I'am walking,but please don't expect me to walk with you

Tuesday, 20 July 2021

 

*ബാലൻ വിളിക്കുന്നു (ബാലൻ തളിയിലിന്)
ബാലകൃഷ്ണൻ മൊകേരി
ഏതോ വിദൂരമാം ഭൂതകാലത്തിന്റെ-
യാറിത്തണുത്തു,മറന്നലോകം,
എന്തെന്തൊരദ്ഭുതം, വീണ്ടും സജീവമാ-
യന്തരംഗത്തിൽ നിറന്നുവന്നൂ!
ഒന്നിച്ചുകുത്തിയിരുന്നുമിനുക്കിയ
പൊന്നിൻകിനാക്കള് ചിറകടിച്ചൂ!
പുസ്തകത്താളിൻമണം,ഗുരുഭൂതര്ത-
ന്നസ്തമിക്കാത്ത മൊഴിവെളിച്ചം!
കൊച്ചുപിണക്കം,പിടിവാശി,പിന്നെയാ
സ്വച്ഛമാം ചങ്ങാത്തവര്ഷബിന്ദു,
പാതിയുംപുല്ലുമുളയ്ക്കാ,വിശാലമാം
മൈതാനമൊന്നിൻ കളിയരങ്ങം,
ആരോകുറിച്ച തിരക്കഥയെന്നപോ-
ലോരോമൂഹൂര്ത്തമായ് വന്നുചേര്ന്നൂ!
എല്ലാമൊരുവെറും ഫോൺവിളിയാലവൻ
ബാലൻ, മനസ്സിൽ തുറന്നുവെച്ചൂ!
ചപ്പുചവറുകള്,മാറാലയൊക്കെയു-
മപ്പാടെ മൂടിക്കിടന്നലോകം,
നിന്റെയാ ശബ്ദത്തിലുടെത്തെളിയുന്നു,
എന്റെ ചങ്ങാതീ,നിനക്കു സ്നേഹം!
...................................................
****************************************************************
(വട്ടോളി നാഷനൽ ഹയര്സെക്കന്ററിസ്കൂളിൽ പഠിച്ച
ബാല്യം ഏറെ അകലെയാണ്. പലതും വിസ്മൃതിയിലായി
പക്ഷേ, ഇന്നലെ പഴയ സഹപാഠി, ശ്രീ. ബാലൻ തളിയിൽ
വിളിക്കുകയും, നമ്മുടെ ക്ലാസിന്റെ ഒരു കൂട്ടായ്മ രൂപീകരിക്കു
ന്നുണ്ട്, എന്നു പറയുകയും ചെയ്തു. അങ്ങനെ, മനസ്സിൽ തെളിഞ്ഞു
വന്ന ഈ ഹൈസ്കൂളോര്മ്മകള്,
ബാലൻ തളിയിലിനും,ഓര്മ്മകളുടെ
ഗൃഹാതുരത്വത്തിൽ മുഴുകുന്ന എല്ലാക്കാലത്തേയും
സഹപാഠിക്കൂട്ടായ്മകള്ക്കും സമര്പ്പിക്കുന്നു.)
******************************************************************

 

കടൽകാണൽ*
(*ചെറുപ്പത്തിൽ, എന്നെയും ഏട്ടനേയും
കടൽകാണിക്കാൻ കൊണ്ടുപോയ അച്ഛന്)
ബാലകൃഷ്ണൻ മൊകേരി
കടലെന്നുകേട്ട് കാണാൻകൊതിച്ച
കുഞ്ഞുചെറുക്കനോടൊത്ത്
അച്ഛൻ
ബസ്സിൽ കേറുകയും,
ഏതോ സ്റ്റോപ്പിലിറക്കി
മുന്നോട്ടുതന്നെ നടത്തുകയും
പരണ്ടക്കാടിന്റെ നിഗൂഢതയിലേക്ക്
കുതിച്ചുപായുന്നൊരു
നീരൊഴുക്കുകാണിച്ച്,
കടലുകാണെന്നു പറകയുംചെയ്തു!
കിനാവിലെ കടലും
മുന്നിലെ നീരൊഴുക്കും ഒന്നല്ലെന്നും,
അതു കടലല്ലെന്നും
ചെറുക്കൻ കണ്ണുനിറച്ചപ്പോള്,
അച്ഛനവനെ ചേര്ത്തുപിടിച്ച്,
എല്ലാ വെള്ളത്തുള്ളിയും
കടലുതന്നെയെന്നും,
ആഴത്തിലും പരപ്പിലുമുള്ള മാറ്റം
കാലത്തിന്റേതെന്നും
സമാധാനിപ്പിച്ചു.
പിന്നെ ഇങ്ങനെ പറഞ്ഞു :
ഈ നീരൊഴുക്കിന്,
ഏറെ ദുരനുഭവങ്ങളുടെ ഉപ്പുകേറുമ്പോള്,
പ്രതികരണങ്ങളുടെ
ഇടമുറിയാത്ത തിരയിളകുമ്പോള്,
ഉള്ളിൽ അസംഖ്യം ജലജീവികളുടെ,
തമ്മിൽവിഴുങ്ങുന്ന ചിന്തകള് പുളയ്ക്കുമ്പോള്,
മകനേ,
എല്ലാ നീര്ച്ചാലുകളും കടലാവുന്നു!
അന്നാ ചെറുക്കന്റെ കണ്ണിൽ
നീരൂറിയിരുന്നെങ്കിലും,
ഇന്നവനറിയുന്നൂ,
എല്ലാ ജലകണങ്ങളും
കടലിന്റെ അശാന്തമായ
ആത്മാവുപേറുന്നവരാണ് !
.............................................

Wednesday, 14 July 2021

 

(ആയെന്താപ്പാ, എനക്കും പറ്റൂലേ ?
ഞാന്നോക്ക്മ്പം നാടതാ ഓടടാഓട്ടംതന്നെ
ഞാനും ഓടി,
നടുവേ...!)
അമൃതം
-ബാലകൃഷ്ണൻ മൊകേരി
രാവിലെത്തന്നെ ബാല്യകാലസഖി
അനുരാഗത്തിന്റെ ദിനങ്ങളുടെ ഓര്മ്മയിൽ
കട്ടൻചായതന്നു.
പ്രാതലിന്,
സ്ഥലത്തെപ്രധാനദിവ്യന്റെ കടയിൽനിന്ന്
ഇലയടയും,
പാത്തുമ്മാന്റെ ആടിന്റെ പാലൊഴിച്ച
അസ്സല് ചായയും കഴിച്ചു,
ഉച്ചയ്ക്ക്,
മാന്ത്രികപ്പൂച്ചബിരിയാണിയും
ഫ്രൈചെയ്ത പ്രേംപാറ്റയും മൂക്കുമുട്ടെ!
മയങ്ങിയുണര്ന്ന സന്ധ്യയ്ക്ക്
മുച്ചീട്ടുകളിക്കാരന്റെ മകള്
വെല്ലക്കാപ്പിയിട്ടുതന്നു!
കഥാബീജത്തിന്റെ മിക്സ്ചര് കൊറിക്കാൻ
ആനവാരിയും പൊൻകുരിശും കൂട്ടുവന്നു
മതിലുകളിൽ ചാരിനിന്ന്,
രണ്ടുപെഗ് പ്രേമലേഖനം സേവിച്ചു,
നേരും നുണയും പറഞ്ഞ്
നേരംപോയതറിഞ്ഞില്ല.
അത്താഴത്തിന്,
അനര്ഘനിമിഷത്തിന്റെ
ലേശം കുത്തരിക്കഞ്ഞി.
ഒടുവിൽ ഉറക്കറയുടെ
നീലവെളിച്ചത്തിൽ
ശിങ്കിടിമുങ്കന്റെ
അസഹ്യമായ കൂര്ക്കം!
ആകപ്പാടെ
മടുത്തുപോയി ചങ്ങാതീ !
അമൃതാകിലും
ഏറെ ചെലുത്തിയാൽ
ചെടിച്ചുപോകില്ലേ ആരും ?
................................