I'am walking,but please don't expect me to walk with you

Wednesday 5 July 2023

 

കഥ
മറുപുറം മാധവേട്ടൻ (1)
-ബാലകൃഷ്ണൻ മൊകേരി
കുറേ മുമ്പാണ്.
അന്ന് ഞങ്ങളുടെ സന്ധ്യകൾ യുറീക്കകോളജിലെ വരാന്തകളിലായിരുന്നു. യുറീക്കയിലെ സന്ധ്യകൾ പലപ്പോഴും മാധവേട്ടന്റെ ദർശനങ്ങളാൽ ചൈതന്യവത്തായിരുന്നു.വെറും മാധവേട്ടനല്ല, മറുപുറം മാധവേട്ടൻ.എന്തിന്റേയും മറുപുറംകാണാനും കാണിച്ചുതരാനും മൂപ്പർക്ക് പ്രത്യേക വൈഭവമുണ്ടായിരുന്നു.നാട്ടിലെ ഏതോ ഫ്യൂഡൽ തറവാട്ടിലെ അവസാന കണ്ണി. അന്നത്തെ കാലത്ത് ബിരുദമൊക്കെ നേടിയ ആളാണ്.ജോലിക്കൊന്നും പോയില്ല. അതിന്റെ ആവശ്യവുമുണ്ടായിരുന്നില്ല.കാരണവന്മാർ മറ്റുള്ളവരെ ചൂഷണംചെയ്ത് ഏറെ മുതൽ സമ്പാദിച്ചിരുന്നു.അമ്മയും മരിച്ചതോടെ, അതിനെല്ലാം ഏക അവകാശി അയാളായിരുന്നു.അയൽക്കാരെയൊക്കെ കണ്ടറിഞ്ഞ് സഹായിച്ചിരുന്നു.ആരു സഹായംചോദിച്ചാലും കൊടുക്കും.അതിനാൽത്തന്നെ അയാൾ നാട്ടുകാര്ക്ക് പ്രിയപ്പെട്ടവനായി.
മാധവേട്ടന്റെ വീട്ടിൽ ഒരുപാട് പുസ്തകങ്ങളുണ്ടായിരുന്നു. അതാർക്കും അങ്ങനെ കൊടുക്കുന്ന പതിവില്ലായിരുന്നു.മറ്റെല്ലാ മുറികളും തുറന്നിട്ടാലും,പുസ്തകഅലമാരകൾ താക്കോലിട്ട് പൂട്ടിവെക്കുമായിരുന്നു അയാൾ!അന്ന് ഞങ്ങളെപ്പോലുള്ളവരുടെ പ്രധാനപരിപാടി പുസ്തകവായനയായിരുന്നു.മൊകേരിയിലെ ലൈബ്രറിയിൽനിന്നുമാത്രമല്ല, നാഴികകൾക്കപ്പുറമുള്ള പാതിരിപ്പറ്റയിലെ സാമൂഹ്യവിഹാരകേന്ദ്രംലൈബ്രറിയിൽനിന്നുപോലും ഞങ്ങൾ പുസ്തകം എടുക്കുമായിരുന്നു.(മാധവേട്ടന്റെ പരിചയക്കാരായതിനുശേഷം, പലപ്പോഴും ഞങ്ങളാവീട്ടിൽ പോവുകയും, ലൈബ്രറിയുടെ കതകുകൾമാധവേട്ടൻ ഞങ്ങൾക്കായി തുറന്നുതരികയും ഉണ്ടായിട്ടുണ്ട് )
ബിരുദപ്പരീക്ഷ കഴിഞ്ഞപ്പോൾ, മൊകേരിക്കാരായ കുറച്ചു ചങ്ങാതിമാർചേര്ന്ന് യുറീക്ക എന്നപേരിൽ ഒരു പാരലൽകോളേജ് ആരംഭിച്ചു. റ്റ്യൂഷൻ ക്ലാസുകളും, സമാന്തരക്ലാസുകളുമൊക്കെയായി സ്ഥാപനം വളരാൻതുടങ്ങി. നമ്മുടെ കെ. ജയരാജനായിരുന്നു പ്രിൻസിപ്പാൾ. അക്കാലത്ത് ഞങ്ങളെല്ലാം, രാവിലെ യുറീക്കയിലെത്തിയാൽ, തിരിച്ചുപോവുക രാത്രിയിലാണ്. ക്ലാസില്ലാത്തപ്പോൾ അവിടെയിരുന്ന് ചുമ്മാ കത്തിവെക്കും. ജയരാജൻ അന്ന് കക്കട്ടിൽ ലീലാടാക്കീസിൽ വരുന്ന എല്ലാസിനിമയും കാണുമായിരുന്നു അങ്ങനെ അയാൾപോയ ഒരുദിവസമാണ് മാധവേട്ടൻ കയറിവന്നത്.കഷണ്ടികയറിയ തലയും, ഖദർവസ്ത്രങ്ങളുമായി , തിളങ്ങുന്ന കണ്ണുകളുള്ള ഒരു മധ്യവയസ്കൻ.
ജയരാജനില്ലേ ?
ഇല്ല
എപ്പോ വരും ?
ഒമ്പതുമണി കഴിയണം. ഫസ്റ്റ് ഷോ കാണാൻ പോയതാണ്.
അയാൾ ഞങ്ങള്ക്കടുത്തുള്ള ബഞ്ചിലിരുന്നു. ഞാൻ മാധവൻ, ഇവിടെ അടുത്താണ് വീട് അയാൾ പറഞ്ഞു.നിങ്ങളൊക്കെ ഇവിടുത്ത മാഷന്മാരാണോ ?
അതെ.
പിന്നെ, ഞങ്ങളുടെ സംഭാഷണത്തിൽ അയാളും പങ്കുചേർന്നു. വിജയനും ആനന്ദും മുകുന്ദനുമൊക്കെ ചർച്ചയിൽവന്നു. അങ്ങനെ ആദ്യംതോന്നിയ അകൽച്ച ഇല്ലാതായി. നമുക്കോരോ ചായകുടിച്ചാലോ ? മാധവേട്ടൻ ചോദിച്ചു.
കുടിക്കാം, ഞങ്ങളെണീറ്റു.
നമുക്ക് നാണുവേട്ടനോട് വിളിച്ചുപറഞ്ഞ് ഇങ്ങോട്ടു വരുത്തിക്കാം. മാധവേട്ടൻ പറഞ്ഞു. എന്നിട്ട് , താഴെയുള്ള ലീനീഷ്ഹോട്ടലിൽ വിളിച്ച് ചായകടികൾ എത്തിക്കാൻ പറഞ്ഞു.അവിടെ എത്ര തിരക്കാണെങ്കിലും, യുറീക്കയിലേക്കാണെങ്കിൽ നാണുവേട്ടൻ പയ്യന്റെ കൈയിൽ കൊടുത്തയക്കും. ചായകുടിച്ചു.വീണ്ടും സംസാരം. തിരിച്ചുപോകുമ്പോള്, മാധവേട്ടൻ പറഞ്ഞു, ചായയുടെ പൈസ നിങ്ങളാരും കൊടുക്കേണ്ട. അവിടെ എനിക്ക് അക്കൗണ്ടുണ്ട്.ഞങ്ങൾക്ക് സന്തോഷം.
ഒരു വൈകുന്നേരം, ഞാനവിടെ ഒറ്റയ്ക്കിരിക്കുകയായിരുന്നു.കോളേജ്കാലത്തെപ്പറ്റിയൊക്കെ ചിന്തിച്ചപ്പോൾ, എവിടെനിന്നോ വിഷാദത്തിന്റെ ഒരല എന്നെ വലയംചെയ്യുകയായിരുന്നു.അപ്പോഴാണ് മാധവേട്ടൻ കയറിവന്നത്.
ഒറ്റയ്ക്കേയുള്ളൂ ? എന്തുപറ്റി ? ആകെ മൂഡിയായിങ്ങനെ ?
ഒന്നൂല്ല മാധവേട്ടാ, ഞാനെന്തൊക്കെയോ ആലോചിച്ചങ്ങനെ.....
ഒന്നും ആലോചിക്കരുത്, മാധവേട്ടൻ പറഞ്ഞു. ചിന്തിക്കുന്നവർക്ക് വിഷമിക്കാനേ നേരംകാണൂ
ഒന്നും ചിന്തിക്കരുതെന്നാണോ ?
അല്ല, ചിന്തിക്കണം. കാര്യങ്ങളുടെ മറുപുറംകൂടി ചിന്തിക്കണം.
മറുവശംകൂടിചിന്തിച്ചാൽ വിഷമം നീങ്ങുമോ ?
എടോ, മിക്കസംഗതികളും, അതിന്റെ ജൈവസന്ദർഭത്തിൽനിന്ന് അടർത്തിമാറ്റി കണ്ടുനോക്കൂ.പലപ്പോഴും നമ്മളറിയാതെ പൊട്ടിച്ചിരിച്ചുപോവും.
മനസ്സിലായില്ല മാധവേട്ടാ
ദാ, താഴെ റോഡിൽനോക്ക്,ഒരു തകർപ്പൻ പ്രതിഷേധപ്രകടനം വരുന്നതുകണ്ടോ ? അതിവിപ്ലവക്കാരാണ്.തീപ്പാറുന്ന മുദ്രാവാക്യങ്ങള്.ഭീതിയുണര്ത്തുന്ന ശരീരഭാഷ.കണ്ടോ ?
താഴെനോക്കിയപ്പോൾ ശരിക്കും പേടിതോന്നി. എന്തെങ്കിലും സംഭവിച്ചേക്കുമോ ?
മാധവേട്ടന്റെ ശബ്ദം എന്നെ ഉണർത്തി.
ഇനിനീ അവരുടെ ശബ്ദം ഓഫ്ചെയ്യ്.എന്നുവച്ചാൽ, അവർക്ക് ഒച്ചയില്ലെന്നുകരുത്. എന്നിട്ട് അവരുടെ ചലനങ്ങളും ശരീരഭാഷയുംമാത്രം ശ്രദ്ധിക്ക്
ഞാൻ അങ്ങനെചെയ്തുനോക്കി.അവർക്കിപ്പോൾ ശബ്ദമില്ല.ഒരു നിശ്ശബ്ദാനുഷ്ഠാനംപോലെ ജാഥ റോഡിലൂടെ കടന്നുപോകുന്നു.ചിലരുടെ ആംഗ്യങ്ങളും ചലനങ്ങളും എന്നെ ചിരിപ്പിച്ചു. ചിലരുടെഭാവങ്ങള്കണ്ട് പൊട്ടിച്ചിരിച്ചുപോയി.
നോക്കിയപ്പോള്, മാധവേട്ടനും ചിരിക്കുകയായിരുന്നു.
ഇപ്പോ നിന്റെ മൂഡ് മാറീല്ലേ ? മാധവേട്ടൻ ചോദിച്ചു. ഏതുകാര്യത്തെയും അനുഭവങ്ങളേയും മാറിനിന്ന് കാണാൻ ശ്രമിക്കണം. അപ്പോൾ നമ്മെ തളർത്താനും തകർക്കാനും ആർക്കും കഴിയില്ല.
താഴെ റോഡിൽ ജാഥയൊക്കെയല്ലേ ? നമുക്കിന്ന് ഹോട്ടലിൽപോയിത്തന്നെ ചായകുടിക്കാം, മാധവേട്ടൻ എണീറ്റു.
*******************************************

No comments:

Post a Comment