I'am walking,but please don't expect me to walk with you

Wednesday 5 December 2018

എൻ പ്രഭാകരൻ മാഷും,
ശ്രീകൃഷ്ണ ആലനഹള്ളിയും
പിന്നെ ഞാനും

          1982 ലാണെന്നുതോന്നുന്നു.ബ്രണ്ണനിലെ വിദ്യാർത്ഥിയായിരുന്നു ഞാൻ. ഫ്രൊ.എം.എൻ വിജയനും എൻ പ്രഭാകരനുമൊക്കെ മലയാളം കുപ്പിൻെറ കീർത്തിധാവള്യം വർദ്ധിപ്പിച്ച കാലം. അതൊരു അസാധ്യകാലംതന്നെയായിരുന്നു
ഒരു ദിവസം പ്രഭാകരൻമാഷ്, എന്നെ മലയാളം ഡിപ്പാർട്ടുമെൻെറിലേക്കു വിളിപ്പിച്ചു.
"എടോ, നിനക്കെന്തെങ്കിലും തിരക്കുണ്ടോ?"
"ഇല്ല സർ"
"എന്നാല്, നീയിതൊന്നു വൃത്തിയായി പകർത്തിയെഴുതിക്കൊണ്ടു വരണം".
ഇതു പറഞ്ഞുകൊണ്ടദ്ദേഹം കുറേ പേപ്പറുകള്,മേശയില്നിന്നെടുത്ത് എനിക്കുനേരെ നീട്ടി.കുറേ എഴുതാനുള്ള പേപ്പറുകളും. ഞാനതുവാങ്ങി, നിവർത്തുനോക്കി. കുനുകുനായുള്ള അക്ഷരങ്ങളാണ് നിറയെ. ശ്രീകൃഷ്ണ ആലനഹള്ളിയുമായി അദ്ദേഹം നടത്തിയ അഭിമുഖമായിരുന്നു അത്. ഏറെ സന്തോഷത്തോടെ ഞാനതുമായി. ചിറക്കുനിയിലെ താമസസ്ഥലത്തേക്കു പാഞ്ഞു.
എത്രയാവൃത്തി വായിച്ചുവെന്നോർമ്മയില്ല.
മലയാളത്തില് വന്ന നോവലുകളിലൂടെ, ആലനഹള്ളി പ്രിയങ്കരൻ, പ്രഭാകരൻ മാഷോ, അതിലേറെ പ്രിയപ്പെട്ട എഴുത്തുകാരൻ, പ്രിയ അദ്ധ്യാപകനും..രണ്ടുപേരും ഒരുമിച്ച്.
ഞാനത് ശ്രദ്ധയോടെ പേപ്പറിലേക്കു പകർത്തിയെഴുതി. ചില അക്ഷരങ്ങള് തെറ്റിയെഴുതിപ്പോയപ്പോള്, ആ കടലാസുതന്നെ മാറ്റി, വീണ്ടുമെഴുതി. അങ്ങനെ ഒരുപാടു സമയമെടുത്താണ്, ആ യജ്ഞം പൂർത്തിയാക്കിയത്.
പിറ്റേന്ന്, കോളേജിലെത്തി. സാറിനെ കണ്ടുപിടിച്ച്, അതും, അദ്ദേഹത്തിൻെറ കൈയെഴുത്തുപ്രതിയും കൈമാറി
"എഴുതിതീർക്കാൻ ഏറെ നേരമെടുത്തു സർ"
"നീതന്നെയാണോ പകർത്തിയെഴുതിയത്?"
"അതേ സർ."
"അതു വേണ്ടിയിരുന്നില്ല, താഴെയുള്ള ക്ലാസ്സിലെ പരിചയമുള്ള ഏതെങ്കിലും പെണ്കുട്ടികളെക്കൊണ്ടെഴുതിക്കാമായിരുന്നില്ലേ?"
"അതിന്, ഇത്രയും ഉത്തരവാദിത്വമുള്ളൊരുകാര്യം ഏല്പിക്കാൻതക്ക പരിചയം എനിക്കു പെണ്കുട്ടികളുമായില്ല സർ"
"ശരി. "അദ്ദേഹം പേപ്പർ വാങ്ങി മേശയില് വെച്ചു.
അന്നദ്ദേഹം, മാതൃഭൂമി പത്രത്തിൻെറ ഞാറാഴ്ചപ്പതിപ്പില്, ഇടയ്ക്കിടെ എഴുതാറുണ്ടായിരുന്നു.(ഇതു വന്ന ലക്കം ഞാൻ സംഘടിപ്പിച്ച് സൂക്ഷിച്ച് വെച്ചിരുന്നു. അതെപ്പൊഴോ നഷ്ടമായിപ്പോയി)
പ്രഭാകരൻ മാസ്റ്റർക്കുതന്നെ ഇക്കാര്യം ഇപ്പൊഴോർമ്മയുണ്ടോ ആവോ! .
ഇതിപ്പോ ഓർത്തതെന്തിനാണെന്നോ, ഓ, എത്രവലിയൊരു അവസരമാണ് ഞാൻ കളഞ്ഞുകുളിച്ചത് എന്ന് നിങ്ങളോട് പറയാൻതന്നെ. അന്നാ അഭിമുഖം അടിച്ചുമാറ്റി എൻെറ പേരില് പ്രസിദ്ധീകരിക്കാമായിരുന്നു. വേറെങ്ങും പ്രസിദ്ധീകരിച്ചതല്ലാത്തതുകൊണ്ട് പിടിക്കപ്പെടുകയുമില്ലായിരുന്നു. ഇതാ പറയുന്നത്, വേണ്ടത് വേണ്ട സമയത്തുതന്നെ തോന്നണമെന്ന്.
( ഒന്നോർത്താല്, അങ്ങനെ അടിച്ചുമാറ്റാതിരുന്നതെത്ര നന്നായി. ചെയ്തിരുന്നെങ്കില്, പിന്നെ എനിക്കദ്ദേഹത്തിൻെറ മുന്നില് ചെല്ലാനാവുമോ, ആ ചൈതന്യമാർന്ന പൌരസ്ത്യഭാഷാശാസ്ത്രക്ലാസ്സും എനിക്കപ്രാപ്യമായേനെ.)

Saturday 1 December 2018

വൈകാരിക പരിസരം
            കാര്യങ്ങളങ്ങനെപോകെ, നമ്മുടെ സാഹിത്യകാരനെ ചെന്നുകണ്ടാലോ എന്നൊരുചിന്തകേറിവന്നു.അയ്യാള് സാധാരണ നാട്ടിലങ്ങനെ കാണപ്പെടാറില്ല. ഇപ്പോളവിടെ ഉണ്ടത്രേ.
ചെന്നു.
ടിയാൻ മട്ടുപ്പാവിലുണ്ടെന്ന് സഹധർമ്മിണി പറഞ്ഞു.
കേറിച്ചെന്നപ്പോളെന്താ കഥ, നൂറുകണക്കിന് വാരികാദികളും, മറ്റു പുസ്തകാദികളും ചിതറിക്കിടക്കുന്നു. നടുവിലിരുന്ന്,അയാള്, പൊരിഞ്ഞ വായനയാണ്.
ദെന്താ കഥ ?
"എടോ, ഇപ്പോഴിതെല്ലാം വായിക്കേണ്ടിവന്നിരിക്കുന്നു.മുഷിപ്പുതന്നെ".
എന്താ കാര്യം?
"അത്തരമൊരു വൈകാരികപരിസരം സംജാതമായിരിക്കുന്നു."
മനസ്സിലാവുന്നരീതിയിലൊന്നു പറയ്!
"ടോ", അയാള് വായന നിർത്തി എൻെറനേരെ തിരിഞ്ഞു."താനിരിക്ക്."
ഞാനിരുന്നു.
"തനിക്കറിയാലോ, ഒരു വ്യാഴവട്ടക്കാലത്തിലധികമായി,ഞാനീ ചവറുകളൊന്നും വായിക്കാറില്ല.ഇവയിലൊക്കെ എഴുതും. അവര് പണംതരും.അതുമാത്രമാണിവയുമായി എനിക്കുള്ള ബന്ധം."
അതിനിപ്പോ എന്തുണ്ടായി?!
"ഉണ്ടായതോ, എന്നെപ്പോലുള്ളവരെഴുതുന്നത് പലരും മോഷണംനടത്തി, ഹെഡ്ഢിംഗ് മാറ്റി,ലവരുടെ പേരില് പ്രസിദ്ധീകരിക്കുന്നൊരു പ്രവണത ഇപ്പോ വളരെ സജീവമാണ്."
അതിന്, പത്രാധിപന്മാർ ഇതൊന്നും വായിക്കില്ലേ?!
"അവരോ, അവര്, ഞങ്ങളുടെയൊക്കെ പേരുണ്ടെങ്കിലെന്തുചവറായാലും കൊടുത്തോളും. , ഞങ്ങളുടെ രചനകളൊന്നും വായിക്കാത്തതിനാല്, അതിലെ ആശയമോ വരികള്തന്നെയോ മോഷ്ടിച്ച് മറ്റാരെങ്കിലും സൃഷ്ടികളയച്ചാല്, ഗംഭീരമെന്ന്പറഞ്ഞ് പ്രസിദ്ധീകരിക്കയും ചെയ്യും."
പിന്നെന്താ വഴി?
"പത്രാധിപന്മാര് പറയുന്നത്, ആത്തരം മോഷണംനടക്കുന്നുണ്ടോന്ന് നോക്കേണ്ടത്, അവരവർതന്നെയാണെന്നാ.അതുകൊണ്ടല്ലേ, ഒരാഴ്ചത്തെലീവെടുത്ത്, ഞാനിതൊക്കെ വായിക്കാനിരിക്കുന്നത്.എന്തൊരു കഷ്ടാന്ന് നോക്കിയേ."
"അപ്പോളിവിടുത്തെ ജൈവപരിസരം അതാണ്. ല്ലേ?
ഞാൻ വൈകീട്ട് വരാം."
വരണം. എന്നെ, വായിക്കാൻ സഹായിക്കാലോ
പുറത്തിറങ്ങുമ്പോള്, ഒരാഴ്ച ഈവഴിയില്ലെന്ന തീരുമാനത്തിലായിരുന്നു ഞാൻ.

Tuesday 23 October 2018

മീശ
എസ്.ഹരീഷ്


മീശ, പഴയ അപ്പർകുട്ടനാടിൻെറ തനിമ അപ്പാടെ പകർത്തിവച്ചൊരു നോവലാണ്. ചില പരാമർശങ്ങളുടെപേരില്, മാതൃഭൂമിയില്നിന്ന് അതിൻെറ പ്രസിദ്ധീകരണം പിൻവലിക്കേണ്ടിവന്നു. അങ്ങനെ അതൊരു വിവാദമായി.
സ്ത്രീകളുടെ ക്ഷേത്രസന്ദർശനവുമായി ബന്ധപ്പെട്ട് , അവരുടെ അണിഞ്ഞൊരുങ്ങലിന് ലൈംഗികതയുമായി ബന്ധമുണ്ടെന്ന് ഒരു തത്ക്കാലപാത്രം പറയുന്നു. കേരളചരിത്രത്തിൻെറ പഴമപരിശോധിച്ചുനോക്കിയാലത് സത്യമാണെന്നുകാണാം.
                     
പുരുഷാധികാരപ്രവണമായൊരു സമൂഹം ആ അർത്ഥത്തില്തന്നെയുണ്ടാക്കിവച്ച പ്രസ്തുതആചാരങ്ങള്, പില്ക്കാലത്ത് ,അർത്ഥമറിയാതെ ആചരിച്ചുവരികയാണ്.ഇന്നത്തെ വനിതകള്, ആ ഉദ്ദേശ്യത്തോടെയല്ലെങ്കിലും, ആചാരമായി കണ്ണുമടച്ച് അനുവർത്തിച്ചുപോരികയാണ് പ്രസ്തുത നിബന്ധനയെന്നു കാണാനാവും.

നോവലിലാകമാനം സ്ത്രീകളെപ്പറ്റി ലൈംഗികച്ചുവയുള്ള പരാമർശങ്ങള് കാണാം. നോവലിലവതരിപ്പിക്കുന്ന കാലത്തിൻെറ സവിശേഷതതന്നെയാണത്. ആ കാലത്തിൻെറ മാത്രമല്ലല്ലോ, ആധുനികകാലവും പുരുഷാധിപത്യപരമല്ലേ.പുരുഷന്മാർ, സ്തീകളെ അവരവരുടെ സ്വത്തായി, ചരക്കായിമാത്രം കാണുന്ന അവസ്ഥയ്ക്ക് ഇന്നും മാറ്റമില്ലല്ലോ.മാറ്റമില്ലെന്നു പറയാനാവില്ല, കുറേപേരെങ്കിലും, സ്ത്രീകളെ തങ്ങളെപ്പോലുള്ള വ്യക്തികളായി കാണുന്നുണ്ട്. എങ്കിലും, പുരുഷന്മാരുടെ സ്വകാര്യഇടങ്ങളില്, സ്ത്രീകളെപ്പറ്റിയുള്ള ലൈംഗികച്ചുവയാർന്ന പരാമർശങ്ങള് തന്നെ മുഖ്യ ഇനം.
എല്ലാ പുരുഷന്മാരും ഇങ്ങനെയാണെന്നല്ല.പക്ഷേ, ഭൂരിപക്ഷവും ഇതുതന്നെ.

പറഞ്ഞുവന്നത് മീശയെക്കുറിച്ചാണ്. പുരുഷനെ വേർതിരിച്ചുനിറുത്തുന്ന, ഒരുസംഗതിയാണ് മീശ.മുമ്പ്, രാജാക്കന്മാരും, ഉന്നതസ്ഥാനത്തുള്ളവരുംമാത്രം മുഖത്ത് ഓമനിച്ചിരുന്നമീശ, പൊതുസമൂഹം ഭയഭക്തിയോടെയാണ് കണ്ടിരുന്നത്.മീശവെക്കുകയെന്നത്, സമൂഹത്തെ ധിക്കരിക്കുന്നപ്രവൃത്തിയായി അടയാളപ്പെടുത്തപ്പെട്ടു. അധികാരത്തെ ,മേല്ക്കോയ്മകളെ, ധിക്കരിക്കുന്ന മീശ പൊതുസമൂഹത്തിൻെറ ഒരു പേടിസ്വപ്നമായിരുന്നു.അതേസമയം, മീശയില്ലായ്മ, സ്ത്രൈണതയുടെ അടയാളമായും,അനുസരണയുടെ പര്യായമായും അംഗീകരിക്കപ്പെട്ടു. (പ്രതിഷേധം, മീശയിലൂടെ പ്രകടിപ്പിച്ച കവി, സുബ്രഹ്മണ്യഭാരതിയെ ഓർക്കാം)കൊമ്പൻമീശയാകട്ടെ, കരുത്തിൻേറയും ഭയങ്കരതയുടേയും പ്രതീകമായി പിന്നീടും നിലനിന്നു.ആളുകളെ ഭയപ്പെടുത്തേണ്ട ആവശ്യമുള്ളവർ(പോലീസുകാരെപ്പോലെ) കൊമ്പൻമീശ ഓമനിച്ചു.അവർ, ശ്രദ്ധേയരായി.അതാണല്ലോ, അപൂർവ്വം ചിലർമാത്രം ഏതുനാട്ടിലും, കൊമ്പൻമീശവയ്ക്കുകയും, മീശ എന്നപേരിലറിയപ്പെടുകയുംചെയ്യുന്നത്.

നോവലിലെ വാവച്ചനെന്ന കഥാപാത്രമാണ് മീശ. ഒരു നാടകത്തിനുവേണ്ടി,മീശപ്പോലീസായി വേഷംകെട്ടിയതുമുതലാണ് അയാള്ക്ക് മീശയുണ്ടായത്.അതിൻെറ സാധ്യതകളറിഞ്ഞ അയാള്,നാടകം കഴിഞ്ഞിട്ടും, മീശപോക്കിയില്ല.അതോടെ, ഈ കഥാപാത്രം, കുട്ടനാട്ടിലെ, പട്ടിണിക്കാരനായ ഒരു പുലയനെന്നതില്നിന്ന്, അദ്ഭുതകരമായ കഴിവുകളുള്ള ഒരുഅതിമാനുഷനായി വാഴ്ത്തപ്പെടുന്നു. ജന്മിമാരും, ജാതിശ്രേണിയിയുയർന്നവരെന്നഹങ്കരിക്കുന്നവരും, ഇയാളെ പിടികൂടി കഥകഴിക്കാൻ ശ്രമിക്കുന്നു.കുട്ടനാടൻ പാടശേഖരങ്ങളില്നിന്നും, ഒരു പുലയനെ പിടികൂടുക എളുപ്പമല്ലല്ലോ. അയാളെ പിടികൂടാനായില്ല. ശ്രമിച്ചവരെല്ലാം, ഭീതിയുടെ പുതിയകഥകളുമായാണ് തിരിച്ചുവന്നത്.അങ്ങനെ, ആ പാവത്തിൻെറപേരിലൊരുപാട് അപദാനകഥകളുണ്ടായി. പാവപ്പെട്ടവരുടെ രക്ഷാപുരുഷനായി അയാള് വാഴ്ത്തപ്പെട്ടു.അതീന്ദ്രിയമായ കഴിവുകളുടെ ഇരിപ്പിടമാണയാളെന്ന കഥ പ്രചരിച്ചു.

ആത്മരക്ഷാർത്ഥമുള്ള ഈ സഞ്ചാരത്തിനിടയ്ക്ക്, സീതയെന്ന ഒരു ഉള്ളാടത്തിയുമായി അയാള് ബന്ധപ്പെടുന്നുണ്ട്. അതൊരു ഏറ്റുമുട്ടലായിരുന്നു.പക്ഷേ,സാഹചര്യങ്ങളവളെ അയാളില്നിന്നകറ്റുന്നു. പിന്നെ അവളെത്തേടിയുള്ള സഞ്ചാരമായി അയാളുടെ ജീവിതം.ഒടുവിലവളെ, കണ്ടെത്തുകയാണ്.അവളുടെ ഇപ്പോഴത്തെ ഇണയെ തോല്പിച്ച്, അവളെ പിടിച്ചുകൊണ്ടുവരുന്നത്, അവളുടെ ഇഷ്ടത്തോടെയല്ല.അവള്, സീത, മീശയുടെ മുഖത്തു് തുപ്പുകപോലുംചെയ്യുന്നു.രോഗംവന്ന് മരണക്കിടക്കയിലായപ്പോഴും സീതയുടെ മനോഭാവത്തിന് മാറ്റമുണ്ടായിരുന്നില്ല

 പുരുഷാധിപത്യലോകത്തിനോടുള്ള പ്രതിഷേധമാണ് സീതയെന്ന കഥാപാത്രം.പുരുഷന്മാരുടെ പുരുഷനാട്യങ്ങളല്ല, സ്ത്രൈണതയെ ആകർഷിക്കുന്നത്.അവർ കൊതിക്കുന്നത് സ്നേഹമാണ്, കൈക്കരുത്തല്ല
(തുടരും)

Friday 15 June 2018

ഒരു ബാല്യ ചിന്ത

ചറപറെ മഴയിങ്ങനെ പെയ്യുമ്പോള്‍,കോലായയുടെ മൂലയില്‍ കൂനിക്കൂടിയിരിക്കാന്‍ രസമാണ്. അപ്പോള്‍, പഴയകാലം മനസ്സിലേക്ക് പെയ്തിറങ്ങാന്‍ തുടങ്ങും .ചാറ്റമഴയായും, കോടേരിമഴയായുമൊക്കെ അതങ്ങനെ പെയ്തോളും. വെറുതെ,അങ്ങനെ ഇരുന്നുകൊടുത്താല്‍ മതി.
ഇന്നുപെയ്ത മഴയില്‍ ഒഴുകിയിറങ്ങിയത് കുട്ടികളുടെ പഴയൊരു കളിയാണ് പഴയ കുട്ടികളുടെ കളിയെന്നു് തിരുത്തുന്നു.ഇക്കാലത്തെ കുട്ടികളിങ്ങനെ കളിക്കാറില്ലല്ലോ.
കളിക്കുന്ന ആണ്‍കുട്ടികളിലൊരാള്‍ കാല്പാദങ്ങള്‍കൊണ്ട് മണ്ണിലൊരു വട്ടം വരയ്ക്കും(അന്ന് കുട്ടികളാരും ചെരിപ്പിടാറുണ്ടായിരുന്നില്ല)എന്നിട്ടെല്ലാരും ആ വട്ടത്തി നുള്ളില്‍ നില്ക്കും.ഒരാള്‍, എണ്ണുംപോല,ഓരോ വാക്കിനും ഓരോ കുട്ടിയെ ചൂണ്ടിക്കൊണ്ട് , ഇങ്ങനെ പാടും

ചട്ട്യാന്‍ പൊട്ട്യാന്‍
അടി,പിടി
ചിങ്ങിണി പാനാ
പയ്യാ കോട്ടാ
അസ്മാന്‍ ഉസ്മാന്‍
ആളും വാളും
വീതു,വീതൊരു പിഞ്ഞാണി
തവര, തുവര
വറുത്തു പൊടിച്ച്
ഉന്തും തള്ളും കൊട്.


കൊട് എന്ന് ആരുടെ നേരെയാണോ കൈ ചൂണ്ടിയത്, അയാളെ ബാക്കിയുള്ളവര്‍ തല്ലി പ്പുറത്താക്കും.അയാള്‍ പുറത്തെത്തിയാല്‍, വൃത്തത്തിനുള്ളിലെ ഒരാളെ പുറത്തേക്കുവിളിക്കും.അയാള്‍ ചെന്നേമതിയാവൂ. വൃത്തത്തിനുപുറത്ത് ഒറ്റക്കാലില്‍ ചാടിച്ചാടിയാണ് സഞ്ചരിക്കേണ്ടത്.അയാളെ പുറത്തുള്ളയാള്‍ ,തല്ലുവകവയ്ക്കാതെ രണ്ടുകാലും നിലത്തുതട്ടിക്കണം.അതോടെ അയാളും പുറത്തായി.വൃത്തത്തിനുള്ളില്‍ സുരക്ഷിതരായി നില്ക്കുന്നവരെ വലിച്ചു പുറത്തിടുകയെന്നതാണ് കളി. ആദ്യത്തെ വൃത്തത്തിന് കുറച്ചകലെയായി മറ്റൊരു വൃത്തംകുടി വരഞ്ഞുവെച്ചിരിക്കും.വൃത്തത്തിനുള്ളില്‍ രണ്ടുകാലുംനിലത്തുവെച്ച് നില്ക്കാം.എന്നാല്‍പുറത്തേക്കിറങ്ങുമ്പോള്‍ ഒറ്റക്കാലില്‍ ചാടിച്ചാടിനടക്കണം(കൊക്കംപറക്കുകയെന്നാണ് ഈ ചാടിനടക്കുന്നതിന്റെ പേര്.)അങ്ങനെ ചാടിനടക്കുന്നവരെ വലിച്ചിട്ട് രണ്ടുകാലും നിലത്തുകുത്തിക്കുകയെന്നതാണ് കളിയുടെ രീതി.അങ്ങനെ ചെയ്യുമ്പോള്‍, ചാടിനടക്കുന്നവര്‍ ആഞ്ഞടിക്കുകയുംചെയ്യും.തിരിച്ചടിക്കരുത്, തടയാം.അത്രമാത്രം. അങ്ങനെ പുറത്താവുന്നവരെല്ലാം ഒന്നിച്ചാണ് വൃത്തത്തില്‍ ബാക്കിയുള്ളവരെ പിന്നീട് നേരിടുന്നത്.
അടിമേടിക്കാന്‍വയ്യാത്ത ഞാനിത് കണ്ടിരിക്കുകയേ പതിവുള്ളൂ.കളിക്കാനാളുകുറവാണെങ്കിലേ കൂട്ടുകാരെന്നെ നിര്‍ബ്ബന്ധിക്കാറുള്ളൂ. അതും, എന്നെ അടിക്കില്ലെന്ന ഉറപ്പുനല്കിയശേഷം.
ഓര്‍ക്കാന്‍ രസമുണ്ട്.ഇപ്പോളില്ലെന്നുതോന്നുന്നു ഈ കളി.

Monday 29 January 2018

ഫാസിസ്റ്റ് അച്ഛന്മാർ
                                       ദാമുമാഷുടെ വീട്ടിലേക്കു ചെല്ലുകയായിരുന്നു ഞാൻ. ഗേറ്റുതുറക്കാൻനോക്കുമ്പോളാരോ അത് അകത്തുനിന്നു തുറന്നു.മാഷുടെ മോനാണ്.
" മാഷുണ്ടോ മോനേ?"
അവനെന്നെ നോക്കുകപോലും ചെയ്യാതെ എങ്ങോട്ടോ ധൃതിപിടിച്ചു പോകുകയാണ്.
മാഷാണ് കാര്യം പറഞ്ഞത്, "അവൻ ദേഷ്യപ്പെട്ടുകൊണ്ടു പോകുകയാണ്".
എന്താ കാര്യം?
ഇപ്ലത്തെ കുട്ടികള്ക്ക് അതിനെന്തെങ്കിലും കാരണം വേണോ, സ്റ്റഡി ടൂറിനു പോകാൻ അയ്യായിരം രൂപ കൊടുക്കണംന്ന്.
എന്നിട്ടോ?
ഞാം പറഞ്ഞു, "ഇപ്പോ കുറച്ചു ബുദ്ധിമുട്ടിലാ".അതു കേട്ട അവൻ, എന്നാ ഞാനിനി കോളേജിലും പോകുന്നില്ലാന്നു പറഞ്ഞുകൊണ്ട് ഇറങ്ങിപ്പോയ പോക്കാണ് നീ ഇപ്പ കണ്ടത്.
ഇന്നത്തെ കുട്ടികളാണ് കുട്ടികള്, അവരു വിചാരിച്ചതെന്തും നേടാനവർക്കാവും.കാരണം, അവർ പഠിക്കേണ്ടത് രക്ഷിതാക്കളുടെ ആവശ്യമാണല്ലോ, ഇന്ന്.
പഴയ ചങ്ങാതി മുകുന്ദൻ പറഞ്ഞതോർത്തുപോയി :
കോളേജില് പോകാനായി ബസ്സുകാശു ചോദിക്കാനായി അവൻ അച്ഛന്റെ അടുത്തെത്തി.അദ്ദേഹം കോലായയിലിരുന്നു പത്രം വായിക്കുകയാണ്, ആരെയും ശ്രദ്ധിക്കുന്നില്ല.സഹികെട്ട് അവൻ വിളിച്ചു,
അച്ഛാ
എന്താടാ?
ബസ്സിനു കൊടുക്കാൻ പൈസ വേണം.
അദ്ദേഹം എണീറ്റു നിന്നു.മുണ്ടിൻറെ, ഒരു ഭാഗം ഉയർത്തി, ടൌസറിന്റെ കീശയില് കൈയിട്ടു.പ്രതീക്ഷയോടെ നില്ക്കുന്ന മുകുന്ദനോട് അദ്ദേഹത്തിന്റെ ചോദ്യം:
എത്രയാടാ ?
മുകുന്ദൻ, തനിക്ക് ആവശ്യമുള്ള പണമെത്രയാണെന്നു പറഞ്ഞു.
അച്ഛനാകട്ടെ, കീശയില്നിന്നും പുറത്തെടുത്തതൊരു ബീഡിയായിരുന്നു.അത്,കടിച്ചുപിടിച്ചുകൊണ്ട്, പ്രതീക്ഷയറ്റുനില്ക്കുന്ന മുകുന്ദനോട് അദ്ദേഹം വീണ്ടും ചോദിച്ചു എടാ, നൂറുറുപ്പികക്ക്, ബസ്സുകാർ ചില്ലറ തര്വോ ?
മുകുന്ദന്റെ മനസ്സില് ലഡു പൊട്ടി.
തരും.
അച്ഛൻ ജുബ്ബപോലുള്ള കുപ്പായത്തിന്റെ ഉള്ളിലെ കീശയില് കൈയിട്ടു.പുറത്തെടുത്തതൊരു തീപ്പെട്ടിയായിരുന്നു.അതില് നിന്ന് ഒരു കൊള്ളിയെടുത്തുരച്ച്, ബീഡിക്കു തീ പറ്റിച്ചു.പിന്നെ ,ബീഡി, വായില് നി്ന്ന് രണ്ടു വിരലുകളുടെ ഇടയിലാക്കി സ്ഥാപിച്ച്, പുറത്തെടുത്തു.പുകയുടെ ഒരു ധാര മുകളിലേക്കു വിട്ടു.എന്നിട്ട് മുകുന്ദനോടു പറഞ്ഞു, "എടാ, ഇന്നെന്റെ കൈയില് പൈസയൊന്നും ഇല്ല.തേങ്ങേന്റെ പൈസ നാളെ കിട്ട്യാല് തരാം."
ഞാനിന്നെങ്ങനെയാ പോക്വാ ?
ഞ്ഞിന്ന് പോണ്ട !.
ആ വിധിക്കിനി അപ്പീലില്ലെന്ന് മുകുന്ദനറിയാം.അന്നു വൈകുന്നേരം തമ്മില് കണ്ടപ്പോളവൻ പറഞ്ഞു :
എന്നാപ്പിന്നെ, എന്നെ വെറുതെ കൊതിപ്പിക്കാണ്ട്, ഇല്ലാന്ന്, ആദ്യമേ പറഞ്ഞാപ്പോരേ അച്ഛന്. ഈ, അച്ഛന്മാരെല്ലാരും ഫാസിസ്റ്റുകളാ.തനി ഫാസിസ്റ്റ്.
അവനവൻറെ പിതാവിനെക്കുറിച്ച്, എല്ലാക്കാലത്തേയും കുട്ടികള് ഇങ്ങനെതന്നെയാവും ചിന്തിക്കുക, അല്ലേ ?!
Comments
Dogtor Mockery
Dogtor Mockery My village called him
Meesa Govindan...!
A Congress Man

With a Hitler Moustache...my father...!
I really loved him...!
Manage
· Reply · 11h
Dogtor Mockery
Dogtor Mockery In the middle stands
Dogtor mockery actor
Longtime passing baby...!
Manage
· Reply · 10h
Rajan KP
Rajan KP എത്ര മനോഹരമായി എഴുതുന്നു!
Manage
· Reply · 10m
Rajan KP
Rajan KP എത്ര മനോഹരമായി എഴുതുന്നു
Manage
· Reply · 10m
Bala Krishnan
Bala Krishnan നന്ദി സർ.
Manage

Wednesday 3 January 2018



·
കല്യാണക്കാര്യം
                                         ഇന്നൊരു സ്നേഹിതന്‍ തന്റെ മകന്റെ കല്യാണത്തിന് ക്ഷണിക്കാനെത്തിയിരുന്നു.കത്തു തുറന്നുനോക്കി.പേരുകേട്ടൊരു കല്യാണ മണ്ഡപത്തില്‍ വച്ചാണ് കല്യാണം.
    നിങ്ങള്‍ മുഹൂര്‍ത്തത്തിനു മുന്‍പേ അവിടെ എത്തിയാല്‍മതി. തലേന്ന് വീട്ടില്‍ പരിപാടിയൊന്നുമില്ല-അയാള്‍ പറഞ്ഞു.പറഞ്ഞത് നന്നായി.കാരണം, ഈയിടെ കല്യാണം രണ്ടുദിവസമായാണ് ആളുകള്‍ ആഘോഷിക്കുന്നത്.വിവാഹത്തലേന്ന് ഗംഭീര പരിപാടിയുണ്ടാവും.ആളുകളുമുണ്ടാവും.വിവാഹദിവസം ഒരുപക്ഷേ, ആളുകളുടെ എണ്ണം കുറയാനാണ് സാധ്യത.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വേറെ രക്ഷയൊന്നുമില്ലാത്തതുകൊണ്ട് കല്യാണദിവസവും ചെല്ലേണ്ടിവരും,അത്രമാത്രം. ഇതേതായാലും തലേന്ന് ചെല്ലേണ്ടതില്ലല്ലോ, ഞാന്‍ സുഹൃത്തിനു നന്ദിപറഞ്ഞു.
               എന്റെ കുട്ടിക്കാലത്തൊക്കെ കല്യാണത്തിന്റെ ഒരുക്കപ്പാടുകള്‍ മാസങ്ങള്‍ക്കുമുമ്പേ ആരംഭിക്കുമായിരുന്നു.വീടും പരിസരവും വൃത്തിയാക്കി പന്തലിടും. പന്തല്‍ ഓലകൊണ്ട് മേയും.ഈ ഓല, അയല്‍ക്കാരൊക്കെ കടംകൊടുക്കുന്നതാണ്.അന്ന് നാട്ടിന്‍പുറത്തെ എല്ലാവീടുകളും ഓലമേഞ്ഞതായിരിക്കും.അതുകൊണ്ടുതന്നെ, അതിനായി, ആളുകള്‍ വീടുകളില്‍ഓലമെടഞ്ഞ് ഉണക്കി,കെട്ടി സൂക്ഷിച്ചിരിക്കും.കല്യാണം കഴിഞ്ഞ് പന്തല്‍ അഴിക്കുമ്പോള്‍ ആ ഓല തിരികെ കൊടുത്താല്‍ മതിയാവും.ഇന്നത്തെപ്പോലെ സ്റ്റോണ്‍ലസ് അരിയൊന്നും അന്നില്ലാത്തതിനാല്‍, അരിയില്‍നിന്ന് കല്ലുപെറുക്കി ചേറിപ്പാറ്റിയെടുക്കല്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ടാവും. മുളക്, ഉണക്കി ഉരലിലിടിച്ചുപൊടിയാക്കല്‍, മഞ്ഞള്‍,മറ്റു സാമഗ്രികളെന്നുവേണ്ട, എല്ലാ സംഗതികളും തയ്യാറാക്കും. പ്രഥമനുവേണ്ടി ചെറുപയര്‍ വറുത്ത്, പലകയില്‍നിരത്തി, അതിന്റെ മോളിലൂടെ കുപ്പികളുരുട്ടി പരിപ്പുവേര്‍തിരിക്കും( ഈ ഉരുട്ടല്‍ വിദ്യ പോലീസുകാര്‍ക്ക് അങ്ങനെ കിട്ടിയതാവും)
                                      കല്യാണത്തിന്റെ രണ്ടുമൂന്നുദിവസംമുന്‍പ്, പന്തല്‍ അലങ്കരിക്കാനൊരുങ്ങും. ഈന്തിന്‍ പട്ടകളും, ആനപ്പനയുടെ പട്ടകളും ഇലഞ്ഞിമരത്തിന്റെ ഇലയോടുകൂടിയ ചില്ലകളും ഇതിനായി ഉപയോഗിക്കും. ഈ പരിപാടികളെല്ലാം ഒരു നാട്ടുമുഖ്യസ്ഥന്റെ നേതൃത്വത്തിലായിരിക്കും നടക്കുക.അയാള്‍ക്കന്ന് രാജപദവിയാണ്.എല്ലാകാര്യത്തിലും അയാളുടെ ശ്രദ്ധയെത്തും.കാര്യങ്ങള്‍ വേണ്ടരീതിയിലാവുന്നില്ലെങ്കില്‍ ആളുകളെ അയാള്‍ ശകാരിക്കുകപോലും ചെയ്യും.(അക്കാലത്ത് ആര്‍ക്കും അതില്‍ പരിഭവവുമുണ്ടായിരുന്നില്ല)
                                   മുറിച്ചുകൊണ്ടുവന്ന വാഴയില തുടച്ചുവൃത്തിയാക്കി എണ്ണി,കെട്ടുകളാക്കി വച്ചിരിക്കും.(ഇതില്‍നിന്ന്, ഭക്ഷണം കഴിച്ച ആളുകളുടെ എണ്ണം കൃത്യമായി ലഭിക്കും.)കല്യാണാവശ്യത്തിനായി കുട്ടനാടുകളെ വീടിന്റെ പിന്നില്‍ പറമ്പില്‍ കെട്ടിയിട്ടുണ്ടാകും.(ഞങ്ങള്‍ കുട്ടികള്‍, ആ ആടുകളുടെ സമീപം തന്നെയുണ്ടാകം. ഞങ്ങളുടെ നാട്ടില്‍ കല്യാണത്തിന് ഇറച്ചിയും മീനുമൊക്കെയുണ്ടാവും)
                                       കല്യാണത്തലേന്ന്, സമീപവീടുകളിലൊക്കെയുള്ള അമ്മികള്‍ കല്യാണവീടുകളിലെത്തിച്ചിരിക്കും.അയല്‍പക്കക്കാരായ സ്ത്രീകളാണ് രാത്രിയില്‍ തേങ്ങാ അരയ്ക്കുക.ചെറുബാല്യക്കാരായ ആണുങ്ങള്‍ തേങ്ങാ മത്സരിച്ച് ചിരവിക്കൊടുക്കും.തേങ്ങാ അരയ്ക്കുന്ന പെണ്ണുങ്ങള് നാടന്പാട്ടുകള് പാടി അന്തരീക്ഷം താളാത്മകമാക്കും.ആണുങ്ങളുടെ വകയായി പൂരക്കളിയോ കോല്ക്കളിയോ എന്തെങ്കിലുമുണ്ടാകും.ചിലരാകട്ടെ, ഇതിലൊന്നും ശ്രദ്ധിക്കാതെ ചീട്ടുകളിക്കുകയാവും.പെട്രോമാക്സിന്റെ വെളിച്ചം പന്തലിലെങ്ങും പകലൊരുക്കിയിരിക്കും.
                               സമപ്രായക്കാരായ കുട്ടികളൊത്തുകൂടി കഥപറഞ്ഞിരിക്കും.കഥ പലപ്പോഴും പ്രേതകഥയായിരിക്കും.കഥ തീരുമ്പോഴേക്കും അകലെയിരുന്ന കുട്ടികളടുത്തടുത്തെത്തിയിരിക്കും.പിന്നെയവർക്ക് ഒറ്റയ്ക്ക് മൂത്രമൊഴിക്കാന്പോകാന്പോലും പേടിയായിരിക്കും.ഹോ ...
                           കല്യാണദിവസം, വരന്റെ പാര്‍ട്ടി(ഞങ്ങളതിന് പെണ്ണ്വേടിക്കാര്‍-പെണ്ണു തേടിക്കാര്‍- എന്നാണ് പറയുക)അവര്‍ വരിവരിയായി നടന്നാണ് വരിക. കല്യാണവീട്ടിലവര്‍ കേറിവന്നാല്‍ കാലുകഴുകാനായി വലിയ വട്ടളങ്ങളില്‍ വെള്ളവും പാട്ടകളും ഒരുക്കിവച്ചതിനടുത്തേക്കാണ് പോവുക.കാലുകഴുകിയശേഷം,പന്തലിലേക്കും .പന്തലില്‍ പൂമാലകളൊക്കെ ഒരുക്കിവച്ചിട്ടുണ്ടാവും. അവിടെ വച്ച് അന്യോന്യം മാലയിട്ട്,വധൂവരന്മാര്‍ വിളക്ക് വലംവെക്കും.അപ്പോഴാണ് രസകരമായൊരു സംഭവം അരങ്ങേറുക. വരന്റെ അടുത്ത സുഹൃത്തുക്കള്‍ ഒരു മംഗലപത്രം ,ഗില്‍ട്ട്പൊടികൊണ്ട് അച്ചടിച്ച, സര്‍ട്ടിഫിക്കറ്റുപോലുള്ള ഒരു കടലാസ് നോക്കി ഉറക്കെ വായിക്കും. പഴയ പത്താംക്ലാസിലെ ഓട്ടോഗ്രാഫ് വാചകങ്ങള്‍പോലുള്ള വാചകങ്ങള്‍-ജീവിതത്തിന്റെ നവീനമായ ആകാശങ്ങളിലേക്ക് ഒരുമിച്ച് ചിറകടിച്ചുയരാനൊരുങ്ങുന്ന ഈ നവമിഥുനത്തിന്........എന്നമട്ടിലായിരിക്കും ഈ മംഗളാശംസകളുണ്ടാവുക. അതിന്റെ ഒരു കോപ്പികിട്ടാനായി കുട്ടികള്‍ മത്സരിക്കാറുണ്ടായിരുന്നു.(അഞ്ചോ ആറോ കോപ്പിമാത്രമേ അവരത് അച്ചടിക്കാറുള്ളൂ)
                                      ഭക്ഷണത്തിന് ഇന്നത്തപ്പോലെ മേശയും കസാരയുമൊന്നുമുണ്ടാവില്ല. നീളമുള്ള പുല്ലുപായകള്‍(പന്തിപ്പായ) പന്തലിലെ നിലത്ത് നീളത്തില്‍ വിരിച്ചതില്‍ ചമ്രംപടിഞ്ഞിരുന്നാണ് ആളുകള്‍ ഭക്ഷണംകഴിക്കുക(അതൊരു സാഹസം തന്നെയായിരുന്നു)പന്തലിലെ നിലം അടിച്ചൊതുക്കി ചാണകം തളിച്ച് മെഴുകിയതായിരിക്കും എന്നതിനാലൊരു വൃത്തികേടുമുണ്ടായിരുന്നില്ല
                      വിവാഹപ്പാര്‍ട്ടിക്ക് വാഹനമൊക്കെ ഉപയോഗിക്കാന്‍ തുടങ്ങിയ കാലത്തുതന്നെ, ഒരിക്കല്‍ ഞങ്ങള്‍ക്ക് പത്തിരുപത്തേഴുകിലോമീറ്റര്‍ നടക്കേണ്ടിവന്നതോര്‍മ്മവരുന്നു. ചങ്ങരംകുളത്തെ ബേബി മാസ്റ്റര്‍ എന്ന പുരുഷോത്തമന്‍ മാസ്റ്റരുടെ വിവാഹവേദി വടകര ലോകനാര്‍കാവിലായിരുന്നു.കല്യാണത്തിന്റെ തലേന്നായിരുന്നു, ഇന്ത്യയെമുഴുവന്‍ നടുക്കിയ ആ സംഭവമുണ്ടായത്.ശ്രീമതി ഇന്ദിരാഗാന്ധിയുടെ നേരെ ഒരാള്‍ വെടിയുതിര്‍ത്ത്, അവരെ കൊലപ്പെടുത്തി.അതിന്റെ പിറ്റേന്ന്, എങ്ങും ബന്ദായിരുന്നു. നിശ്ചയിച്ച കല്യാണം......ഒടുവില്‍ പാര്‍ട്ടി നടന്നുപോകാന്‍ തീരുമാനിച്ചു.ഞങ്ങള്‍ അതിരാവിലെതന്നെ റോഡിലൂടെ ലോകനാര്‍കാവിലേക്കു നടന്നു.(ചിലരുടെ കൈയില്‍ കത്തിച്ച ചൂട്ടുകളുണ്ടായിരുന്നു)
വിവാഹച്ചടങ്ങുകള്‍ കൃത്യസമയത്തുതന്നെ നടന്നു.അങ്ങനെയൊരു കാലം ........!