I'am walking,but please don't expect me to walk with you

Thursday 4 April 2024

 


ആക്രി
(ചെറുകഥ)
രചന : ബാലകൃഷ്ണൻ മൊകേരി
മുറ്റത്തിന്റെ വടക്കേയറ്റത്ത് നിറയെ പൂത്തുനില്ക്കുന്ന വനമുല്ല. ചാരുകസേര അതിന്റെ ചുവട്ടിലിട്ട് ഇരിക്കുകയായിരുന്നു. യുദ്ധങ്ങളും ദുരിതങ്ങളും ചിന്തയിൽ അലമുറകളുയർത്തുന്നുണ്ടായിരുന്നു.
ഒരു കപ്പിൽ ചായയുമായി അവൾ അടുത്തു വന്നു.
" തണുത്തു പോകും മുമ്പേ കുടിച്ചോളൂ " അവൾ പറഞ്ഞു.
അവൾ തുടർന്നു " നോക്കൂ, ഈ കോളനിയിൽ തീരെ ഭംഗിയില്ലാത്ത വീട് നമ്മുടേതാണ് "
ഞാൻ വീടിനെ നോക്കി. വലിയ കുഴപ്പമൊന്നുമില്ല. പെയിന്റടിച്ചിട്ട് ഏറെയായി. ചുറ്റിലുമുള്ള വീടുകളെല്ലാം വർഷം തോറും പലതരം വർണ്ണങ്ങളാൽ അലങ്കരിക്കപ്പെടുമ്പോഴും , ഞങ്ങളുടെ വീടിന് കുമ്മായത്തിന്റെ വെളുപ്പു മാത്രം!
ഞാൻ അവളെ നോക്കി.
"നമുക്ക് ഇന്റീരിയർ മാറ്റി ചെയ്യിക്കണം. പെയിന്റടിക്കണം. ഒരേയൊരു മകളുടെ കല്യാണമല്ലേ വരുന്നത് , വീടാകെ പുതുക്കണം. ബന്ധുക്കളും കൂട്ടുകാരുമൊക്കെ വരില്ലേ? അവരെക്കൊണ്ട് , അയ്യേ അറു പഴഞ്ചൻ വീട് എന്നു പറയിക്കരുത്.
ശരിയാണ്. ചെയ്യിക്കാം , സമ്മതിച്ചു.
പിന്നെയെല്ലാം പെട്ടെന്നായിരുന്നു. ഒരു പാട് പണിക്കാർ വന്ന് , വീടിന്റെ സ്ട്രക്ച്ചറൊഴികെയുള്ളതെല്ലാം മാറ്റി. വീട്, പുതിയതായി. പോർച്ചിൽ കൂട്ടിയിട്ട പഴയ ഫർണിച്ചറും മറ്റു ഗൃഹോപകരണങ്ങളുമെല്ലാം പൊടി തട്ടി തുടക്കുകയായിരുന്ന എന്നോടവൾ പറഞ്ഞു.
"അതൊന്നും നമുക്കിനി വേണ്ട. പഴയതെ ല്ലാം എക്സ്ചേഞ്ചു ചെയ്ത് പുതിയതു വാങ്ങാം. "
ഞാൻ സമ്മതം മൂളി.
ഞാൻ വാങ്ങിക്കൂട്ടിയ അനേകം പുസ്തകങ്ങളും വാരികകളും പോർച്ചിന്റെ ഒരു ഭാഗത്തുണ്ടായിരുന്നു. അതെല്ലാം പൊടി തട്ടി വൃത്തിയാക്കണം. മുകൾ നിലയിലെ ഒരു മുറി ലൈബ്രറിയായി മാറ്റണം. അവിടെയിരുന്ന് വായിക്കുകയും എഴുതുകയുമൊക്കെ ആവാം.
ഞാൻ പുസ്തകങ്ങളെ നോക്കുന്നതു കണ്ടാവണം, അവൾ പറഞ്ഞു.
" അതെല്ലാം ആക്രിക്കാരനു കൊടുക്കാം. അതിനി ആർക്കും വേണ്ടല്ലോ. ആർക്കും വേണ്ടാത്തത് വെറുതെ കൂട്ടിയിട്ട് സ്ഥലം മുടക്കേണ്ടല്ലോ!"
പുസ്തകങ്ങൾ പുതിയ തലമുറയ്ക്ക് ഉപകാരമാവില്ലേ? അപൂർവ്വ പുസ്തകങ്ങളുണ്ടിതിൽ - ഞാൻ വാദിച്ചു.
"പുതിയ പിള്ളേരാരും അച്ചടിച്ച പുസ്തകം വായിക്കില്ല. അവർ വേണ്ട കാര്യങ്ങൾ ഇന്റർനെറ്റുവഴി ശേഖരിച്ചോളും. അതിനൊരു ഫോൺ മതിയല്ലോ. " അവൾ പറഞ്ഞു.
രാവിലെ തന്നെ ഞാൻ പൾപ്പായി മാറാൻ പോകുന്ന പുസ്തകങ്ങളുടെ അടുത്തെത്തി.
ചാരുകസേര അടുത്തിട്ട്, ചുമ്മാ അതിലിരുന്നു. എത്ര വിഷമിച്ചു നേടിയ പുസ്തകങ്ങളാണ്. മുമ്പ്, ലൈബ്രറികൾ തോറും ബുദ്ധിമുട്ടി നടന്നു ചെന്ന് വായിക്കുമായിരുന്നു. ജോലികിട്ടിയപ്പോൾ, പ്രിയപ്പെട്ട പുസ്തകങ്ങൾ വാങ്ങിക്കൂട്ടുകയായിരുന്നു. അവയിനി,
പൾപ്പാകുകയാണ്.
വിഷമം തോന്നി.
അവിടെയിരുന്ന് മയങ്ങിപ്പോയിരിക്കണം , കസേരയും ഞാനും ഇളകും പോലെ അനുഭവപ്പെട്ടാണ് കണ്ണുതുറന്നത്. ഞെട്ടിപ്പോയി ! ഞാനും കസേരയോടൊപ്പം ഏതോ വണ്ടിയിലാണ് ! ചുറ്റും നോക്കി. അതാ, എന്റെ പുസ്തകങ്ങളും വാരികകളും !
ങേ? ഞാനും ആക്രിക്കാരന്റെ വണ്ടിയിലാണോ?
എനിക്ക് , ആലോചനാ ശക്തി നഷ്ടപ്പെടുന്നതുപോലെ തോന്നി !

No comments:

Post a Comment