I'am walking,but please don't expect me to walk with you

Thursday 7 September 2023

(മറുപുറം മാധവേട്ടൻ കഥകള്-4)
സ്വാതന്ത്ര്യ സമരസേനാനി
ബാലകൃഷ്ണൻ മൊകേരി
ആഗസ്റ്റ് മാസം.
സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനെപ്പറ്റിയുള്ള ചര്ച്ചയായിരുന്നു.
പാരലൽ കോളേജായിരുന്നെങ്കിലും, യുറീക്ക കോളേജിൽ അത്തരം പരിപാടികളൊക്കെ നടത്തുമായിരുന്നു.
അതൊക്കെ തുടങ്ങിയത് ജയചന്ദ്രൻ മൊകേരി അദ്ധ്യാപകനായി വന്നതോടുകൂടിയായിരുന്നു.മൂപ്പരുടെ നേതൃത്വത്തിൽ കവിയരങ്ങുകളും സാഹിത്യകാരന്മാരെ പരിചയപ്പെടുത്തലും ചര്ച്ചാപരിപാടികളുമൊക്കെ ഇടയ്ക്കിടെ നടത്തുമായിരുന്നു.സമാന്തരവിദ്യാലയമാണെങ്കിലും, നമ്മുടെ കുട്ടികള്ക്കും ഈ സൗകര്യങ്ങള് വേണമെന്നായിരുന്നു ജയചന്ദ്രൻ പറഞ്ഞിരുന്നത്. അവിടെ നല്ലൊരു ലൈബ്രറിസൗകര്യമൊരുക്കിയതും അക്കാലത്തുതന്നെയായിരുന്നു.
നമുക്കീസ്വാതന്ത്ര്യദിനം ഗംഭീരമായി ആഘോഷിക്കണം , സ്റ്റാഫ് മീറ്റിംഗിൽ ജയചന്ദ്രൻ പറഞ്ഞു. പതാകവന്ദനം,ഒരു പ്രഭാഷണം, കുട്ടികളുടെ കലാപരിപാടികള്, പിന്നെയൊരു പായസവും
ആയിക്കോട്ടെ, ബാക്കിയുള്ളവരും പറഞ്ഞു.
നല്ലൊരു പായസംകുടിച്ചിട്ട് കാലമെത്രയായി ഗോപി ആത്മഗതംചെയ്തു.
പായസം വെക്കാൻ നമുക്കു കുഞ്ഞിക്കണ്ണേട്ടനെ ഏല്പിക്കാം, ശ്രീധരൻ മാഷ് സൂചിപ്പിച്ചു.
ഓര്ക്ക് തിരക്കായിരിക്കില്ലേ ? ആരോ ചോദിച്ചു.
എത്ര തിരക്കാണെങ്കിലും നമ്മളെ കുഞ്ഞിക്കണ്ണേട്ടൻ വിട്ടുകളയില്ല, ശ്രീധരൻ മാഷ് പറഞ്ഞു. അക്കാര്യം ഞാനേറ്റു. അരിപ്പായസമല്ലേ ?
അതു ശരിയായി. ഇനി പ്രഭാഷണത്തിന് ആരെയാ ? ജയരാജൻ ചോദിച്ചു.
സ്വാതന്ത്ര്യസമര സേനാനികളാരെങ്കിലുമായിരുന്നെങ്കിൽ, പതാക ഉയര്ത്തലും പ്രഭാഷണവും അവരെക്കൊണ്ട് ചെയ്യിക്കാം.,ഞാൻ പറഞ്ഞു.
അതിനാരെയാ ? ചര്ച്ച നീണ്ടു.
കഴിഞ്ഞവര്ഷം പതാക ഉയര്ത്തിയത്, സ്വാതന്ത്ര്യസമരസേനാനിയായിരുന്ന അമ്പുക്കുറുപ്പു മാഷല്ലേ ? ഒാറെ കിട്ടുമോ ? ദിനേശ്ബാബു ചോദിച്ചു.
അമ്പുക്കുറുപ്പുമാഷ് മരിച്ചിട്ട് മൂന്നുമാസമായി, പുറത്തുനിന്നാരോ പറഞ്ഞു.ഞങ്ങളെല്ലാരും തിരിഞ്ഞുനോക്കി, മാധവേട്ടൻ.
ഞങ്ങളുടെ ഇരിപ്പുകണ്ടിട്ടാകണം, മാധവേട്ടൻ ചോദിച്ചു, നിങ്ങളുടെ സ്റ്റാഫ് മീറ്റിംഗാണോ ? എന്നാൽ ഞാൻ പുറത്തിരിക്കാം.
വേണ്ട, മാധവേട്ടാ, ജയരാജൻ പറഞ്ഞു.ഇനിയിപ്പോ സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട സംഗതികളേ തീരുമാനിക്കാനുള്ളൂ, അതിന് മാധവേട്ടനിരിക്കുന്നതുകൊണ്ട് കുഴപ്പമില്ല.
ഓ, അതാണോ അമ്പുക്കുറുപ്പുമാഷെപ്പറ്റി അന്വേഷിച്ചത് ? ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് മാഷ് മരിച്ചുപോയത്.,മാധവേട്ടൻ പറഞ്ഞു.ഇനീപ്പോ, കുന്നുമ്മൽ ബ്ലോക്കുപരിധീൽത്തന്നെ ആരും ഇല്ലാന്നാതോന്നുന്നത്.
അതുശരിയാ.
ഹെഡ്മാഷന്മാര്ക്കെല്ലാംഅവരവരുടെ സ്കൂളിൽ പരിപാടി ഉണ്ടാവും,അവരെ കിട്ടില്ല.
പിന്നെ ആരാ ?
നമ്മളെന്തിനാ പുറത്തുള്ള ആളെനോക്കുന്നത്.നമ്മുടെ കവി മോഹൻദാസ് മൊകേരി സംസാരിച്ചാൽപോരേ ? രാജൻമാഷ് ചോദിച്ചു.
അതുവേണ്ട.മോഹൻദാസ് പറഞ്ഞു. നമ്മള് സ്ഥിരമായി കുട്ടികള്ക്ക് ക്ലാസെടുക്കുന്നതല്ലേ, പുറത്തുനിന്നുള്ള ആരെങ്കിലും മതി,അതാ നല്ലത്.
പപ്പുഡോക്ടര് വരുമോ ?
രാജൻമാഷാണ് ചോദിച്ചത്. ജനകീയനും,ജനപ്രിയനുമായ ഡോക്ടറാണ്.
ചോദിച്ചുനോക്കാം, ജയചന്ദ്രൻ പറഞ്ഞു.
കിട്ടിയില്ലെങ്കിലോ ? ഒരു പ്ലാൻ ബി വേണ്ടേ ?
ഓറ് വരൂല്ലെങ്കിൽ നമുക്ക് കവി ഭാസ്കരൻമാഷെ സമീപിച്ചുനോക്കാം.
അങ്ങനെ സ്റ്റാഫ് മീറ്റിംഗ് കഴിഞ്ഞു.ഞങ്ങള് അവിടെത്തന്നെയിരുന്നു സംഭാഷണം തുടര്ന്നു.
അമ്പുക്കുറുപ്പുമാഷെങ്ങനെയാ സ്വാതന്ത്ര്യസമരസേനാനിയായതെന്ന്
നിങ്ങള്ക്കറിയ്യോ ? മാധവേട്ടൻ ചോദിച്ചു.
അതെന്താ മാധവേട്ടാ ? വിദേശികളുടെ ക്രൂരതസഹിക്കവയ്യാതെ, ഉള്ളിലുണര്ന്ന സ്വാതന്ത്ര്യബോധത്തിന്റെ അഗ്നിപര്വ്വതം പൊട്ടിത്തറിച്ചാവില്ലേ ഓരോരുത്തരും സ്വാതന്ത്ര്യസമരത്തിലേക്ക് പ്രവേശിച്ചിട്ടുണ്ടാവുക ? അതിലെന്താണ് സംശ്യം ?--ശ്രീധരൻ മാഷാണ്.
എല്ലാരും എന്നു പറയേണ്ട. മാധവേട്ടൻ പറഞ്ഞു. ഭൂരിപക്ഷവും എന്നുപറയാം. അപൂര്വ്വം ചിലര് അങ്ങനെയായിരുന്നില്ല.
അധികാരമോഹംകൊണ്ടായിരുന്നോ ? അന്നതിന് അത്തരമൊരു ചുറ്റുപാട് ഇല്ലായിരുന്നല്ലോ മാധവേട്ടാ. -ശ്രീധരൻമാഷ് എതിര്ത്തു.
അധികാരമോഹംകൊണ്ടായിരുന്നെന്നു പറഞ്ഞില്ല. ഇതൊന്നുമായി ബന്ധപ്പെടാത്ത ചിലകാര്യങ്ങളും ആളുകളെ സമരത്തിലേക്കാനയിച്ചിട്ടുണ്ട്.നമ്മുടെ അമ്പുക്കുറുപ്പ് മാഷിന്റെ കാര്യംതന്നെ എടുത്തോളൂ, അദ്ദേഹം ഈ മേഖലയിലെത്തിച്ചേര്ന്നത് എങ്ങനയായിരുന്നു ?
എങ്ങനെയായിരുന്നു ? ചോദിച്ചത് ഞാനാണ്.
അമ്പുക്കുറുപ്പുമാഷ് ഒരു ഫ്യൂഡൽ തറവാട്ടിലെ പുതുതലമുറയായിരുന്നു അന്ന്.കാരണവര് അപ്പക്കുറുപ്പ് എല്ലാ ഫ്യൂഡൽ നാറിത്തരങ്ങളും ജന്മനാകിട്ടിയ ഒരു ദുഷ്ടനും. അയാളുടെ തറവാട്ടിലെ പുകമുറി കണ്ടിട്ടുണ്ടോ ? മാധവേട്ടൻ ചോദിച്ചു.
വാഴക്കുല പുകയിടാനുള്ള സംവിധാനമല്ലേ ? രാജൻമാഷാണ് ചോദിച്ചത്.
അല്ലല്ല. ശിക്ഷാമുറിയാണ്.അടിയാളരെ അനുസരണപഠിപ്പിക്കാനുള്ള ഒരു പരിപാടി. അനുസരണകാണിക്കാത്തവരെ ശിങ്കിടികള് പിടിച്ചുകൊണ്ടുവന്ന് ആ മുറിയിലിട്ട്, പുകയിടും. ശ്വാസവായുകിട്ടാതെ പലരും മരണപ്പെട്ടിട്ടുണ്ട്. കുറച്ചുനേരംകഴിഞ്ഞ് തുറക്കുമ്പോള്, ചിലരെങ്കിലും അവശരായി, മരിക്കാതെ ബാക്കിയുണ്ടാവും. ആ പീഢനം ഭയന്ന് ഒരുവിധമുള്ളവരാരും അപ്പക്കുറുപ്പിനെ ധിക്കരിക്കാൻ നില്ക്കില്ല. അതായിരുന്നു കാലം. കമ്മ്യൂണിസ്റ്റ് പാര്ട്ടി പ്രവര്ത്തനംതുടങ്ങുന്ന കാലമാണത്. ശത്രുക്കളെ, അവര് കമ്മ്യൂണിസ്റ്റ് കാരാണെന്നു പരാതിപ്പെട്ടാൽ, പോലീസുകാര് പിടിച്ചുകൊണ്ടുപോയി ഇഞ്ചപ്പരുവമാക്കും.അങ്ങനെ വാഴുന്ന അപ്പക്കുറുപ്പിന്റെ മരുമകനായിരുന്നു അമ്പുക്കുറുപ്പ് അയാളും ആ സ്വഭാവങ്ങളൊക്കെ പാരമ്പര്യമായിത്തന്നെ സ്വീകരിച്ചു. പക്ഷേ, അമ്മാവനുമായി അയാള്ക്ക് സ്വരച്ചേര്ച്ചയുണ്ടായിരുന്നില്ല. ഏതോ താണജാതിയിൽപ്പെട്ട സുന്ദരിയുമായി അമ്പുക്കുറുപ്പിന് ബന്ധമുണ്ടായിരുന്നു. ഇതറിഞ്ഞ കാരണവര്ക്ക് അത് സഹിക്കാൻപറ്റുന്നതായിരുന്നില്ല. പക്ഷേ, അമ്പുക്കുറുപ്പിന് അതൊന്നും പ്രശ്നമായിരുന്നില്ല. അയാള്ക്ക് ആ സ്ത്രീയോട് കാമമല്ലായിരുന്നു, പ്രേമംതന്നെയായിരുന്നു.
സ്വാതന്ത്ര്യസമരപ്രവര്ത്തനങ്ങള് വ്യാപിച്ചുകൊണ്ടിരിക്കുന്നകാലം. രാത്രിയായിരുന്നു സമരഭടന്മാര് പോസ്റ്ററെഴുതി ഒട്ടിക്കുകയുംമറ്റും ചെയ്യുക. അവരെ പിടിക്കാനായി ഹെഡ് കോൺസ്റ്റബിള് രൈരുനായരുടെ നേതൃത്വത്തിൽ പോലീസുകാരും രാത്രിസഞ്ചാരംതുടങ്ങിയിരുന്നു. ഒരുരാത്രി, ഒരുമണികഴിഞ്ഞുകാണും, അമ്പുക്കുറുപ്പ് കാമുകിയുടെ വീട്ടിൽനിന്ന് മടങ്ങിവരുമ്പോള്, പോലീസുകാരുടെ മുന്നിൽപ്പെട്ടു. രൈരുനായര്ക്ക് അമ്പുക്കുറുപ്പിനെ പരിചയമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ, അയാളെപിടികൂടി സ്റ്റേഷനിൽകൊണ്ടുപോകുകയും, കൈത്തരിപ്പ്തീര്ക്കുകയുംചെയ്തു.
പിറ്റേന്നാണ് അപ്പക്കുറുപ്പ് വിവരമറിഞ്ഞത്. അയാള്, രൈരുനായരെ തന്റെ വീട്ടിലേക്കുവിളിപ്പിച്ചു.
ഇവിടുത്തെ മരുമകനാണെന്നറിയില്ലായിരുന്നു-രൈരുനായര് പറഞ്ഞു. ഉടനെ വിടാം.
സാരമില്ല, അമ്പുക്കുറുപ്പ് പറഞ്ഞു.അവനെ വിടണ്ട. കുലംമുടിക്കാനുണ്ടായ സന്തതിയാണ്. അവനെ നേരെയാക്കാൻ നോക്കിയിട്ട് എനിക്കിതുവരെ കഴിഞ്ഞിട്ടില്ല. അതുകൊണ്ട്, നായരേ, അവനെ നന്നാക്കാനുള്ള അവസരമാണിത്. കുറച്ചുകാലം ജയിലിൽകിടക്കട്ടെ. അപ്പഴത്തേക്ക് ആ പെണ്ണിനേം കുടുംബത്തേം ഞാനീനാട്ടീന്നുതന്നെ ഒഴിവാക്കിയേക്കാം.
അതിനിപ്പോ, രൈരുനായര് പറഞ്ഞു, എന്തുവകുപ്പിലാ ചേര്ക്കുക ?
എടോ, കോൺഗ്രസ്സുകാരനാണെന്ന് ചേര്ത്തോ. അതിന് മറ്റേതിന്റത്ര നാണക്കേടില്ലാലോ.
അത്രവേണോ ? നായര് ചോദിച്ചു. സേലംജയിലിലാ കോൺഗ്രസ്സുകാരെ കൊണ്ടുപോകുന്നത്. ചുരുങ്ങീതൊരു രണ്ടുകൊല്ലം അവിടെ കിടക്കേണ്ടിവരും.
കിടക്കട്ടെടോ.അതുകഴിഞ്ഞ് വരുമ്പോഴേക്കും ഓൻ നന്നായിട്ടുണ്ടാവും.
എന്നാലങ്ങനെ ചെയ്യാം .ഞാനെന്നാല്,........നായര് തലചൊറിഞ്ഞു.
അതൊക്കെ തരാടോ, അപ്പക്കുറുപ്പ് അകത്തുപോയി, കുറച്ചു പണംകൊണ്ടുവന്ന് രൈരുനായര്ക്കുകൊടുത്തു.
സേലം ജയിലിൽ, കോൺഗ്രസ്സുകാരുടെകൂടെയായിരുന്നു അമ്പുക്കുറുപ്പിന്റെ സഹവാസം.അഞ്ചാറുമാസം കഴിയുമ്പോഴേക്കും അയാള്, ഒരു തികഞ്ഞ സ്വാതന്ത്ര്യസമരഭടനായിമാറിയിരുന്നു. രണ്ടുകൊല്ലംകഴിഞ്ഞ് തിരിച്ചുവന്ന അമ്പുക്കുറുപ്പ് സ്വാതന്ത്ര്യപ്രവര്ത്തനങ്ങളിൽ സജീവമായി. അതിനിടയിൽ ട്രെയിനിംഗ് കഴിച്ച് അദ്ധ്യാപകനുമായി.ആ ജയിൽവാസത്തിനുശേഷമാണ്, ശരിക്കുള്ള അമ്പുക്കുറുപ്പ്മാഷ് പിറക്കുന്നത്. തനി ഗാന്ധിയൻ.ഖദര്വസ്ത്രങ്ങള് മാത്രമേ പിന്നീടയാള്ഉപയോഗിച്ചിട്ടുള്ളൂ.
മാധവേട്ടൻ പറഞ്ഞുനിര്ത്തി.
ആദ്യകാലത്ത് എങ്ങനെയായിരുന്നെങ്കിലെന്താ, പിന്നീടദ്ദേഹം നൂറുശതമാനം സ്വാതന്ത്ര്യസമരപ്പോരാളിതന്നെയായി മാറിയില്ലേ ? പിന്നെന്താ പ്രശ്നം ? ഞാൻ ചോദിച്ചു.
ഒരു പ്രശ്നവുമില്ല, മാധവേട്ടൻ പറഞ്ഞു. പ്രായമായവര് പറയാറില്ലേ, എല്ലാം ഒരോ നിമിത്തങ്ങളാണെന്ന് ? അതുതന്നെയാണിതും എന്നുപറയാം.ആ ജയിൽജീവിതം നമ്മുടെനാട്ടിനൊരു സ്വാതന്ത്ര്യസമരഭടനെ തന്നു.
ചായകുടിക്കുമ്പോള്, ഞാൻ അമ്പുക്കുറുപ്പുമാഷെപ്പറ്റി ചിന്തിക്കുകയായിരുന്നു....
...............................................................................

 

No comments:

Post a Comment