I'am walking,but please don't expect me to walk with you

Thursday 7 September 2023

 

കഥ-
മറുപുറം മാധവേട്ടൻ 2
കണ്ണോക്ക്
-ബാലകൃഷ്ണൻ മൊകേരി
ഏപ്രിൽ മാസത്തിലെ ഒരപരാഹ്നം.
യുറീക്ക കോളജിന്റെ പതിവു വിരസത.
സ്കൂള് ഗോയിംഗ് ക്ലാസുകള് ഉച്ചയോടെ വിട്ടിരുന്നു.
ഞങ്ങള് കുറച്ചുപേര് മാത്രം അവിടെ ചടഞ്ഞിരിക്കുന്നു.
ജയരാജൻ റമ്മിക്കുള്ള ആളുതികയാൻ കാത്തിരിക്കുന്നു
എനിക്ക് ചീട്ടുകളിയോട് താത്പര്യമില്ല. വെറുതെയിരുന്ന് സ്വപ്നത്തിൽ മുഴുകും.
എംപി ആറും, കെ.പി.ജമാലും,ഗോപിയുമൊക്കെ എത്തിയാൽ അവര് കളിതുടങ്ങും
അപ്പോഴാണ് മാധവേട്ടൻ കയറിവന്നത്. അയാള് ഞങ്ങളോടു ചിരിച്ചു.
നമുക്കൊരു കണ്ണോക്കിനു പോയാലോ ? അയാള് ചോദിച്ചു.
ഞാനില്ല. ഞങ്ങള് കാര്ഡിന് ആളുതികയാൻ കാത്തിരിക്ക്വാ, ജയരാജൻ പറഞ്ഞു.
മാധവേട്ടൻ എന്നെ നോക്കി. നീയോ ?
ഓന കൂട്ടിക്കോ. ജയരാജൻ പറഞ്ഞു.പുല്ലൂട്ടീലെ നായിനെപ്പോലെ ഓനിവിടിരുന്നാൽ കുഴപ്പമാണ്.
ജയരാജന് മറുപടികൊടുക്കാനുള്ള മൂഡിലായിരുന്നില്ല ഞാൻ.
വാ മാധവേട്ടൻ പറഞ്ഞു.
യാന്ത്രികമായി ഞാനയാളെ പിന്തുടര്ന്നു.
താഴെ റോഡിൽ, മാധവേട്ടന്റെ പ്രീമിയര്പത്മിനിയുണ്ടായിരുന്നു.അതിൽ കയറി.
എവിടെയാ മാധവേട്ടാ മരിച്ച വീട് ? ഞാൻ ചോദിച്ചു.
പശുക്കടവിലെവിടെയോ ആണ്.വണ്ടിയോടിക്കുന്നതിനിടയ്ക്കയാള് പറഞ്ഞു.
ബന്ധുവാണോ ?
ആണെന്നും അല്ലെന്നും പറയാം.
അതെന്താ ?
ഞാനിതുവരെ അയാളെ കണ്ടിട്ടില്ല
സംസാരത്തിനിടയ്ക്ക്, നരിക്കൂട്ടിൻ ചാ
ലും,നീലേച്ചുകുന്നും,കുറ്റ്യാടിയും കഴിഞ്ഞിരുന്നു.
പശുക്കടവിലെ അങ്ങാടിയും കടന്ന് വിജനമായ ഒരു റോഡിലൂടെയാണിപ്പോള് യാത്ര.
ഒടുവിലൊരു അടച്ചിട്ട ചായക്കടയ്ക്കുമുന്നിൽ കാര് നിര്ത്തി.അവിടെയുള്ള ബെഞ്ചുകളിൽ നാലഞ്ചുപേരിരുന്ന് വര്ത്തമാനം പറയുന്നുണ്ടായിരുന്നു.
മാധവേട്ടൻ അവരോട് മരിച്ചവീടന്വേഷിച്ചു.
അതാ, അവര് വലത്തോട്ടുള്ള ഒരിടവഴി ചൂണ്ടിക്കാട്ടി. അയിലൂട്ടെ നടന്നാല്, നാലാമത്തെ കോണി.ഞാളിപ്പോ ആടന്നിങ്ങ് പോന്നിറ്റേള്ളൂ. ശവം കുളിപ്പിക്ക്വാനെടുത്തിട്ടേള്ളൂ. ഒരു പത്തുമിനിറ്റ്.ലേശിവിടിരുന്നോ. ഞാളും കണ്ടിറ്റില്ല.
മാധവേട്ടൻ,അവര്ക്കിടയിലിരുന്നു.അവര് മൃതനെക്കുറിച്ചുള്ള ചര്ച്ച തുടരുകയായിരുന്നു.
എന്തിനാ ഓൻ ചത്തുകളഞ്ഞത് ?
അത് തന്യാ അത്ശ്യം. ഒര് മോശം സ്വഭാവോല്ല. സര്ക്കാര് പണിയൂണ്ട്. ഒര് സൂക്കേടും ല്ല. ഒറ്റ മോൻ. അച്ചനുമമ്മേം നേരത്തെ മരിക്കേംചെയ്തു.നല്ല സാമ്പത്തിക സ്ഥിതീം ണ്ട്. കല്യാണോം കഴിച്ചിട്ടില്ല
എന്നാൽ പ്രേമനൈരാശ്യാകും ഒരാള് പറഞ്ഞു.
അയ്യയ്യേ, അങ്ങനത്തെപ്പരിപാടിയൊന്നും ഓനില്ലാന്നാ കേട്ടത്. മറ്റൊരാള് പറഞ്ഞു. ഒഴിവ്ള്ളേരം എപ്പം നോക്കിയാലും ഒരു പുസ്തകോംകൊണ്ട് വാത്ക്കലെ ഇരിത്തീമ്മല്ണ്ടാവും.
അത്യോ ? എന്നിറ്റ് പോസ്റ്റ് മോര്ട്ടൊക്കെ വേഗം കഴിഞ്ഞിനോ ?
അയിന്, ശവം കീറിമുറിക്കണ്ടാന്നല്ലേ കുടുംബക്കാര് പറഞ്ഞത്. ഏഡ് രാമേന്ദ്രൻനായര് ഓന്റെ അയലോക്കല്ലേ ?ഓറ ചാക്കിട്ടതാ, ദാ, തൂങ്ങിച്ചത്താന്നൊന്നും ആരോടും പറേല്ലേ
വേറൊരാള് പറഞ്ഞു, ഓനൊരു ദയേല്ലാത്തോനാ.
അതെന്താ ?
ഓനൊര്ത്തീന മംഗലം കയിച്ചിറ്റാചത്ത്കളഞ്ഞേങ്കില്, ഓന്റെ പണീ ഓക്ക് കിട്ടൂലാഞ്ഞോ ? ഓള കുടുംബം രക്ഷപ്പെട്ടു പോവ്വേനും
ഇപ്പോ കുളിപ്പിച്ച് കയിഞ്ഞിറ്റാണ്ടാവും, മ്മക്കെന്നാ അങ്ങോട്ട് പൂവ്വാം.
അവര് ഇടവഴിയിലേക്കിറങ്ങുമ്പോള്, മാധവേട്ടനെ വിളിച്ചു.
വരിൻ
ഞാൻ വര്ന്നില്ല,
അതെന്താന്ന് ? മരിച്ചവീട്ടിപ്പോക്വാനല്ലേന്ന് നിങ്ങള് വന്നത് ?
ഞാനവിടേക്കില്ല. മാധവേട്ടൻ പറഞ്ഞു.
ഞ്ള് വരീന്ന്, ഒരാള് മാധവേട്ടനെ നിര്ബന്ധിച്ചു.ങ്ങളെ ആരേനും ചത്തോൻ ? അയാള് ചോദിച്ചു. ബന്ധുവാണോ ?
ഞാൻ മാധവേട്ടന്റെ മുഖത്തുനോക്കി.
മാധവേട്ടൻ ബഞ്ചിൽനിന്ന് എണീറ്റു. എന്റെ ആരുമല്ല മരിച്ചത്.മാധവേട്ടൻ പറഞ്ഞു
പിന്നെ ?
തൂങ്ങിച്ചത്തത്, ഞാൻതന്നെയാ
അവരെല്ലാം അമ്പരപ്പോടെ മാധവേട്ടനെ നോക്കിനിന്നു.എന്റെ തൊണ്ട വരളുമ്പോലെ തോന്നി.
വാ, നമുക്കു തിരിച്ചുപോകാം, മാധവേട്ടൻ കാറിൽ കയറി.ഞാനും കാറിൽ കയറിയിരുന്ന്, അവരെ തിരിഞ്ഞുനോക്കി.അവരെല്ലാം,ഞങ്ങളുടെ കാറിനെത്തന്നെ നോക്കി നില്ക്കുകയായിരുന്നു.
അപ്പോഴാണ്, ആ അദ്ഭുതം,എന്റെ ശ്രദ്ധയിൽപെട്ടത്.
ആ ആളുകളുടെയൊന്നും പാദങ്ങള് നിലംതൊടുന്നുണ്ടായിരുന്നില്ല !
****************************************

No comments:

Post a Comment