കാമെന്നോർത്തപ്പോൾ, ചിരി മാഞ്ഞുപോവുകയുംചെയ്തു.
**************************************************************************************************
All reactions:
Ajith Kumar Othayoth, Raveendran Ak and 45 others
24 comments
Like
Comment
Share


 

 

നാട്ടിൻപുറം
ബലകൃഷ്ണൻ മൊകേരി
1-അബ്ദുള്ള
എൺപതുകളിലാണ്.ഹൈസ്കൂളിൽ അദ്ധ്യാപകനായി ചേര്ന്നു.അന്ന് ശംബളം കുറവായിരുന്നു.പക്ഷേ, കുട്ടികളുടേയും നാട്ടുകാരുടേയും സ്നേഹബഹുമാനങ്ങള് യഥേഷ്ടം!
ഒരു യുവജനോത്സവകാലം. എന്തോ വാങ്ങിക്കാനായി പുറത്തിറങ്ങി. റോഡിലൂടെ നടക്കുമ്പോള്, പഴയ വിദ്യാര്ത്ഥി, അബ്ദുള്ള മുന്നിൽ !
മാഷേ ! അബ്ദുള്ള സ്നേഹത്തോടെ കൈപിടിച്ചു. എന്തൊക്കെയാ വിശേഷം ?
വിശേഷങ്ങള് പറഞ്ഞു.
അബ്ദുള്ള എന്തുചെയ്യുന്നു ? ജോലിയായോ ?
പത്തുകഴിഞ്ഞ് പഠിപ്പ് നിര്ത്തി മാഷേ.ഇപ്പോ നാട്ടിൽത്തന്നെ തേങ്ങാക്കച്ചോടമാണ്. നല്ല ബിസിനസ്സുണ്ട്.
നന്നായി മോനേ. കഠിനാദ്ധ്വാനത്തിലൂടെ ബിസിനസ്സ് ഇനീം വളരട്ടെ.
മാഷേ, മാഷക്കെത്ര രൂപ ശംബളംകിട്ടും ?
അന്ന് ആയിരത്തിൽ കുറവാണ് ശംബളം. പറഞ്ഞു.
അയ്യേ, ഇതേള്ളൂ ? അബ്ദുള്ള മൂക്കത്തു വിരൽവെച്ചു. മാഷേ, മാഷ് എന്റോടി കൂടിക്കോ. തേങ്ങാക്കച്ചോടത്തിലൂടെ നല്ല വരുമാനം കിട്ടും.അതാ നല്ലത്.
അങ്ങനെയല്ല അബ്ദുള്ളാ,ഇതെന്റെ ഇഷ്ടജോലിയാണ്.കിട്ടുന്ന ശംബളംകൊണ്ട് കാര്യങ്ങളൊക്കെ നടന്നുപോകുന്നുണ്ട്. പിന്നെ, നിങ്ങളെപ്പോലുള്ളവരുടെ സ്നേഹവും. പോരേ ?
മാഷക്ക് അതുമതിയെങ്കിലങ്ങനെ. ഞാനാ കണാരേട്ടന്റെ പുരയിലെ തേങ്ങ നോക്കാനിറങ്ങിയതാ. എന്നാ ഞാൻ പോട്ടെ മാഷേ ?
ശരി അബ്ദുള്ളാ.
അബ്ദുള്ള തിരക്കിട്ട് നടന്നുപോയി.
അത് അന്നത്തെ കഥ പില്ക്കാലത്തൊരിക്കൽ അയാളെ വീണ്ടും കണ്ടു. അബ്ദുള്ള കാറ് സൈഡിലേക്കു മാറ്റിയിട്ട്, വിളിച്ചു.
മാഷേ
ആര് ? അബ്ദുള്ളയോ !
അബ്ദുള്ളയ്ക്ക് കഷണ്ടികേറിയിരിക്കുന്നു.(അതോ, മുടി പറ്റേ വടിച്ചുമാറ്റിയതോ ?)
മാഷക്ക് പിരിയാനായോ ?
ഇല്ല അബ്ദുള്ളാ. ഇനീമുണ്ട് കുറേവര്ഷം ബാക്കി. എങ്ങനെ നിന്റെ തേങ്ങാ ബിസിനസ്സൊക്കെ ?
ഞാൻ തേങ്ങാ ബിസിനസ്സ് നിര്ത്തി മാഷേ, അത് നഷ്ടക്കച്ചോടമായിപ്പോയി. തേങ്ങക്ക് വില കുറഞ്ഞോണ്ടിരിക്കയല്ലേ ?
ഞാനിപ്പോ, കാദറാജീന്റെ മോന്റോടി ഗള്ഫിലാ. അവിടിപ്പോ രണ്ടുമൂന്നു കടയുണ്ട്. നല്ല ബിസിനസ്സാണ്.
നന്നായി അബ്ദുള്ളാ. ഇനീം വികസിക്കട്ടെ കച്ചോടം. എന്താ അബ്ദുള്ളാ, എനിക്കൊരു വിസതരാൻ പ്ലാനുണ്ടോ ?
വേണ്ട മാഷേ, മാഷക്ക് പറ്റിയ ജോലി ഇതുതന്യാ. അവിടെ മരുഭൂമീല്, വലിയ ബുദ്ധിമുട്ടും അദ്ധ്വാനവുമാ. പിടിച്ചുനില്ക്കാൻ പാടാ. മാഷക്കത് പറ്റില്ല.
അബ്ദുള്ള സ്നേഹത്തോടെ കൈപിടിച്ച് യാത്രപറയുമ്പോള്, എന്നെ വീട്ടിലേക്കുക്ഷണിക്കാൻ മറന്നില്ല.
മാഷ് എന്തായാലും വരണേ
വരാം അബ്ദുള്ളാ ,ഞാൻ പറഞ്ഞു
*********************
All reactions:
Ajith Kumar Othayoth, Raveendran Ak and 76 others
34 comments
Like
Comment
Share