I'am walking,but please don't expect me to walk with you

Saturday 24 August 2019

നാച്ചിമുത്തുവും മലയാളകവിതയും
വായനശാലയുടെ പ്രതിമാസപരിപാടിയില്‍, ആനുകാലികമലയാളകവിതയെപ്പറ്റി സംസാരിക്കണമെന്നാണ് ഭാരവാഹികള്‍ എന്നോടാവശ്യപ്പെട്ടിരിക്കുന്നത്. ആനുകാലികങ്ങളും, നവമാധ്യമങ്ങളുമൊക്കെയായി ബ്രഹ്മാണ്ഡതുല്യമായ ആ ലോകത്തെപ്പറ്റി ആലോചിച്ചു ഭ്രാന്തുപിടിച്ചിരിക്കയായിരുന്നു ഞാന്‍. പെട്ടെന്നാണ് മനസ്സിലേയ്ക്ക് നാച്ചിമുത്തു കടന്നുവന്നത്.
മെലിഞ്ഞുണങ്ങിയ ശരീരമാണ്, ഇരുണ്ട നിറവും.പക്ഷേ, ചൈതന്യമുള്ള കണ്ണുകളായിരുന്നു നാച്ചിമുത്തുവിന്റേത്.തമിഴ് നാട്ടുകാരനാണെന്ന് വിളിച്ചുപറയുന്ന രൂപം.
പഴയൊരു ഗ്രീഷ്മകാലസന്ധ്യയില്‍, വിജനമായ സ്കൂള്‍ഗ്രൗണ്ടിന്റെ മൂലയില്‍,ഇനിയും ഉണങ്ങിക്കഴിഞ്ഞിട്ടില്ലാത്ത പുല്ലില്‍ മലര്‍ന്നുകിടന്ന്, ഭാവിപരിപാടികളെപ്പറ്റി സംസാരിക്കുകയായിരുന്നു രമേശനും ഞാനും.ആകാശത്തില്‍ കാണായ വെണ്‍മേഘങ്ങള്‍പോലെ,ഞങ്ങളുടെ ചിന്തകള്‍ക്കും കൃത്യമായ രൂപമുണ്ടായിരുന്നില്ല.
പെട്ടെന്നാണ്, തമിഴ് നാട്ടുകാരനാണെന്നുതോന്നിക്കുന്ന ഒരാള്‍, മൈതാനംമുറിച്ചുനടന്ന്, ഞങ്ങള്‍ക്കരികിലേയ്ക്ക് വരുന്നതായി കണ്ടത്. അക്കാലത്ത് തമിഴ് സിനിമകള്‍ നിരന്തരംകാണുന്നതിന്റെ ബലത്തില്‍ ഞാന്‍ ചോദിച്ചു :” അണ്ണേ, നീങ്കയാര് ?”
രമേശന്‍ എന്തെങ്കിലും പറയുന്നതിനുമുമ്പ് അയാള്‍ പറഞ്ഞു :
“ ഞാന്‍ നാച്ചിമുത്തു. രമേശന്റെ വീട്ടില്‍ വന്നതാ “
തനിമലയാളംപേച്ചുകേട്ട് ഞാന്‍ ഇളിഭ്യനായെന്നു പറയേണ്ടതില്ലല്ലോ.
"ഞാന്‍കരുതി തമിഴനാണെന്ന് "ചമ്മലോടെ ഞാന്‍ പറഞ്ഞു.
അരികിലിരുന്നുകൊണ്ട് നാച്ചിമുത്തു പറഞ്ഞു :” തമിഴന്‍തന്നെയാ.കോയമ്പത്തൂര്‍കാരന്‍.പക്ഷേ, ഒരുപാടുകാലമായി കേരളത്തില്‍തന്നെയാ.പാലക്കാടുനിന്നാണ് കല്യാണംകഴിച്ചത്.മലയാളം നല്ലോണമറിയും"
“ ഇവിടെയെന്തു ചെയ്യുന്നു ?”
“രമേശന്റെ വീട്ടില്‍ വന്നതാ “
ഞാന്‍ രമേശനെനോക്കി.
രമേശന്‍ പറഞ്ഞു" പൊന്നിന്റെപണിയാണ് .പൊന്നരിക്കാന്‍ എല്ലാകൊല്ലവും ഈസമയത്ത് ഇവര്‍ വരാറുണ്ട്.”
രമേശന്റെ അച്ഛന്‍ നാട്ടിലൊക്കെ അറിയപ്പെടുന്ന വിദഗ്ദ്ധനായൊരു സ്വര്‍ണ്ണപ്പണിക്കാരനാണ്. അന്നൊക്കെ വീട്ടിലിരുന്നുതന്നെയായിരുന്നല്ലോ സ്വര്‍ണ്ണപ്പണി.രമേശനും വിദഗ്ദ്ധനായൊരു സ്വര്‍ണ്ണശില്പിതന്നെയാണ്.
“പൊന്നരിക്കാനോ, അതിന് ഇവിടെയൊക്കെ പൊന്നുണ്ടോ അരിച്ചെടുക്കാന്‍?” ഞാന്‍ ചോദിച്ചു.
മറുപടിപറഞ്ഞത് നാച്ചിമുത്തുവാണ്.
“സ്വര്‍ണ്ണപ്പണി ചെയ്യുന്നവരുടെ ശരീരത്തിലും വസ്ത്രത്തിലുമൊക്കെ ചിലപ്പോള്‍ സ്വര്‍ണ്ണത്തരികള്‍ പറ്റിനില്ക്കും. അപ്പോള്‍, കുളിമുറിയില്‍നിന്ന് വെള്ളമൊഴുകിയെത്തുന്നിടത്തും, അലക്കുകല്ലിന്നടുത്തുമൊക്കെയുള്ള മണ്ണ് ഇളക്കിയെടുത്ത് വെള്ളത്തില്‍കലക്കി ,അരിച്ചെടുത്താല്‍ ആ സ്വര്‍ണ്ണത്തരി കിട്ടിയേക്കും. “
അതെനിക്കൊരു പുതിയഅറിവായിരുന്നു.
“അതുനല്ലൊരു പരിപാടിയാണല്ലോ.നിങ്ങള്‍ക്ക്, ഒരുപാടുപൊന്നുകിട്ടാറുണ്ടോ?"
നാച്ചിമുത്തു പറഞ്ഞു :
“ഞങ്ങളിവിടെവന്ന്,സ്രാപ്പിനെക്കണ്ട്, ചെറിയൊരുതുക നല്കി,പൊന്നരിക്കാനുള്ള സമ്മതംവാങ്ങും പറമ്പുമുഴുവന്‍ കിളച്ചുമറിച്ചാല്‍,മക്കളുടെ ഭാഗ്യംപോലെ, വല്ല ആയിരമോ,രണ്ടായിരമോഒക്കെ ലാഭംകിട്ടിയെന്നുവരും.“
“പൊന്നിന്റെ വലിയപൊട്ടുകളുണ്ടാവില്ലേ ?”
“അത്, വളരെ അപൂര്‍വ്വമാണ്. അങ്ങനെകിട്ടിയാല്‍,ഞങ്ങളുടെ മഹാഭാഗ്യം.മിക്കപ്പോഴും,ചെറിയപൊന്‍തരികള്‍ കിട്ടിയെങ്കിലായി.അത്രതന്നെ. അതിനായി,ഏറെ അധ്വാനിക്കണം, പറമ്പുമുഴുവന്‍ കിളച്ചുമറിക്കേണ്ടിവരും.”
നാച്ചിമുത്തു, ഞങ്ങള്‍ക്കടുത്ത് മലര്‍ന്നുകിടന്ന്,മേഘങ്ങളിലേക്ക് മിഴിനട്ടു.
("നല്ല പൈസകിട്ടുന്നുണ്ടാവും, ഇല്ലെങ്കിലാരെങ്കിലും ഇപ്പണിചെയ്യുവോ ?”രമേശന്‍ എന്റെ ചെവിയില്‍മന്ത്രിച്ചു)

Sunday 26 May 2019

വീണ്ടും കണാരച്ചൻ
                 
ഇലക്ഷൻ റിസല്റ്റ് പ്രമാണിച്ച് ചാനലുകളില് സാമ്പാർ വയ്ക്കുന്ന അണ്ടനേയും അടകോടനേയും കണ്ടുമടുത്തപ്പോഴാണ് പുറത്തേക്കിറങ്ങാമെന്നുവച്ചത്. വെയിലിൻെറ തീക്ഷ്ണനിശ്വാസമേറ്റുകൊണ്ട് നടന്നു എത്തിയത് കണാരച്ചൻെറ ചായപ്പീടികയിലാണ്. അതേ, നമ്മുടെ പഴയ കണാരച്ചൻ തന്നെ.
അവിടെ കുറേ ചെറുപ്പക്കാർ മുഖംകുനിച്ചിരിക്കുന്നുണ്ട്. കണാരച്ചൻെറ വർത്തമാനവും ചിരിയും ഇടയ്ക്ക് മുഴങ്ങുന്നു.
ഒരു പൊടിച്ചായ എനിക്കും തരീൻ-ഞാൻ പറഞ്ഞു..
ആ, മാഷോ?, കണാരച്ചൻ പറഞ്ഞു-ഞാനീ പിള്ളറെ സമാധാനിപ്പിക്യാരുന്നു.ഞാൻ നോക്കി, വളരെ സജീവമായി ഇലക്ഷൻ പ്രചാരണം നടത്തിയ ചെറുപ്പക്കാരാണ്.സഖാവ് പി.ജയരാജൻെറ ഇലക്ഷൻ റിസല്റ്റ് അറിഞ്ഞ് വിഷമിക്കുകയായിരുന്നു അവർ.
മാഷേ, കണാരച്ചൻ പറഞ്ഞു- അതിന് വെഷമിക്ക്ന്നതെന്തിനാ, നാട്ട്വാര്ക്ക് യോഗേല്ല,അത്യന്നെ.
ഒരു ചെറുപ്പക്കാരൻ പറഞ്ഞു- എന്നാലും കണാരച്ചാ,ഞാളൊക്കെ എത്ര കാര്യായി പ്രവർത്തിച്ചതാ, എന്നിറ്റും...
എൻെറ മുന്നില് പൊടിച്ചായ കൊണ്ടുവച്ച് കണാരച്ചൻ പറഞ്ഞു-മക്കളേ, ങ്ങള് വെസനിക്കണ്ട,ഞമ്മള് തോറ്റിട്ടില്ല.തോറ്റത് ഓലന്യാ.
ആര്, യു.ഡി.എഫോ? ഞാൻ ചോദിച്ചു
അതെങ്ങന്യാ മാഷേ,പത്തൊമ്പത് സീറ്റിലും ഓലാ മുന്നില്ന്നല്ലേ പറേന്നത് ?!
അപ്പോ തോറ്റതോ?
തോറ്റതോ, ഇന്നാട്ട്വാര് തന്നെ.ഓലെ പ്രതിനിധിയായി സഖാവിനെ കിട്ട്വാൻ ഓലിക്ക് യോഗേല്ല.അത്യന്നെ.
ഞാൻ കണാരച്ചനെ നോക്കി.
അദ്ദേഹം തുടരുകയാണ്-എന്തെല്ലാം കുപ്രചാരണമാ യു.ഡി.എഫ് കാര് നടത്യത്.ഓറ്, കൊലയാളിയാണെന്നൊക്കെ..ഓറ അറീന്നോര് അതൊന്നും ഒരിക്കലും വിശ്വസിക്കില്ല.പക്കേങ്കില്,കോങ്കറസ് കാരും,ബി.ജെ.പിക്കാരുമൊക്കെ ഉള്ളിക്കൂടെ അതല്ലായിരുന്നോ പറഞ്ഞ് പരത്തിയത്.പോരേങ്കില്, ബി.ജെപിക്കാര് ശബരിമലേൻെറ പേരിലുണ്ടാക്കിയ കൊയമാന്തിരോം.ചാനല്കാരൊക്കെ നിരന്തരം പറേണകേട്ട് ചെല ആള്വോളും അതാ നേര്ന്നങ്ങ് വിചാരിച്ചുപോയി.ഈ ആള്വോള് വലിയ വെവരോന്നൂല്ലാത്തോലാ. പിന്ന്യോ, പഠിപ്പും പത്രാസൂള്ള മനിച്ചമ്മാര് വിചാരിച്ചത്, കോങ്കറസല്ലേ ദേശീയ പാർട്ടി,അപ്പോ ബിജെ.പിക്കാരെ നെലക്ക് നിർത്തണേങ്കില്, വോട്ട് ഓലിക്കല്ലേ കൊടുക്കണ്ട്യേത്ന്നാ.എന്ത്ന്നാ, ഫോണിലൊക്ക ള്ള വാട്ടപ്പോ,, അതിലൂടെ യു.ഡി.എഫിൻെറ നിരന്തര പ്രചാരണോം വന്നു.ഈ പഠിപ്പ്കാര്ണ്ടല്ലോ, ഇങ്ങനത്തത് കണ്ടാല്, വേറൊന്നുംനോക്കാണ്ടങ്ങ് നേരാക്ക്വേംചിയ്യൂലേ!.പിന്നെ മുസ്ലീംവോട്ടിലെ ഭൂരിപക്ഷോം, ബി.ജെ.പിക്കെതിരായി യു.ഡി.എഫിനു തന്നെ പോയിട്ടുണ്ടാകും.അപ്പോപ്പിന്നെ എന്താ ണ്ടാവ്വ?, യു.ഡി.എഫ് കാര് തെരഞ്ഞെടുപ്പില് ജയിക്കും.
ഞാനത്ഭുതത്തോടെ കണാരച്ചനെത്തന്നെ നോക്കിയിരുന്നുപോയി. കണാരച്ചൻതുടർന്നു- പക്കേങ്കില്, വടക്കെല്ലാം ബി.ജെ.പി.തന്നെ പിടിക്വല്ലേ?, ഒളിച്ചോടിവന്ന ചെറ്യോനെ ബയനാട്ട്കാര് തക്കരിച്ചിന്,എന്നാലങ്ങ് അമേഠീലോ ?,
ഇപ്പറഞ്ഞ യു.ഡി.എഫ് കാര് ജനത്തിനെ ബി.ജെ.പീടെ ബദലെന്നുംപറഞ്ഞ് പറ്റിക്ക്യല്ലാര്ന്നോ ?. സീറ്റെല്ലാം മോഡി അടിച്ച് വാരീല്ലേ?.ഭരണത്തില് തുടരുമ്പോ, അയാളെന്തെല്ലാ കാട്ടിക്കൂട്വാന്ന് പറയാനാവ്വോ?, ഇപ്പറഞ്ഞ യു.ഡി.എഫ് കാർക്ക് ഒരു വെരലനക്കാൻപോലും പറ്റ്വോ?
സ്ഥിതി ഗുരുതരംതന്നെ-ഞാൻ പറഞ്ഞു.
അത്യന്നാ മാഷേ, ഞാം പറഞ്ഞത്, ഞമ്മള് തോറ്റിട്ടില്ലാന്ന്-കണാരച്ചൻ പറഞ്ഞു.ജനം അനുഭവിക്കും.അന്നേരം ഓലിക്ക് തിരിയും എന്താണ് എല്.ഡി.എഫെന്ന്. ഓലേ, ജനത്തിന് വേണ്ടി നിക്കൂന്ന്. അത് പോരേ?, അതല്ലേ ജയിക്കല്, അല്ലേ മാഷേ ?
കണാരച്ചൻ ചെറുപ്പക്കാരോട് പറഞ്ഞു- ങ്ങള് നോക്കിക്കോളീ, മോഡി സർക്കാരിൻെറ വിക്രസ്സങ്ങോട്ട് തുടങ്ങട്ടെ, ജനം ആരും പറയാണ്ടന്നെ ഞമ്മളെ പാർട്ടീനത്തേടി വരും.അത്യന്നല്ലേ വിജയം?
അതുപോട്ടെ, ങ്ങളെല്ലാം എൻെറ വക ഓരോ ചായ കുടിക്കിൻ.എന്നിട്ട്, സമാധാനത്തില്, അവനോൻെറ തൊരത്തിന് പോകീൻ.
കണാരച്ചൻ ഒരു സംഭവംതന്നെയെന്ന് ഓർക്കുകയായിരുന്നു ഞാൻ.

Monday 21 January 2019

ചന്തമ്മൻെറ
പ്രതികരണം

ചാനലില് ചർച്ചകള് കത്തിപ്പടരുകയും ചീറ്റിപ്പോവുകയുമൊക്കെചെയ്യുന്നതിനിടയില്, കാഷായവസ്തധാരിയായ ഒരാള് കോടതിവിധിയെപ്പറ്റി രോഷംകൊള്ളുകയായിരുന്നു.(രോഷം തുടങ്ങിയ വികാരാദികളും കാഷായവും തമ്മിലെന്ത് എന്നൊന്നും ചോദിക്കരുത്)
അദ്ദേഹം :" വിശ്വാസിയല്ലാത്ത ഒരു ജഡ്ജി എങ്ങനെയാണ് ശബരിമലക്കാര്യത്തില് വിധിപറയുക!?, അയാളെപ്പോഴെങ്കിലും ശബരിമലയില് പോയിട്ടുണ്ടോ?, അയാള് അയ്യപ്പവിശ്വാസിയാണോ?"
ദിനേശൻെറ കടയിലെ ഉപ്പുപെട്ടിപ്പുറത്തിരിക്കുകയായിരുന്നു ചന്തമ്മച്ചൻ. ദിനേശൻെറ ടി.വിയില് നോക്കി,വറുത്ത നിലക്കടല തൊലിനീക്കി തിന്നുകയായിരുന്നു അദ്ദേഹം.കാഷായത്തിൻെറ വാദം കേട്ടയുടനെവന്നു ചന്തമ്മച്ചൻെറ പ്രതികരണം
"എല്ല മനേ, അന്നേരം കൊലക്കസിൻെറ ശിക്ഷവിധിക്കണേങ്കില്,ജഡ്ജിപോയിറ്റ് , ആരേങ്കിലും കൊല്ലണ്ടിവര്വല്ലോ!!?, എന്താ കഥ!""
(ഞാനും ദിനേശനും, അതിനു മറുപടിപറഞ്ഞില്ല.കാരണം, ചന്തമ്മച്ചൻ ചോദിച്ചത്, ടി.വി.സ്ക്രീനിലെ പ്രഭാഷകനോടുതന്നെയായിരുന്നു )


Saturday 5 January 2019

പൊക്കച്ചൻ
പൊക്കച്ചൻ ദേഷ്യത്തിലായിരുന്നു. എന്തുപറ്റിയെടോ എന്ന് ദിനേശനോട് ഞാൻ ആംഗ്യഭാഷയില് അന്വേഷിച്ചു.അവൻ കൈമലർത്തിക്കാണിച്ചു.
ദിനേശൻെറ കടയുടെ മുന്നിലൂടെ അച്ചാലും മുച്ചാലും നടക്കുകയായിരുന്നു മൂപ്പർ. തലയിലെ കെട്ട് അഴിക്കുകയും, വീണ്ടും മുറുക്കിക്കെട്ടുകയും ചെയ്യുന്നുണ്ട്.എന്തോ പന്തികേടുണ്ട്.
പെട്ടെന്നാണ് കല്യാണിയമ്മ കടയിലേക്ക് വന്നത്."ദിനേശാ ഈട പാല്ണ്ടേനോ?"
"ഇണ്ട് കല്യാണ്യമ്മേ"
"എന്നാലൊരു പാക്കറ്റ് താ."അവർ പറഞ്ഞു
ദിനേശനോട് സംസാരിച്ച്, തിരിഞ്ഞുനോക്കുമ്പോഴാണ് കല്യാണിയമ്മ പൊക്കച്ചനെ കാണുന്നത്.ഒരു നിമിഷം അവർ പൊക്കച്ചനെ ശ്രദ്ധിച്ചു.എന്നിട്ട്, ഇങ്ങനെ ചോദിച്ചു:
"ഇനിക്കെന്ത്ന്നാ പൊക്കാ പറ്റ്യേത് ?, കാലുമ്മല് ഇറ്മ്പ് കേര്വാൻ നേരേല്ലാത്തപോലെ, ഞ്ഞ് കൊറേരായല്ലോ ഇങ്ങനെ നടക്ക്ന്ന് ?!"
പൊക്കച്ചൻ തലയിലെകെട്ട് ഒന്നുകൂടി അഴിക്കുകയും മുറുക്കുകയും ചെയ്തു.
"ഉയീ, മളേ കല്യാണ്യേ, ഞ്ഞെപ്പേനും ബന്നേ?"
"ഞാനിപ്പം ബന്നിറ്റേള്ളൂ. ഇനിക്കെന്നാ പറ്റ്യേ ?!"
"ഞ്ഞിയൊന്നും കേക്ക്ന്നില്ലേ, ശബരിമലേലെ കൊരോദം ?"
"അയിനെന്താക്കളേ.പെണ്ണ്ങ്ങള് ആടകാര്യാല്, മലേന്താ ഇടിഞ്ഞുപോവ്വോ !?"
"അത്യെന്യാ കല്യാണ്യേ, ഞാനും ചോയിക്ക്ന്നേ,എല്ലപ്പാ, പോന്ന്യോല് പോട്ടെ, അയിന് ഈറ്റിങ്ങക്കെന്താ?!"
പെരാന്ത് !
"അത്യെന്യാ കല്യാണ്യേ, ഞാനും നിരീക്ക്ന്നേ." "എനീപ്പോ, ഇക്കോരോദം സയിച്ചൂടാണ്ട്, ഓറാറ്റം രാജിവെച്ചൂട്വോ?"
ആര്?
"അയ്യപ്പൻ തന്നെ വേറ്യാരാ"
പൊക്കച്ചൻ വീണ്ടും തലക്കെട്ടഴിച്ച് മുറുക്കിക്കെട്ടി.
ഞാനും ദിനേശനും പരസ്പരംനോക്കി അമ്പരന്നു നില്ക്കുകയായിരുന്നു. അതും ഒരു സാധ്യതതന്നെയല്ലേ എന്നായിരുന്നു അപ്പോഴത്തെ ചിന്ത.