I'am walking,but please don't expect me to walk with you

Saturday 21 January 2017

·
വഴിയോരത്ത്
കരുത്തോടെ വളരുന്ന
ഈ മുള്‍ച്ചടിക്കാട്
പലരുമുപേക്ഷിച്ചുപോയ
പ്രണയമാണ്...

അതില്‍നിറയെ 
മഞ്ഞപ്പൂക്കളുണ്ട്
അ കവിത
അക വിത
കവിത ?

Tuesday 10 January 2017

ആപ്പീസ്
പ്രഭാകരന്‍ പഴശ്ശിയുടെ സര്‍ക്കാരാപ്പീസിനെപ്പറ്റിയുള്ള കുറിപ്പിന് ഒരനുബന്ധം
കഴിഞ്ഞയാഴ്ച ഞാനൊരു സര്‍ക്കാരാ പ്പീസില്‍ (ആപ്പീസിന്റെ പേര് പരസ്യമാക്കുന്നില്ല)പോയിരുന്നു. പത്തരയായിരുന്നു സമയം.ആപ്പീസ് തുറന്നിട്ടുണ്ട്(അവിടെ, ആ കെട്ടിടത്തില്‍ത്തന്നെ മറ്റാപ്പീസുകളും പ്രവര്‍ത്തിക്കുന്നുണ്ട്)കയറിനോക്കിയപ്പോള്‍ ആരുമില്ല. അപ്പുറത്തെ ആപ്പീസിലെ തൂപ്പുകാരി യോട് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത്; ആളുണ്ട് ,തുറന്നിട്ടുണ്ടല്ലോ എന്നാണ്.അവരും വന്നുനോക്കി. ഒരുപൂച്ചയുമില്ല( സര്‍ക്കാരാപ്പീസുകളില്‍ ഓരോ പൂച്ചയെ വളര്‍ത്തിയാല്‍ ഈ ആക്ഷേപം ഒഴിവാക്കാനാവും) തൂപ്പുകാരി പറഞ്ഞു: എന്നാല്‍ ട്രഷറിയില്‍ പോയിട്ടുണ്ടാവും. അഞ്ചാറുപേര്‍ ജോലിചെയ്യുന്ന ഒരാപ്പീസിലെ എല്ലാരുംകൂടി ട്രഷറി പിക്കറ്റുചെയ്യാന്‍പോയോ ? എന്താ കഥ ! പാവം തൂപ്പുകാരി എന്റെ മുന്നില്‍നിന്നും അപ്രത്യക്ഷയായി. സമയം പതിനൊന്നായപ്പോള്‍ അതാ ഒരു സുന്ദരി കടന്നുവരുന്നു. ചുമരിലെ ക്ലോക്കില്‍ നോക്കുന്ന എന്റെ മുഖത്തേക്കൊരു ചമ്മിയ ചിരി സമ്മാനിച്ചുകൊണ്ട് അവര്‍ എന്റെ കാര്യം പരിഗണിച്ചു. ഗുണപാഠമെന്താച്ചാല്‍, സാധാരണഗതിയില്‍ എന്റെ രക്തം തിളക്കേണ്ടതാണ്. പക്ഷേ, മോഡിജിയുടെ മുഖം ഓര്‍ത്തതിനാല്‍ അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ല. അതായത്,പാവംഅവിടുത്തെ ജീവനക്കാരും, ഏതോ ബാങ്കിലെ ക്യൂവിലാവും.ജോലിമാത്രം ചെയ്താല്‍ പോരല്ലോ, ശംബളവും വേണ്ടേ. അദ്ദാണ്.
നാണുനായര്‍
മുകുന്ദേട്ടന്റെ (എം.മുകുന്ദന്‍) പ്രഭാതം മുതല്‍.....കഥയിലെ നാണുനായരല്ല ഇദ്ദേഹം. ഇദ്ദേഹവും തനി നാട്ടില്‍പുറത്തുകാരന്‍.ഏതുപ്രശ്നങ്ങളോടും തീവ്രമായി പ്രതികരിക്കുന്നആള്‍.തന്റെ തീവ്രവികാരം പ്രകടിപ്പിക്കാന്‍ പലപ്പോഴും ശ്രീകണ്ഠശ്വരത്തിന്റെ പ്രയത്നം മതിയാകാതെ വരുമ്പോള്‍ അദ്ദേഹം ഉടനടി പുതിയ വാക്കുകളും സമസ്തപദങ്ങളും ഉണ്ടാക്കും. കേള്‍ക്കുന്ന ആളുകള്‍ക്ക് , കേട്ടപടി ആശയം മനസ്സിലാവുകയും ചെയ്യും. പക്ഷേ, പിന്നീട് കൂടുതല്‍ ആലോചിക്കുമ്പോഴാണ് കുഴപ്പമാണെന്നു തോന്നുക.(നിഘണ്ടുവിലുണ്ടെങ്കില്‍മാത്രം ശരിയെന്ന ചിന്താഗതിക്കാരാണല്ലോ നമ്മള്‍ !)പറഞ്ഞുവന്നത് അദ്ദേഹത്തിന്റെ ഒരു പ്രയോഗത്തെപ്പറ്റിയാണ്. "നിഷ്പുത്രോല്‍പാദകന്‍മാര്‍ !"നാണുനായരിപ്പോള്‍ ന്യായാധിപന്മാരെപ്പറ്റിയോ, പ്രധാനമന്ത്രിയെപ്പറ്റിയോ അഥവാ മറ്റാരെ യെങ്കിലുംപറ്റിയോ ആ സമസ്തപദമിപ്പോള്‍ ഉപയോഗിക്കുന്നുണ്ടാവുമോ ?
ജനഗണമന
കുറേക്കാലം മുമ്പ് സിനിമാ കൊട്ടകകളില്‍, ശുഭം കാണിച്ചുകഴിഞ്ഞാല്‍ ജനഗണമന ഉയരുമായിരുന്നു. കുറച്ചുപേര്‍ എഴുന്നേറ്റ് അറ്റന്‍ഷനായി നില്ക്കുമായിരുന്നുവത്രേ.ഭൂരിഭാഗം ആളുകളും തിക്കിത്തിരക്കി പുറത്തേക്കോടുകയായിരിക്കും അപ്പോള്‍. ഒച്ചപ്പാടും ബഹളവും, ആകെ അലങ്കോലമായ അന്തരീക്ഷമായിരിക്കുമത്രേ കൊട്ടകയിലപ്പോള്‍.ഒടുവില്‍ ദേശസ്നേഹികളുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ച് ആ ഏര്‍പ്പാട് ഒഴിവാക്കുകയായിരുന്നുവത്രേ !(ചരിത്രകാരന്‍ തൊണ്ണൂറുകഴിഞ്ഞ കോരച്ചനുമായി നടത്തിയ അപ്രകാശിത അഭിമുഖത്തില്‍നിന്ന്)
ഫേയ്ക്ക്

മൊബൈലും നെറ്റും ഫേസ് ബുക്കും വാട്ട്സ്അപ്പുമൊക്കെ വ്യാപകമായതോടുകൂടി വ്യാജന്മാരും ഇറങ്ങിയിരി്ക്കുകയാണ്.ചില ആണുങ്ങള്‍(?) ഏതെങ്കിലും സ്ത്രീനാമവുമായി പ്രൊഫൈലുണ്ടാക്കുകയും മറ്റുള്ളവര്‍ക്ക് ഫ്രണ്ട്സ് റിക്വസ്റ്റയക്കുകയും ചെയ്യും.ആരോ പരിചയക്കാരെന്നുകരുതി റിക്വസ്റ്റ് സ്വീകരിച്ചാല്‍പിന്നെ കുടുങ്ങി. തികച്ചും വ്യക്തിപരമായ കാര്യങ്ങളെപ്പറ്റിയാവും ചാറ്റിംഗ്.പിന്നെപ്പിന്നെ അത് പഞ്ചാരവര്‍ത്തമാനമായി....തട്ടിപ്പായി......അയ്യോ...കഥ തീര്‍ന്നതുതന്നെ.
ഈയിടെ, എന്റെ ഒരു കൂട്ടുകാരന്‍
(അമ്പത്തഞ്ചില്‍ നില്ക്കുന്നയാള്‍) പറഞ്ഞ അനുഭവകഥ ഇങ്ങനെ
അയാള്‍ക്കു വാട്ട്സ്അപ്പില്‍, പരിചയമി ല്ലാത്തൊരു നമ്പരില്‍നിന്നൊരു മെസേജ് വരുന്നു," ഓര്‍മ്മയുണ്ടോ?" പ്രൊഫൈല്‍ ഫോട്ടോ ഇല്ലായിരുന്നുവത്രേ. അദ്ദേഹം ഇല്ലെന്നു മെസേജയച്ചപ്പോള്‍ വന്നതിങ്ങനെയൊരു മറുപടി: "ആ അത്രേയുള്ളൂ.പഠിക്കുമ്പഴേ ഈ സ്വഭാവംതന്നെ. ഒരു മാറ്റവുമില്ല. ഫോട്ടോ നന്നായിട്ടുണ്ട് കേട്ടോ, അന്നത്തെ ആകള്ളച്ചിരിപോലുമുണ്ട്"
കൂടെ ഒരു പ്രണയമുദ്രയും.തനിക്കങ്ങനെ പ്രണയമുണ്ടായിരുന്നില്ലല്ലോ. അഥവാ, ആരെങ്കിലും തന്നെ രഹസ്യമായി സ്നേഹിച്ചിരുന്നോ ? അദ്ദേഹം വിഷമത്തിലായി, ആരാവും. പഴയ സഹപാഠികളാരോ ?
അദ്ദേഹം ചോദിച്ചത്രേ, "എന്താ ഇയാള്‍ പ്രൊഫൈല്‍ഫോട്ടോ ഇടാത്തത് ?"(അതു കണ്ടെങ്കിലും ആളെ അറിയാമല്ലോ) അതിന്റെ മറുപടിയായി വന്നത്, "പെണ്‍കുട്ടികളുടെ ഫോട്ടോ വാട്ട്സപ്പിലൊക്കെ ഇടാമോ?" എന്നായിരുന്നു. പുള്ളിക്കാരനൊന്നു ഞെട്ടി. പെണ്‍കുട്ടിയോ ? തനിക്ക് അമ്പത്തഞ്ചായി, അപ്പോള്‍ ഒന്നിച്ചു പഠിച്ചവളും അമ്പത്തഞ്ചുകാരിയായിരിക്കില്ലേ, ഇതു തട്ടിപ്പുതന്നെ. അദ്ദേഹം മറുമെസേജയച്ചു, "ആരെന്ന് വെളിവാക്കുന്നില്ലെങ്കില്‍ നമുക്കീ സൗഹൃദം ഇവിടെ നിര്‍ത്താം". തീര്‍ന്നു, പിന്നെ മെസേജൊന്നും വന്നിട്ടില്ലത്രേ.
"ചിലരുടെ മാനസിക രോഗമാണിത്. ചിലരുടെ തട്ടിപ്പിനുള്ള ഉപാധിയും. നീയൊന്നു ശ്രദ്ധിച്ചോളൂട്ടോ," അദ്ദേഹം എനിക്കു മുന്നറിയിപ്പുു നല്കി.
രാമായണം-ഒരോര്‍മ്മ
രാമായണകഥകള്‍ ഞാനാദ്യമായി കേള്‍ക്കുന്നത് അയല്‍ക്കാരനായ എഴുത്തോറക്കുനി കണ്ണച്ചന്‍ പറയുമ്പോഴാണ്.( ഞങ്ങളുടെ നാട്ടിലന്ന് പ്രായമായവരെ പേരിന്റെകൂടെ അച്ചനെന്നു ചേര്‍ത്താണ് ബഹുമാനിച്ചുവിളിക്കുക. കണ്ണച്ചന്‍,പൊക്കച്ചന്‍ ,കണാരച്ചന്‍-ഇങ്ങനെ.പിന്നീടത് ഏട്ടന്‍വിളിക്കു വഴിമാറി) സന്ധ്യകഴിഞ്ഞാ ലദ്ദേഹം വീട്ടില്‍വരുമായിരുന്നു. അച്ഛനോട് സംസാരിച്ചുകൊണ്ടിരിക്കും. നല്ല ഭാഷാശൈലിയാണ്.സംസാരം ഏതെങ്കിലും ഘട്ടത്തില്‍ പുരാണത്തിലേക്കു മാറും.അതുകേള്‍ക്കാന്‍ കുട്ടികളായ ഞങ്ങളും അടുത്തുകൂടുമായിരുന്നു. രാമായണം കഥ വളരെ രസകരമായിത്തന്നെ അദ്ദേഹം പറയുമായിരുന്നു. അടുത്തദിവസം കഥയുടെ തുടര്‍ച്ചയാവും. മിക്കവാറും കര്‍ക്കിടകംമുഴുവന്‍ കഥയുണ്ടാവും.
വായന ലഹരിയായഘട്ടത്തില്‍ ഞാനദ്ദേഹത്തോട് രാമായണപുസ്തകം വായിക്കാന്‍തരുമോ എന്നുചോദിച്ചു. അദ്ദേഹം എത്തിച്ചുതന്നത് കമ്പരാമായണമായിരുന്നു.ഗദ്യം. ആ പുസ്തകത്തിലുള്ളതുപോലെയായിരുന്നു അദ്ദേഹം കഥപറഞ്ഞിരുന്നതെന്ന് അത്ഭുതത്തോടെ ഞാന്‍ തിരിച്ചറിഞ്ഞു എന്തൊരു ഓര്‍മ്മശക്തിയെന്ന് ഞാനതിശയിക്കുകയും ചെയ്തു. പിന്നീടൊരിക്കല്‍, ഗള്‍ഫില്‍ പോയ മകന്റെ മകന് അയക്കാന്‍ കത്തെഴുതിക്കൊടുക്കണമെന്ന് അദ്ദേഹം എന്നോടാവശ്യപ്പെട്ടു.ഞാനെഴുതിക്കൊടുത്തു. ഇക്കാര്യം അമ്മയോടു പറയുമ്പോള്‍, അതെന്താണമ്മേ, കണ്ണച്ചന്‍എഴുതാത്തതെന്നു ഞാന്‍ ചോദിച്ചപ്പോഴാണ്, എന്നെ ഞെട്ടിച്ച അക്കാര്യംഞാനറിഞ്ഞത്. കണ്ണച്ചന്എഴുതാനും വായിക്കാനുമറിയില്ല.അതായത് ,അക്ഷരാഭ്യാസമില്ല. ( ആരോ രാമായണം വായിക്കുന്നത് ശ്രദ്ധിച്ചു കേട്ട് ഹൃദിസ്ഥമായതാണ്. എന്തൊരോര്‍മ്മശക്തിയെന്ന് അസൂയപ്പെട്ടു ഞാന്‍ )