I'am walking,but please don't expect me to walk with you

Thursday 7 September 2023

മറുപുറം മാധവേട്ടൻ 3
സ്കാനിംഗ്
പതിവുപോലെ, യുറീക്ക കോളജ്.
മഴക്കാറുമൂടിയ ആകാശം.
സായന്തനത്തിലേക്കിറങ്ങുന്ന പകൽ.
ഞങ്ങള് ഒരൊഴിഞ്ഞ ക്ലാസ്റൂമിലിരിക്കുന്നു.
പതിവുപോലെ മാധവേട്ടനുമുണ്ടായിരുന്നു.
ആളുകളുടെ പുറമേ കാണുന്നതല്ല, അവരുടെ ഉള്ളിൽനോക്കിയാൽ കാണുക-മാധവേട്ടൻ പറഞ്ഞു.
അതിനവരെ സ്കാൻചെയ്യേണ്ടിവരുമല്ലോ, ചിരിച്ചുകൊണ്ട് ശ്രീധരൻ മാഷ് പറഞ്ഞു.അയാളങ്ങനെയാണ്, ഏതു ഗൗരവമുള്ള ചര്ച്ചയായാലും ഇടപെട്ട് അന്തരീക്ഷത്തിന് ലാഘവം വരുത്തും.പെട്ടെന്നു കേള്വിക്കാര് ചിരിച്ചുപോയാലും,അയാള് പറഞ്ഞത് വളരെ ഗൗരവമുള്ള സംഗതിതന്നെയായിരുന്നുവെന്ന്, അല്പം ആലോചിക്കുമ്പോള് മനസ്സിലാവും.
അതെ, മാധവേട്ടനും ചിരിച്ചു.
പക്ഷേ, സ്കാനിംഗ് സെന്ററിൽ കൊണ്ടുപോകേണ്ടിവരില്ലെന്നുമാത്രം.
അതല്ലേ, ഈ ജ്ഞാനദൃഷ്ടി എന്നു പറയുന്നത് ? മലയാളമെടുക്കുന്ന രവിമാഷ് ചോദിച്ചു.പഴയ മുനിമാരൊക്കെ അതിന്റെ ആളുകളാണെന്ന് കേട്ടിട്ടുണ്ട്.
മുനിമാര്ക്ക് ജ്ഞാനദൃഷ്ടിയുണ്ടായിരുന്നുവെന്ന് പുരാണങ്ങളിൽ സൂചനയുണ്ട്,മാധവേട്ടൻ പറഞ്ഞു.പക്ഷേ, അല്പമൊന്ന് പരിശ്രമിച്ചാൽ നമുക്കെല്ലാം ആ കഴിവ് വളര്ത്തിയെടുക്കാൻ കഴിയും. കാര്യങ്ങളെ നമ്മുടെ അറിവിന്റേയും അനുഭവങ്ങളുടേയും സ്കാനറിൽവെച്ച് ശരിക്കൊന്നു വിശകലനംചെയ്താൽ, ആളുകളുടെ ഉള്ളുകാണാൻ നമുക്കും കഴിയും.
ഉദാഹരണം പറയൂ, ഞാൻ ഇടപെട്ടു.
അപ്പോഴാണ്, ഞങ്ങളുടെ കണക്കുമാഷ്, കെ.പി .ആര് കയറിവന്നത്. പതിവുപോലെ, ഏറെ ധൃതിയിൽത്തന്നെ.
കെ.പി.ആറിനെ സ്കാൻചെയ്യൂ മാധവേട്ടാ, ശ്രീധരൻമാഷ് പറഞ്ഞു.
എന്നെ ഒഴിവാക്കിയേക്കൂ, സംഗതി എന്തോ ഏടാകൂടമാണെന്ന് ഊഹിച്ച കെ.പി.ആര് പെട്ടെന്നു പറഞ്ഞു.ഇല്ലെങ്കിൽ, ഒന്നിനേയും വിടില്ല ഞാൻ, നല്ല കണക്കിനു തരും.
ഇല്ല മാഷേ, മാധവേട്ടൻ പറഞ്ഞു.നമുക്കെല്ലാം പരസ്പരം അറിയാവുന്നസ്ഥിതിക്ക് അതിലൊരു ത്രില്ലില്ല. മാഷ്, ധൈര്യായിട്ട് പോയ്ക്കോളു.
താഴെ റോഢിലൂടെ ഒരു ഭയങ്കരൻ നടന്നുവരുന്നുണ്ടായിരുന്നു. ഒരാറടിയോളം ഉയരവും, അതിനൊത്ത തണ്ടുംതടിയുമൊക്കെയുള്ള ഒരു കൊമ്പൻമീശക്കാരൻ. മീശയും കൃതാവും ഒരുമിച്ചൊന്നായി ഒഴുകുന്നു.മാര്ച്ചുചെയ്യുന്നതുപോലുള്ള നടത്തം. കാണുമ്പോള്തന്നെ പേടിയാവും.
അതാരാ ? മാധവേട്ടന് അയാളെ അറിയില്ലായിരുന്നു.
അത്, പട്ടാളം കുഞ്ഞാപ്പുവാണ്, രവിമാഷ് പറഞ്ഞു.
ഒരു സംഘര്ഷസ്ഥലത്ത് ഇയാളെ ഇറക്കിനിര്ത്തിയാൽ മതി,ആളുകള് ഓടിയൊളിച്ചോളും, ഞാൻ പറഞ്ഞു.ഒന്നുരണ്ടുതവണ അയാളാരോടോ സംസാരിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഭയങ്കര ഒച്ചയാ.
പട്ടാളം എന്റെ പെങ്ങളുടെ വീട്ടിനടുത്താ, രവിമാഷ് പറഞ്ഞു. മാധവേട്ടനറിയില്ലേ ?
ഇല്ല, മാധവേട്ടൻ പറഞ്ഞു. അങ്ങാടിയിലിങ്ങനെ കാണാറുണ്ട്, അത്രമാത്രം.
എന്നാൽ മാധവേട്ടാ, ആ പട്ടാളത്തെ ഒന്നു സ്കാൻചെയ്താട്ടെ, ശ്രീധരൻമാഷ് വിടാനുള്ള ഭാവമില്ലായിരുന്നു.
മാധവേട്ടൻ കുഞ്ഞാപ്പുവിനെ ശ്രദ്ധയോടെ നിരീക്ഷിക്കുകയായിരുന്നു.ചലനങ്ങളും, ഭാവഹാവാദികളുമെല്ലാം മാധവേട്ടൻ നിരീക്ഷിച്ചു.
കുഞ്ഞാപ്പുവിനെകാണുന്ന ആളുകളുടെ പ്രതികരണമായിരുന്നു എന്റെ ശ്രദ്ധയെ ആകര്ഷിച്ചത്.അത് നോക്കിയിരിക്കുക രസകരമായിരുന്നു.
ഏതാനും നിമിഷങ്ങളുടെ നിശ്ശബ്ദതയ്ക്കുശേഷം, മാധവേട്ടൻ പറഞ്ഞു, അയാളൊരു ഭീരുവാണ്! ആ ഭീരുത മറച്ചുവെക്കാനുള്ളവഴികളാണ് അയാളുടെ കപ്പടാമീശയും ഭാവഹാവാദികളുമെല്ലാം. ജന്മംകൊണ്ട് ലഭിച്ച രൂപവും ശബ്ദവും വളരെ തന്ത്രപൂര്വ്വം അയാളിതിനുപയോഗിക്കുകയാണ്. ഇങ്ങനെയുള്ളവരെ , ഇങ്ങനെനടക്കുന്നവരെ ,ശ്രദ്ധിച്ചുനോക്കിയാൽ ഒരുകാര്യം മനസ്സിലാവും. ഏതു കൊച്ചുകുട്ടിക്കുവേണമെങ്കിലും അവരെ പേടിപ്പിച്ചോടിക്കാനാവും !
മാധവേട്ടൻ പറഞ്ഞത്, സത്യമാണ്, രവിമാഷ് പറഞ്ഞു.
പത്രംകൊണ്ടുവരുന്നൊരു മെലിഞ്ഞ നാണുവിനെ കണ്ടിട്ടില്ലേ ? എലിമ്പൻ നാണുതന്നെ. അയാളാ കുഞ്ഞാപ്പുവിനെ പേടിപ്പിച്ചെന്ന് ഒരിക്കൽ പെങ്ങളുപറഞ്ഞിരുന്നു. ഞാനതു വിശ്വസിച്ചിരുന്നില്ല. എലിമ്പന്റെ തള്ളാകുമെന്നാ ഞാൻ പെങ്ങളോട് പറഞ്ഞത്.
അതെന്താ സംഭവം രവിമാഷേ ? ഞാൻ ചോദിച്ചു.
ഒരിക്കൽ നാണു സൈക്കിളോടിച്ചുപോവുമ്പോള്, പത്രം കുഞ്ഞാപ്പുവിന്റെ മുറ്റത്തേക്കെറിഞ്ഞത്, വെള്ളത്തിലാണത്രേ ചെന്നുവീണത്. കോലായയിലുണ്ടായിരുന്ന കുഞ്ഞാപ്പു ദേഷ്യംവന്ന്, നാണുവിന്റെനേരെ പാഞ്ഞത്രേ! നാണു സൈക്കിളുനിര്ത്തി, കുഞ്ഞാപ്പുവിന്റെ അടുത്തേക്കുചെന്നു.
അല്ല നായീന്റെ മോനേ, ഇന്റെ മിറ്റത്തെ വെള്ളം ഇല്ലാണ്ടാക്കണ്ടത് ഞാനാന്നോ, എന്താടാ ?
പിന്നെകണ്ടത്, വെള്ളത്തിൽവീണു നനഞ്ഞുവിറയ്ക്കുന്നൊരു പട്ടിക്കുഞ്ഞിനെപ്പോലെ, കുഞ്ഞാപ്പു നിന്നുവിറയ്ക്കുന്നതാണത്രേ !എനി ഞാൻ ശ്രദ്ധിക്കാം നാണൂ, സാരല്ല എന്നു പറഞ്ഞുകൊണ്ടയാള്, ആ നനഞ്ഞപത്രവുമെടുത്തുകൊണ്ട് കോലായയിലേക്കു കയറിപ്പോയത്രേ.!
പെങ്ങളിക്കഥ പറഞ്ഞിട്ട് ഞാനിതുവരെ വിശ്വസിച്ചിരുന്നില്ല, രവിമാഷ് പറഞ്ഞു.എന്നാലിപ്പോ, മാധവേട്ടൻെറ വിശകലനംകേട്ടപ്പോ, അതു ശരിതന്നെയാവാനാ സാധ്യതാന്നു മനസ്സിലായി.എന്തായാലും, മാധവേട്ടന്റെ സ്കാനിംഗ് ഉഷാറായിട്ടുണ്ട്.
ഞങ്ങളെല്ലാരും റോഡരികിൽനിന്ന് ആരോടോ വര്ത്തമാനം പറയുന്ന കുഞ്ഞാപ്പുവിനെത്തന്നെ നോക്കുകയായിരുന്നു.പാവം കുഞ്ഞാപ്പു !
എന്നാൽ, നമുക്കോരോ ചായകുടിച്ചാലോ ?
മാധവേട്ടൻ എണീറ്റു, കൂടെ ഞങ്ങളും!
********************************

 

No comments:

Post a Comment