I'am walking,but please don't expect me to walk with you

Saturday, 16 October 2021

ഒരു
അലുമ്നിക്കാലത്ത്
-ബാലകൃഷ്ണൻ മൊകേരി

 ഏറെനാൾ വാട്സപ്പ് ഗ്രൂപ്പായി സജീവമായതിനുശേഷമാണ് ഞങ്ങൾ ഒരിടത്ത് ഒരുമിച്ചുചേർന്ന് ഓർമ്മപുതുക്കാൻ തീരുമാനിച്ചത്. ഗ്രൂപ്പിലൊരാളായ ദിനേശൻ വക്കീലിന്റെ കൺവെൻഷൻ സെന്ററിൽവെച്ച് ഒരു കൂടിച്ചേരലും ,ഓർമ്മപുതുക്കലും,ഫോട്ടോഎടുക്കലും ഭക്ഷണവും-അങ്ങനെയാണ് കുഞ്ഞിരാമനും ജയകൃഷ്ണനും പറഞ്ഞത്.
 വാട്സപ്പിൽ ഫോട്ടോകളൊക്കെ കണ്ടിരുന്നെങ്കിലും,നേരിട്ട്തിരിച്ചറിയൽ ബുദ്ധിമുട്ടുതന്നെയായിരുന്നു.ആരും പഴയരൂപത്തിലല്ലായിരുന്നു. അന്ന് മുടിനീട്ടിവളര്‍ത്തിയവർക്ക് കഷണ്ടിയുടെ അലങ്കാരം കൈവന്നിട്ടുണ്ട്.സ്ലിംബ്യൂട്ടികൾ തടിച്ചികളായി!,മിണ്ടാപ്രാണികൾക്ക് ശബ്ദം കിട്ടിയിട്ടുണ്ട്.പൊതുവായി എല്ലാർക്കും നരകയറിയിട്ടുണ്ടായിരുന്നു.വിവിധതസ്തികകളിൽ ജോലിചെയ്ത്,കുടുബം ഭദ്രമാക്കിയവരാണ് എല്ലാരുമെന്നുപറയാം.
 കോൺഫറൻസുഹാളിൽ കുഞ്ഞിരാമനാണ് തുടങ്ങിയത്.
നമ്മളോരോരുത്തരായി സ്വയം പരിചയപ്പെടുത്താം, അയാൾ പറഞ്ഞു.കൂട്ടായ്മയ്ക്കുവേണ്ടി ഏറെ ആഗ്രഹിച്ച ജയകൃഷ്ണൻ സന്തോഷലഹരിയിലായിരുന്നു, അതാണ് നല്ലത്, അയാൾ പറഞ്ഞു.
 ആരുതുടങ്ങുമെന്ന ചെറിയൊരങ്കലാപ്പ്.പെട്ടെന്ന്, ഉയരംകുറഞ്ഞ ഒരാൾ എണീറ്റ് മൈക്കിനടുത്തെത്തി.
ഞാൻ തുടങ്ങാം, അയാൾ ചിരിച്ചു.ആ ചിരി കണ്ടപ്പോൾ, നല്ല പരിചയംതോന്നി. പക്ഷേ, ആളെ ആർക്കും ഓർമ്മകിട്ടുന്നില്ല.
അയാൾപറഞ്ഞു- എനിക്കെല്ലാരേം ഓർമ്മയുണ്ട്,ഞാൻ പരിചയപ്പെടുത്താം.അതുകഴിഞ്ഞ് നിങ്ങൾ പറഞ്ഞോളൂ, അയാൾ തുടർന്നു,
ഇത് ജയകൃഷ്ണൻ ,ജോയന്റ് ആർടിഓ ആയി വിരമിച്ച മൂപ്പരിപ്പോൾ വിദേശയാത്രകഴിഞ്ഞ് എത്തിയതേയുള്ളൂ.അപ്പുറത്ത്,നമ്മുടെ കുഞ്ഞിരാമൻ. ഈ പരിപാടിക്കുവേണ്ടി, ഏറെ ബുദ്ധിമുട്ടി,ഡാറ്റ കളക്റ്റുചെയ്തത് അയാളാണ്.ഇപ്പോള്‍, ആളൊരു ബുദ്ധമതക്കാരനാണ്. ഇവരെയൊക്കെ എല്ലാർക്കും അറിയാമല്ലോ.
ഞങ്ങൾ തലകുലുക്കി.അയാൾ തുടർന്നു
 അപ്പുറത്തിരിക്കുന്നത്, എം.എൻ പത്മനാഭനാണ്. നമ്മുടെ സെന്റോഫ്ദിവസം, കരയുന്നൂപുഴ പാടി എല്ലാരേയും കരയിച്ച പാട്ടുകാരൻ പത്മനാഭന്റെ അടുത്ത്, കണ്ണടവെച്ചിരിക്കുന്ന വെളുത്തമുടിക്കാരനെ ഒന്നു സൂക്ഷിച്ചുനോക്കൂ, അത് നമ്മുടെ കുട്ടിക്കൃഷ്ണനാണ്. രണ്ടുപേരും ഹിസ്റ്ററിപ്രഫസർമാരായി വിരമിച്ചവരാണ്. ആ മുടിമുഴുവൻ നരച്ച് കുമ്പചാടിയ എക്സിക്യൂട്ടീവ്, നമ്മുടെ പഴയ സത്യനാണ്. നക്സലാശയക്കാരനായിരുന്ന ആ സുന്ദരനെ ഓർക്കുന്നില്ലേ ? ഒരാത്മാവും രണ്ടുശരീരവുമായി നടന്നിരുന്ന രാഷ്ട്രീയക്കാരെ മറന്നോ, നമ്മുടെ ഗോപാലനും, അശോകനുമാണ്, രണ്ടുപേർക്കും മാറ്റങ്ങളുണ്ടെങ്കിലും തിരിച്ചറിയാൻ ബുദ്ധിമുട്ടില്ല.
 അപ്പുറത്തിരിക്കുന്ന കണ്ണടക്കാരി ഇന്ദിരയാണ്. ഡിഗ്രി ഫൈനലിയറിൽത്തന്നെ മൂപ്പത്തിയുടെ കല്യാണം കഴിഞ്ഞിരുന്നു. ഇപ്പുറത്ത് തലയുയർത്തിയിരിക്കുന്ന ഗൗരവക്കാരി സുധയാണ്. സുധ അന്നേ അങ്ങനെതന്നെയായിരുന്നു.
 ഇങ്ങനെ ഓരോരുത്തരേയും സൂചിപ്പിച്ചുകൊണ്ട്,പഴയകാര്യങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ട് അയാൾ തുടരുകയായിരുന്നു. അയാളാരെന്നതായിരുന്നു, ഞങ്ങളുടെ സംശയം.
ഇവൻ ബാലകൃഷ്ണനല്ലേ, നമ്മുടെ മൊകേരിക്കാരൻ ? സോമൻ ജയദേവനോടു ചോദിച്ചു. എനിക്കും അതന്യാ തോന്നുന്നത്, ജയദേവൻ പറഞ്ഞു.അതുകേട്ട് അടുത്തിരിക്കുന്ന പുതുപ്പണത്തുകാരൻ പത്മനാഭൻ, കുഞ്ഞിരാമനടുത്തിരിക്കുന്ന  ഒരാളെ ചൂണ്ടിക്കാണിച്ചുകൊണ്ടു പറഞ്ഞു, അതാണ് ബാലകൃഷ്ണൻ, മൊകേരിക്കാരൻ.കുട്ടോത്തുള്ള ബാലകൃഷ്ണൻ ഇന്നു വന്നിട്ടില്ല.
ഹംസ പറഞ്ഞു, ഇവൻ കോമേഴ്സിലുള്ള അപ്പുക്കുട്ടനല്ലേ ?
അനിൽകുമാർ തിരുത്തി, ഹേയ്, ഇത്, നമ്മുടെ  അച്ചുവേട്ടന്റെ ചായക്കടയിലെ സപ്ലയർകുമാരനാണ്. അയാളെന്തിനാ, നമ്മുടെ പരിപാടിക്കു വന്നത് ?
ഇതു കേട്ടുകൊണ്ടിരുന്ന മോഹൻദാസ് പറഞ്ഞു, ഹേയ്, ഇവൻ നമ്മുടെ കോളേജിലല്ല പഠിച്ചത്, മാഹികോളേജിലാണ്. നമ്മുടെ കലാപരിപാടികൾ നടക്കുമ്പോൾ, അവൻ ഇവിടെ വരാറുണ്ട്, ഞാനോർക്കുന്നു, അനന്തൻ ന്നാ പേര്.
ഇത് അനന്തനൊന്നുമല്ല, കനകരാജ് പറഞ്ഞു,ഇവനാണ്, അന്നൊരു സമരദിവസം,ആൽഫ്രഡിനെ കുത്തിക്കൊന്ന് ഓടിമറഞ്ഞത്. വിൽഫ്രഡ് ആന്റണി. ജയിലിലായിരുന്നു,ജീവപര്യന്തംകഴിഞ്ഞ് ഇറങ്ങിയതാ.
രാജൻ പറഞ്ഞു, നമ്മുടെ ക്ലാസിലല്ലായിരുന്നല്ലോ, വിൽഫ്രഡ്, അവൻ മാത്സിലല്ലായിരുന്നോ? അവനെന്തിനാ, നമ്മള്‍ ഹിസ്റ്ററിക്കാരുടെ യോഗത്തിനു വന്നത് ?
 ഞങ്ങളിങ്ങനെ സംസാരിക്കുന്നതിനിടയ്ക്ക്, അവൻ എല്ലാരേയും പരിചയപ്പെടുത്തിക്കഴിഞ്ഞിരുന്നു. ഇന്ന് എത്തിച്ചേരാനാവാത്തവരേയും, മരിച്ചുപോയവരേയുമെല്ലാം അയാൾ ഓർത്തുപറഞ്ഞു. തുടർന്നയാൾ, ഒരുനിമിഷം നിശ്ശബ്ദനായി.
 ഇനി, ഞാൻ ആരെന്നു പറയാം,അയാൾ തുടർന്നു.എല്ലാവരും ആകാംക്ഷയോടെ അയാളെ നോക്കി,ആരാണീ കക്ഷി ? എന്തൊരോർമ്മശക്തിയാണീയാൾക്ക്. ഭയങ്കരം.
എല്ലാരേയും എനിക്കറിയാം, അയാൾ പറഞ്ഞു. പക്ഷേ, ഞാനാരാണെന്നതുമാത്രം എനിക്കോർത്തെടുക്കാനാവുന്നില്ല. ഒരുപാടുകാലമായി, അതന്വേഷിക്കുകയാണ് ഞാൻ. നിങ്ങളിലാർക്കെങ്കിലും എന്നെ അറിയുമെങ്കിൽ, ദയവായി പറഞ്ഞുതരൂ,
അയാളുടെ തൊണ്ടയിടറുന്നുണ്ടായിരുന്നു.
അയാൾ അടുത്തുള്ളൊരു കസേരയിൽ തളർന്നിരിക്കുന്നതു കണ്ട്, ഞങ്ങൾ അമ്പരക്കുകയായിരുന്നു!
*******************************************************************

Monday, 20 September 2021

മണ്ടൻ കുട്ടൻ
-ബാലകൃഷ്ണൻ മൊകേരി
കുട്ടൻ നട്ടൊരു ചെടിയിൽനിറയേ
കുഞ്ഞുസുമങ്ങള് വിരിഞ്ഞൂ,
പൂവുകളവയോ കായകളായി-
പ്പതിയേ മാറുകയായീ,
പച്ചനിറത്തിൽ ചെടിയിൽനിറയെ
കൊച്ചുഫലങ്ങള് നിറഞ്ഞൂ,
കായകള് വേഗം ചോന്നുപഴുക്കാൻ
കാവൽനിന്നൂ കൊതിയൻ !
പച്ചനിറം പോ,യവയിൽ നിറയെ-
ച്ചോപ്പു പടര്ന്നുകഴിഞ്ഞൂ !
പറവകള് വന്നൂ,തീനുതുടങ്ങീ,
പലവുരുകണ്ടൂ കുട്ടൻ
ചെടിയുടെചാരത്തോടിയണഞ്ഞൂ,
ചോന്ന പഴങ്ങള് പറിച്ചൂ,
കൊതിയോടവനതു വായിൽവച്ചൂ,
ചതിയതുപറ്റീ, പാവം!
വായെരിയുന്നൂ, കുട്ടനു കൺകളു ,-
മവനുടെ കൈകള് പോലും !
പക്ഷികള് തിന്നുന്നതുകണ്ടിട്ടവ-
നൊരു മുളകത്രേ തിന്നൂ !
എരിപൊരികേറി , വളപ്പിൽക്കൂടി-
പ്പായുകയാണത ,മണ്ടൻ !
............................................

Thursday, 2 September 2021

 

വൈപരീത്യം (കഥ)
ബാലകൃഷ്ണൻ മൊകേരി
ഭക്ഷ്യപേയാദികള് വെടിപ്പായി കഴിഞ്ഞ് യോഗാസനംപൂണ്ട ഗുരുവിനെ മയിൽപ്പീലിയാൽ വീശുകയായിരുന്നു ശിഷ്യൻ.അയാള്, ഇപ്രകാരം ചോദിച്ചു,
: ഇവന്റെ ഒരു സംശയമുണര്ത്തട്ടെയോ സ്വാമിൻ ?
നെറുകയിൽനിന്ന് കൃഷ്ണമണിയിണകളെ കൺകളിലേക്ക് തിരിച്ചുകൊണ്ടുവന്ന്, വാത്സല്യത്തോടെ ശിഷ്യനെനോക്കിയശേഷം, ചോദിച്ചോളൂ എന്ന മുദ്രകാണിച്ചു ഗുരു.
ശിഷ്യൻ ചോദിച്ചു :
രാജഭരണത്തിനെതിരെ സായുധകലാപംനടത്തിയല്ലേ വിപ്ലവകാരികള് ജനാധിപത്യം കൊണ്ടുവന്നത് ?
ഗുരു മന്ദഹാസത്തോടെ മൊഴിഞ്ഞു:
അപ്രകാരമാണ് ചരിത്രം സൂചനതരുന്നത്.
ശിഷ്യൻ : രാജഭരണത്തിന്റെ സകലമാന ഫാസിസ്റ്റ് പ്രവണതകളേയും എതിര്ത്തവരല്ലേ അവര്?
ഗുരു : ആണെന്നതിന് തെളിവുകളുണ്ട്.
ശിഷ്യൻ : എന്നിട്ടുമെന്താണ് ഗുരോ,ഈ ജനകീയ വിപ്ലവകാരികള് രാജകീയസുഖഭോഗങ്ങള്ക്കായി മത്സരിക്കുന്നത്? എന്തുകൊണ്ടാണവര് ആളുകള്ക്ക് പേരിന്റെകുടെ രാജകുമാരൻ,രാജകുമാരി,റാണി മുതയായ വിശേഷണങ്ങള് ചാര്ത്തിക്കൊടുക്കുന്നത് ? ആ വിളിപ്പേരുകളിലവര് അഭിരമിക്കുന്നത് ?
ഗുരു : ച്ചാൽ? വിശദമാക്കൂ
ശിഷ്യൻ : ക്രീസിലെ രാജകുമാരൻ, നര്ത്തനറാണി മുതലായ.....
ഗുരു : (മന്ദഹസിക്കുന്നു) തങ്ങള് ആരാധിക്കുന്നവരുടെ സവിശേഷതകള് അനുകരിക്കാനുള്ള പ്രവണതപോലെതന്നെ,ശത്രുക്കളെയും, നിരന്തരം ഓര്ക്കാനും അവരുടെ പ്രത്യകതകളിൽ തനിക്ക് അനുകൂലനംനേടാനുമുള്ള ഒരു ഗുപ്തവൈഭവംകൂടി ആളുകളിൽ പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇതാണ് ആ വൈപരീത്യത്തിന് ഹേതുവായിരിക്കുന്നത്.
ഇത്രയുംപറഞ്ഞാറെ, ഗുരു യോഗനിദ്രയിലമരുകയും,ഗുരുവിന്റെ വിശദീകരണംകേട്ട ശിഷ്യൻ, മയിൽപ്പീലിവിശറികൊണ്ട് ഗുരുവിനെ വീണ്ടും വീശുവാനാരംഭിക്കയും ചെയ്തു.
................................................................

Tuesday, 20 July 2021

 

*ബാലൻ വിളിക്കുന്നു (ബാലൻ തളിയിലിന്)
ബാലകൃഷ്ണൻ മൊകേരി
ഏതോ വിദൂരമാം ഭൂതകാലത്തിന്റെ-
യാറിത്തണുത്തു,മറന്നലോകം,
എന്തെന്തൊരദ്ഭുതം, വീണ്ടും സജീവമാ-
യന്തരംഗത്തിൽ നിറന്നുവന്നൂ!
ഒന്നിച്ചുകുത്തിയിരുന്നുമിനുക്കിയ
പൊന്നിൻകിനാക്കള് ചിറകടിച്ചൂ!
പുസ്തകത്താളിൻമണം,ഗുരുഭൂതര്ത-
ന്നസ്തമിക്കാത്ത മൊഴിവെളിച്ചം!
കൊച്ചുപിണക്കം,പിടിവാശി,പിന്നെയാ
സ്വച്ഛമാം ചങ്ങാത്തവര്ഷബിന്ദു,
പാതിയുംപുല്ലുമുളയ്ക്കാ,വിശാലമാം
മൈതാനമൊന്നിൻ കളിയരങ്ങം,
ആരോകുറിച്ച തിരക്കഥയെന്നപോ-
ലോരോമൂഹൂര്ത്തമായ് വന്നുചേര്ന്നൂ!
എല്ലാമൊരുവെറും ഫോൺവിളിയാലവൻ
ബാലൻ, മനസ്സിൽ തുറന്നുവെച്ചൂ!
ചപ്പുചവറുകള്,മാറാലയൊക്കെയു-
മപ്പാടെ മൂടിക്കിടന്നലോകം,
നിന്റെയാ ശബ്ദത്തിലുടെത്തെളിയുന്നു,
എന്റെ ചങ്ങാതീ,നിനക്കു സ്നേഹം!
...................................................
****************************************************************
(വട്ടോളി നാഷനൽ ഹയര്സെക്കന്ററിസ്കൂളിൽ പഠിച്ച
ബാല്യം ഏറെ അകലെയാണ്. പലതും വിസ്മൃതിയിലായി
പക്ഷേ, ഇന്നലെ പഴയ സഹപാഠി, ശ്രീ. ബാലൻ തളിയിൽ
വിളിക്കുകയും, നമ്മുടെ ക്ലാസിന്റെ ഒരു കൂട്ടായ്മ രൂപീകരിക്കു
ന്നുണ്ട്, എന്നു പറയുകയും ചെയ്തു. അങ്ങനെ, മനസ്സിൽ തെളിഞ്ഞു
വന്ന ഈ ഹൈസ്കൂളോര്മ്മകള്,
ബാലൻ തളിയിലിനും,ഓര്മ്മകളുടെ
ഗൃഹാതുരത്വത്തിൽ മുഴുകുന്ന എല്ലാക്കാലത്തേയും
സഹപാഠിക്കൂട്ടായ്മകള്ക്കും സമര്പ്പിക്കുന്നു.)
******************************************************************

 

കടൽകാണൽ*
(*ചെറുപ്പത്തിൽ, എന്നെയും ഏട്ടനേയും
കടൽകാണിക്കാൻ കൊണ്ടുപോയ അച്ഛന്)
ബാലകൃഷ്ണൻ മൊകേരി
കടലെന്നുകേട്ട് കാണാൻകൊതിച്ച
കുഞ്ഞുചെറുക്കനോടൊത്ത്
അച്ഛൻ
ബസ്സിൽ കേറുകയും,
ഏതോ സ്റ്റോപ്പിലിറക്കി
മുന്നോട്ടുതന്നെ നടത്തുകയും
പരണ്ടക്കാടിന്റെ നിഗൂഢതയിലേക്ക്
കുതിച്ചുപായുന്നൊരു
നീരൊഴുക്കുകാണിച്ച്,
കടലുകാണെന്നു പറകയുംചെയ്തു!
കിനാവിലെ കടലും
മുന്നിലെ നീരൊഴുക്കും ഒന്നല്ലെന്നും,
അതു കടലല്ലെന്നും
ചെറുക്കൻ കണ്ണുനിറച്ചപ്പോള്,
അച്ഛനവനെ ചേര്ത്തുപിടിച്ച്,
എല്ലാ വെള്ളത്തുള്ളിയും
കടലുതന്നെയെന്നും,
ആഴത്തിലും പരപ്പിലുമുള്ള മാറ്റം
കാലത്തിന്റേതെന്നും
സമാധാനിപ്പിച്ചു.
പിന്നെ ഇങ്ങനെ പറഞ്ഞു :
ഈ നീരൊഴുക്കിന്,
ഏറെ ദുരനുഭവങ്ങളുടെ ഉപ്പുകേറുമ്പോള്,
പ്രതികരണങ്ങളുടെ
ഇടമുറിയാത്ത തിരയിളകുമ്പോള്,
ഉള്ളിൽ അസംഖ്യം ജലജീവികളുടെ,
തമ്മിൽവിഴുങ്ങുന്ന ചിന്തകള് പുളയ്ക്കുമ്പോള്,
മകനേ,
എല്ലാ നീര്ച്ചാലുകളും കടലാവുന്നു!
അന്നാ ചെറുക്കന്റെ കണ്ണിൽ
നീരൂറിയിരുന്നെങ്കിലും,
ഇന്നവനറിയുന്നൂ,
എല്ലാ ജലകണങ്ങളും
കടലിന്റെ അശാന്തമായ
ആത്മാവുപേറുന്നവരാണ് !
.............................................

Wednesday, 14 July 2021

 

(ആയെന്താപ്പാ, എനക്കും പറ്റൂലേ ?
ഞാന്നോക്ക്മ്പം നാടതാ ഓടടാഓട്ടംതന്നെ
ഞാനും ഓടി,
നടുവേ...!)
അമൃതം
-ബാലകൃഷ്ണൻ മൊകേരി
രാവിലെത്തന്നെ ബാല്യകാലസഖി
അനുരാഗത്തിന്റെ ദിനങ്ങളുടെ ഓര്മ്മയിൽ
കട്ടൻചായതന്നു.
പ്രാതലിന്,
സ്ഥലത്തെപ്രധാനദിവ്യന്റെ കടയിൽനിന്ന്
ഇലയടയും,
പാത്തുമ്മാന്റെ ആടിന്റെ പാലൊഴിച്ച
അസ്സല് ചായയും കഴിച്ചു,
ഉച്ചയ്ക്ക്,
മാന്ത്രികപ്പൂച്ചബിരിയാണിയും
ഫ്രൈചെയ്ത പ്രേംപാറ്റയും മൂക്കുമുട്ടെ!
മയങ്ങിയുണര്ന്ന സന്ധ്യയ്ക്ക്
മുച്ചീട്ടുകളിക്കാരന്റെ മകള്
വെല്ലക്കാപ്പിയിട്ടുതന്നു!
കഥാബീജത്തിന്റെ മിക്സ്ചര് കൊറിക്കാൻ
ആനവാരിയും പൊൻകുരിശും കൂട്ടുവന്നു
മതിലുകളിൽ ചാരിനിന്ന്,
രണ്ടുപെഗ് പ്രേമലേഖനം സേവിച്ചു,
നേരും നുണയും പറഞ്ഞ്
നേരംപോയതറിഞ്ഞില്ല.
അത്താഴത്തിന്,
അനര്ഘനിമിഷത്തിന്റെ
ലേശം കുത്തരിക്കഞ്ഞി.
ഒടുവിൽ ഉറക്കറയുടെ
നീലവെളിച്ചത്തിൽ
ശിങ്കിടിമുങ്കന്റെ
അസഹ്യമായ കൂര്ക്കം!
ആകപ്പാടെ
മടുത്തുപോയി ചങ്ങാതീ !
അമൃതാകിലും
ഏറെ ചെലുത്തിയാൽ
ചെടിച്ചുപോകില്ലേ ആരും ?
................................

Wednesday, 30 June 2021

 

 

 

കവിതാചരിത്രം

ബാലകൃഷ്ണൻ മൊകേരി


മദ്യശാലതൻമുന്നിലെ ക്യൂവിനു

ദൈര്‍ഘ്യമേറിയെന്തിന്നു പുലരിയിൽ?

നൂറുനൂറു കവികള്‍വന്നിങ്ങനെ

ദൂരമൊക്കെയും ദീക്ഷിച്ചുനില്ക്കയോ !

(താനെഴുതും കവിതയിൽ,സര്‍വ്വവും

തച്ചുടക്കുമരാജകവാദികള്‍,

എത്രകൃത്യമായ് ശ്രദ്ധിപ്പു,മുന്നിലും

പിന്നിലും,വിട്ടുവിട്ടുനിന്നീടുവാൻ!)

കാര്യമെന്താണ് ?പോയിതല്ലോ വിഷു,

വന്നുചേര്‍ന്നീലിതോണവുമിപ്പൊഴേ,

പിന്നെയെന്തേ വിശേഷം ? പറയുന്നു,

മുന്നിലെപ്പുതു,കാവ്യശിരോമണി!

"ദൂരെയാരോ രചനതുടങ്ങിപോൽ,

കേരളത്തിൻ പുതുകവിതയ്ക്കൊരു

ചാരുരേഖചമയ്ക്കാൻ ചരിത്രമാ,-

യച്ചരിത്രമേ, കാലംകടന്നിടൂ!

അച്ചരിത്രത്തിലുള്‍പ്പെടാൻവേണ്ടതീ-

കുപ്പിയാണിതിൻ ശക്തിയപാരമാം!

ലേഖകന്റെതിരുമുമ്പിലെത്തിയീ-

ത്തീദ്രവത്തെനാം കാണിക്കനല്കിയാൽ,

പ്രശ്നമൊക്കെയും തീരും ലളിതമായ്

നമ്മളുംകേറുമത്താളിലങ്ങനെ..!.”

തെല്ലൊരമ്പരപ്പോടെ, മടങ്ങുവാൻ

ഞാനൊരുങ്ങവേ,ചങ്ങാതിയോതിനാൻ,

"വന്നുനില്ക്കുകീക്യൂവിൽ,നിനക്കുമീ-

ക്കാവ്യലോകത്തിലുല്ലസിക്കേണ്ടയോ”?!

*****************************



Saturday, 26 June 2021

 

ചിലർ
-ബാലകൃഷ്ണൻ മൊകേരി
ഫയൽ കൃത്യമായി പഠിക്കാതെ തടസ്സവാദമെഴുതിയ
ഗുമസ്തൻ ഭൗതികാനന്ദനെ
ആപ്പീസര് കാബിനിൽവിളിപ്പിച്ചു.
എന്താടോ,ഇങ്ങനെയാണോ
ഫയലിൽ നോട്ടെഴുതുന്നത് ?
അത്..അല്ല...ഞാൻ ...ഭൗതികന് വിയര്ത്തു!
കുറേ സര്വ്വീസുണ്ടല്ലോ നിങ്ങള്ക്ക്,
ഒരു ഫയൽ
എങ്ങനെ കൈകാര്യംചെയ്യണംന്നറിയില്ലേ?
പോയി മാറ്റിയെഴുതൂ
-ആപ്പീസറുടെ ഒച്ചപൊങ്ങി.
ഫയലുമെടുത്ത് ജാള്യത്തോടെ
കാബിനിൽനിന്നിറങ്ങുന്ന
ഭൗതികാനന്ദനോട് നാരദക്കുറുപ്പ് ചോദിച്ചു :
"എന്തേയ് ?കിട്ടിയോ കൂട്ടം?”
"കൂട്ടമോ, എനിക്കോ,"ഭൗതികാനന്ദൻ വീറോടെ പറഞ്ഞു,
"ഞാനവനെയാണ് പുലഭ്യം പറഞ്ഞത്,
ഇറങ്ങുമ്പോ ഒരു ചവിട്ടുംകൊടുത്തു,
അങ്ങനെയാ, എന്നോടുകളിച്ചാൽ"
പിറുപിറുത്തുകൊണ്ട് ഭൗതികാനന്ദൻ
സീറ്റിലിരിക്കുമ്പോള്,
നാരദക്കുറുപ്പ് ,
വാര്ത്തയുടെ പരാഗണംനടത്തുകയായിരുന്നു!
പുറത്ത് പതിവുപോലെ
ഊഷ്മളമായകാറ്റുവീശുന്നുമുണ്ടായിരുന്നു!
(ജീവിച്ചിരിക്കുന്നവരുമായോ, മരിച്ചവരുമായോ
ഇക്കഥയ്ക്ക്
ഒരു ബന്ധവുമില്ലെന്ന്
കഥാകൃത്ത് ആണയിടുന്നു)

Monday, 12 April 2021

 

ഇലക്ഷൻ 2021
    രാഘവേട്ടൻ വോട്ടു ചെയ്യാനിറങ്ങിയതായിരുന്നു. വളരെ ഉത്തരവാദിത്തത്തോടെ അദ്ദേഹം എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ടു ചെയ്യാറുണ്ട്. കൃത്യമായ നിലപാടുകളുള്ള, കാര്യങ്ങൾ ശരിയായി മനസ്സിലാക്കി പ്രവർത്തിക്കുന്ന ഗ്രാമീണരിലൊരുവൻ. പിണറായി സർക്കാറിൻ്റെ ജനാനുകൂല നിലപാടുകളിൽ, ഏറെ സന്തുഷ്ടനായ അദ്ദേഹം ഭരണത്തുടർച്ച ആഗ്രഹിക്കുന്നു.
വഴിയിൽ അദ്ദേഹം ഗോപാലൻ നമ്പ്യാരെ കണ്ടുമുട്ടി. കോൺഗ്രസ്സുകാരനായ നമ്പ്യാർ ഖദറിട്ട ബി ജെ പി ക്കാരനാണെന്ന് എല്ലാർക്കുമറിയുന്ന കാര്യമാണ്.
നമ്പ്യാർ പറഞ്ഞു.
" രാഘവാ, വോട്ട് ചെയ്യാൻ പോകയാ?"
അതെ.രാഘവേട്ടൻ പറഞ്ഞു.
ഇത്തവണ പിണറായീനെ മറിച്ചിടാൻ കൂട്, നമ്പ്യാർ പറഞ്ഞു. എന്തൊക്കെ കുഴപ്പങ്ങളാ നാട്ടിൽ. സഖാക്കന്മാരെക്കൊണ്ട് നില്ക്കപ്പൊറുതി ഇല്ലാണ്ടായില്ലേ. അവരെ, ഒരു പാഠം പഠിപ്പിക്കണം.
നമ്പ്യാരുടെ വാക്കു കേട്ട രാഘവേട്ടൻ ചോദിച്ചു
എന്തു കൊയപ്പാ ഓളീ സർക്കാര് ണ്ടാക്കീത്?
പ്രളയോം, മഹാ രോഗോം, ദുരിതോം വന്നപ്പോ കൂടെ നിന്നതോ? നാട് നന്നാക്കാൻ ശ്രമിക്ക്ന്നതോ?
നമ്പ്യാരേ, ഏതെങ്കിലും ഒരു വ്യക്തിയോടുള്ള വിദ്വേഷം കാണിക്കേണ്ട ഇടമാണോ തെരഞ്ഞെടുപ്പ് ? വോട്ടു ചെയ്യുമ്പോൾ, നാടിൻ്റെ പൊതുവായ ഗുണമാണ് നമ്മള് നോക്കേണ്ടത്.നാടിനു വേണ്ടി അവരെന്തെങ്കിലും ചെയ്തോ, ചെയ്യുമോ എന്നൊക്കെ നോക്കി, നാടിൻ്റെ പൊതുനന്മയ്ക്കു ഗുണമാവുമോ എന്നാലോചിച്ചു വേണം വോട്ടു ചെയ്യാൻ.
നാടിനും ജനത്തിനും വേണ്ടി ഇത്രയും കാര്യങ്ങൾ ചെയ്ത ഒരു സർക്കാരിനെ മറിച്ചിടണം, അല്ലേ?
നമ്പ്യാരെന്നാല് നടന്നാട്ടെ. ഈജാതി വർത്താനോം പറഞ്ഞ് എറങ്ങിക്കോളും. ങ്ങളെ തലയിലെന്താന്ന്, നെലാവെളിച്ചാണോ?
രാഘവേട്ടൻ ചൂടായി.
തലയും താഴ്ത്തി നടക്കുന്ന നമ്പ്യാരെ കണ്ട്, രാഘവേട്ടൻ എന്നെ നോക്കി കണ്ണിറുക്കി.
എല്ല മനേ, ആയെന്താ,ഇവരെല്ലാം ഇങ്ങന്യായിപ്പോയത്.?

Saturday, 27 March 2021



നാട്ടുവഴികളിലൂടെ അഥവാ........
ബാലകൃഷ്ണൻ മൊകേരി
ലൈബ്രറിയിൽ കയറിയിട്ടൊരാഴ്ചയാകുന്നു.കഴിഞ്ഞയാഴ്ച ഒരു പുസ്തകചര്ച്ചയ്ക്കു പോയതാണ്. കവി നന്ദനൻ മുള്ളമ്പത്തിന്റെ കോമാങ്ങ.തികച്ചും വ്യത്യസ്തമായ ഒരു സമാഹാരം.കാട്ടുതേനിന്റെ തീവ്രമധുരവും ആരോഗ്യകരമായ നേര്ത്തകയ്പുമുള്ള കവിതകള്.ഒരു നാടുമുഴുവൻ കവിതയും,കവിതയുടെ വ്യാകരണവുമായിത്തീരുന്ന അപൂര്വ്വാനുഭവം.കവിതയിൽ അടയാളപ്പെടുന്ന ആളുകളെല്ലാം കൃത്യമായ പേരും വ്യക്തിത്വവും നിലനിര്ത്തിയിരിക്കുന്നു.കവിതാചര്ച്ചയിൽ പങ്കെടുത്തു സംസാരിച്ച എൺപത്തഞ്ചുകാരനായ ഗോപാലൻ മാഷ്, ആ കാവ്യക്കരുക്കളെ ഓരോരുത്തരേയും നാട്ടുകാര്ക്കിടയിൽ തിരിച്ചറിഞ്ഞമട്ടിൽ സംസാരിച്ചത് രസകരമായിരുന്നു.തന്റെ ചുറ്റുപാടുകളെയാണ് കവിആവിഷ്ക്കരിക്കുന്നതെങ്കിലും, അത് ഏത് ഗ്രാമപരിസരവുമായും അഭേദംപ്രാപിക്കയാണല്ലോ.ഗോപാലൻമാഷുടെ വാഗ്ദ്ധോരണിയിൽ മുഴുകിയ ജനം,വസന്തകാലവനംപോലെ അടിമുടി പൂത്ത്,കോരിത്തരിച്ചുനില്ക്കുകയായിരുന്നു. ഏതായാലും കോമാങ്ങ ഒന്നുകുടി വായിക്കണം.ഇങ്ങനെ ചിന്തകളിൽമുഴുകി നടക്കുകയായിരുന്നു.
മാഷെങ്ങോട്ടാ ?
തിരിഞ്ഞുനോക്കി.കണാരേട്ടനാണ്.നടന്നുനടന്ന് പുള്ളിക്കാരന്റെ കല്യാണി റ്റീഷോപ്പിന്റെ മുന്നിലെത്തിയിരിക്കുന്നു.കൊറോണബാധയാരംഭിച്ചശേഷം മൂപ്പര് കടയങ്ങനെ തുറക്കാറില്ലായിരുന്നു.വീണ്ടും തുറന്നിട്ടിപ്പോള് ഒരുമാസമായിക്കാണും.
കണാരേട്ടൻ കടയുടെ പുറത്ത് വിറകുകീറുകയായിരുന്നു.എന്നെ കണ്ടതോടെ പണിനിര്ത്തി കണാരേട്ടൻ കടയിലേക്കുവന്നു.
ബരീം മാഷേ,ഒരു ചായതരാം.
ഞാൻ കടയിലേക്കു കയറി.
എന്താ,പാചകം വിറകടുപ്പിലേക്കു മാറ്റിയോ കണാരേട്ടാ ?
അതെന്തു ചോദ്യാ മാഷേ,ഗ്യാസിന്റെ വില ദിവസോം കൂട്വല്ലേ,വല്ല അദാനീനേം പോലുള്ളവര്ക്കല്ലാതെ, ഞമ്മക്കെല്ലാം ഇനി ഗ്യാസുവാങ്ങാനാവ്വോ?
സമോവറിന്റെ അടിയിലെ ചാരം ഒരു പഴയ സ്ഫൂൺകൊണ്ട് തട്ടിയിളക്കിയശേഷം,മുകളിലൂടെ കുറച്ച് ഇരിന്നൽ അതിനകത്തേക്കിട്ട് കണാരേട്ടൻ ചിരിച്ചു.
കടയ്ക്കുള്ളിൽ, രാമൻനായരും മൊയ്തൂക്കയുമിരിക്കുന്നുണ്ടായിരുന്നു.
എന്തല്ലാമാണ് സ്ഥിതി, മൊയ്തൂക്കാ,രാന്നായരേ ?
അവര് എന്റെ നേരെ നോക്കി.
മുഖത്തെന്താ ഒരു ക്ഷീണംപോലെ ?
ഓര് കൊറോണ പ്രതിരോധം കുത്തിവെച്ച് വരുന്ന വഴിയാ,കണാരേട്ടൻ പറഞ്ഞു.
അതു ശരി, എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോപോലും ?
ഒന്നൂല്ലപ്പാ, ഒരു കട്ടുറുമ്പ് കടിച്ചപോലെ, രാമൻനായരാണ് പറഞ്ഞത്. മൊയ്തൂക്ക ശരിവച്ചു -അത്യന്നെ.
എന്നിറ്റ് ഈ വെയിലത്തു നടന്നതാണോ?
അല്ലപ്പാ, നമ്മളെ രമേശൻ ഓന്റെ ഓട്ടോറിക്ഷേല് ഇവിടെ എറക്കീതാ.ഓന്ണ്ട് റേഷൻകടേല് പോയിറ്റ്, കിറ്റ് ബന്നിറ്റിണ്ട് പോലും.അതും വാങ്ങി ബരുമ്പോ, ഓൻ ഞാള പൊരേലെത്തിക്കും.-മൊയ്തൂക്ക പറഞ്ഞു.
അതിനെടേല് കണാരന്റെ ഒരാപ്പ് ചായ്യൂം ഓരോ കോയിക്കാലും തിന്നളയാംന്ന് ബിചാരിച്ചതാ, രാമൻനായര് പറഞ്ഞു.
ഓലിക്കെന്താ മാഷേ, ഇപ്പം പരമ സുഖേല്ലെ,കണാരേട്ടൻ പറഞ്ഞു, പെൻഷനൊക്കെ ഇപ്പം കൃത്യായിറ്റ് പൊരേലെത്തും, അതും സംഖ്യ കൂട്ടീല്ലെ ഇപ്പോ.പിന്നെ എന്തേലും ബയ്യായവന്നാല്, പോക്വാൻ പിഎഛ്സീല് എല്ലാ സൗകര്യോമായില്ലേ, ഡോക്ടറ്മാരിപ്പോ രണ്ടുണ്ട്. ഇടതുഭരണത്തിന്റെ പകിട്ടെന്നെ.-കണാരേട്ടൻ ചിരിച്ചു.
ശര്യന്നെ, മൊയ്തൂക്ക പറഞ്ഞു,ഇപ്ലാ ഒരു ജനകീയ ഭരണം ന്താന്നറിഞ്ഞേ
അവരോടൊരു കുസൃതി ചോദിച്ചു- അല്ലാന്ന്, തെരഞ്ഞെടുപ്പല്ലേ വരുന്നത്, ങ്ങളെ വോട്ട് ഓര്ക്കെന്യാന്നോ?
രാമൻനായരും,മൊയ്തൂക്കയും കോറസ്സായി പറഞ്ഞതിങ്ങനെ-ഒരു തമിശോം ബേണ്ട, ഞാളെ വോട്ട് ഓര്ക്കെന്നെ, ഞമ്മളെ പിണറായിക്ക്. ഓറക്ക്, എങ്ങന്യാ ഭരിക്കണ്ടേന്നറിയാം.
പിന്നെചര്ച്ച,റോഡ്നന്നാക്കിയതിനെപ്പറ്റിയും,സ്കൂള് ഉഷാറാക്കിയതിനെപ്പറ്റിയുമൊക്കെയായിരുന്നു.ദുരന്തഘട്ടങ്ങളിൽ സര്ക്കാര് താങ്ങായിനിന്നതിനെക്കുറിച്ചും,ആരോഗ്യരംഗത്തെ മെച്ചമായ സേവനങ്ങളെക്കുറിച്ചുമൊക്കെ രാമൻനായരും,മൊയ്തൂക്കയുമൊക്കെ കണാരേട്ടനോട് ആവേശത്തോടെ സംസാരിക്കുകയായിരുന്നു.അതിനിടെ പ്രതിപക്ഷവും ബിജെപിയുമെല്ലാം ഇടങ്കോലിടാൻ ശ്രമിക്കുന്നതും,കേന്ദ്ര ഏജൻസികള് കള്ളച്ചൂതുകളിക്കുന്നതുമെല്ലാം അവര് സംസാരിക്കുന്നുണ്ടായിരുന്നു. ജനങ്ങള്ക്ക് എല്ലാകാര്യവുമറിയാമെന്നെനിക്കു ബോധ്യമായി.ഈ സര്ക്കാര്തന്നെ വീണ്ടുംവരണമെന്ന് ഈ മുതിര്ന്നപൗരന്മാര് ഉള്ളിൽത്തട്ടി ആഗ്രഹിക്കുന്നുണ്ട്.
അപ്പോഴാണ് കണാരേട്ടൻ പുറത്തേക്കുനോക്കി ഇങ്ങനെ വിളിച്ചത്- ദാസാ,ഞ്ഞി ഒന്നിങ്ങോട്ടു ബന്നേ,ചോയിക്കട്ടെ
നോക്കി.ഖദര്ധാരിയായ സുമുഖൻ, ദാസൻ പുളിങ്കൊമ്പിൽ.യൂത്ത് കോൺഗ്രസ് നേതാവ്, തീപ്പൊരി പ്രസംഗകൻ.അയാള് കടയിലേക്കു വന്നു. എന്തേ,കണാരേട്ടാ?
കണാരേട്ടൻ അയാള്ക്കൊരു ചായയിട്ടുകൊടുത്തുകൊണ്ട് ചോദിച്ചു.
അല്ലദാസാ,കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പിന് ഞ്ഞി പറഞ്ഞതോര്മ്മേണ്ടോ ?കേരളത്തിലെന്തിനാ കമ്മ്യൂണിസ്റ്റുകള് പ്രത്യേകം സ്ഥാനാര്ത്ഥികളെ നിറുത്ത്ന്നു,കേന്ദ്രത്തിലെത്തിയാലവര് കോൺഗ്രസ്സിനെല്ലേ സപ്പോര്ട്ട് കൊടുക്കുക,എന്നാപ്പിന്നെ, ഇവിടെത്തന്നെ നേരിട്ട് കോൺഗ്രസ്സിന് വോട്ടുചെയ്താപ്പോരേന്ന്,ഓര്മ്മേണ്ടോ ?
അത്,പിന്നെ...... ദാസൻ പരുങ്ങി.
ഇപ്പം മനസ്സിലായോ മോനേ, കോൺഗ്രസ്സാന്നും പറഞ്ഞ് ജയിച്ചാല് ങ്ങളെ നേതാന്മാര് ബിജെപിയിൽ ചേര്വല്ലേ.ഇങ്ങള് ജനങ്ങളെ ഓരിക്ക് വിക്ക്വല്ലേ ?
ദാസൻ അപകടം മണത്തു.വേഗം ചായകുടിച്ച് അയാള് പൈസ നീട്ടി.കണാരേട്ടൻ വാങ്ങിയില്ല.
ഞ്ഞി പോടപ്പാ,അങ്ങനേങ്കിലും ഇന്റെ തലക്കൊര് വെളിവുണ്ടായാല്, അതുതന്നെ നല്ലകാര്യം.എന്നാ ഞ്ഞി പോട് മനേ, ഇബിട ഇനീം പിണറായിതന്നെ വരും.ങ്ങളെ കോൺഗ്രസ്സിന്റെ നേതാക്കന്മാരൊക്കെ ബീജേപ്പീല് ചേരും,ജനങ്ങളൊക്കെ ഇടതുപക്ഷത്തും ബരും .അതാ ണ്ടാവ്വാൻപോന്നേ.
പുളിങ്കൊമ്പിൽ വിയര്ത്തുപായുന്നതുനോക്കിയിരുന്ന സീനിയര്മാര് പൊട്ടിച്ചിരിക്കുകയായിരുന്നു. എനിക്കും ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.